ആദായ നികുതി കുടിശ്ശിക 45 ലക്ഷം രൂപ.. ലേലത്തിന് വെച്ച നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് വാങ്ങാൻ ആളില്ല
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ലേലത്തില്‍ വെച്ച ചെന്നയിലെ ഫ്ളാറ്റ് വാങ്ങാന്‍ ആരുമെത്തിയില്ല. ഇതേത്തുടര്‍ന്ന് ലേലനടപടികള്‍ നിര്‍ത്തിവെച്ചു. നികുതികുടിശ്ശികയ്ക്ക് വേണ്ടി ആദായ നികുതി വകുപ്പാണ് നടിയുടെ ഫ്ളാറ്റ് ലേലത്തില്‍ വെച്ചത്. 45 ലക്ഷം രൂപയാണ് ആദായ നികുതി കുടിശ്ശിക. മരണശേഷം ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരന് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ ആണ്. ഗണേഷിന്റെ അനുവാദത്തോട് കൂടിയാണ് ആദായനികുതി വകുപ്പ് ലേലനടപടികളിലേക്ക് കടന്നത്.
അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്ളാറ്റിന് 1.14 കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത്രയും തുക നല്കി ഫ്ളാറ്റ് ലേലത്തില്‍ പിടിക്കാന്‍ ആരും എത്താത്തത് കൊണ്ട് രണ്ട് മാസത്തിനകം വീണ്ടും ലേലം നടത്താനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്ളാറ്റിന്റെ അടിസ്ഥാന വില കുറയ്ക്കണമോ എന്ന കാര്യത്തില്‍ തീരുമാനം ആദായ നികുതി വകുപ്പ് പിന്നീട് കൈക്കൊള്ളും. 1996 മുതല്‍ മരിക്കുന്നത് വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. ഇതാണ് കുടിശികയും പലിശയുമായി 45 ലക്ഷത്തിലെത്തി നില്‍ക്കുന്നത്. ശ്രീവിദ്യയുടെ മരണശേഷം 2006ല്‍ ഫ്ളാറ്റ് ആദായനികുതി വകുപ്പ് ഏറ്റെടുത്ത് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. അഭിഭാഷകനായ ഉമാശങ്കറാണ് ഈ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നത്. വാടകയായ 13,000 രൂപ ഇവര്‍ ആദായനികുതി വകുപ്പിനാണ് നല്‍കുന്നത്. ഇത് മൂലം നഷ്ടം നികത്താനാവില്ലെന്ന കാരണത്താലാണ് ആദായനികുതി വകുപ്പ് ലേലത്തിലേക്ക് കടന്നത്. ലേലത്തില്‍ ലഭിക്കുന്ന തുകയില്‍ ആദായനികുതി കുടിശ്ശിക കഴിഞ്ഞിട്ടുള്ള പണം ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് നല്‍കാനാണ് തീരുമാനം.
ലീഗ അപ്രത്യക്ഷയായിട്ട് പതിനാല് ദിവസങ്ങൾ.. കടലിനടിയിലും തെരച്ചിൽ.. ഒരു തുമ്പുമില്ലാതെ പോലീസ്!
കള്ള പോസ്റ്റുമായി സ്ഥലം വിട്ടോ.. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് വേവില്ല.. ബിജെപിക്കെതിരെ കടകംപള്ളി