ബിജെപിയോട് ഏറ്റുമുട്ടാൻ ശ്രീരാമസേന; കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കി ശ്രീരാമസേന. 25 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ശ്രീരാമസേന വ്യക്തമാക്കിയത്.ഇതിൽ 10 സ്ഥാനാർത്ഥികളെ തീരുമാനിച്ചതായും സംഘടന വ്യക്തമാക്കി. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും.

ശ്രീരാമസേനയ്ക്ക് വലിയ സ്വാധീനമുള്ള മംഗലാപുരം കാർക്കൊള മണ്ഡലത്തിലാണ് പ്രമോദ് മുത്തലിക് മത്സരിക്കുക. 2014 മുതൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രീരാമസേന താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബി ജെ പിയിൽ നിന്നും പിന്തുണ ലഭിച്ചില്ല', മുത്തലിക്ക് പറഞ്ഞു. അതുകൊണ്ടാണ് ഇത്തവണ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതെന്നും മുത്തലിക് വ്യക്തമാക്കി. ബി ജെ പി സർക്കാരിനേയും മുത്തലിക്ക് രൂക്ഷമായി വിമർശിച്ചു. സത്യസന്ധമായി പ്രവർത്തിക്കുകയും ഹിന്ദുത്വത്തെ ആഘോഷിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. ഭരണ സംവിധാനം ആകെ അഴിമതിയാൽ ചീഞ്ഞ് നാറുകയാണെന്നും ബി ജെ പി ഹിന്ദുത്വ രാഷ്ട്രീയത്തെ അരിക്വത്കരിക്കുകയാണെന്നും പ്രമോദ് മുത്തലിക് പറഞ്ഞു.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ ശ്രീരാമസേന മത്സരിച്ചാൽ അത് തങ്ങളെ ബാധിക്കില്ലെന്നാണ് ബി ജെ പി പറയുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേട്ടങ്ങൾ ഉയർത്തി കാണിച്ചും ഭൂരിപക്ഷ ജനങ്ങളുടെ ആവശ്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും ഉയർത്തിക്കാട്ടിയാകും പാർട്ടി മത്സരിക്കുക. മികച്ച ഭൂരിപക്ഷത്തിൽ തന്നെ സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്', പാർട്ടി വക്താവ് ഗണേഷ് കാർണിക് പറഞ്ഞു.

ശ്രീരാമസേനയുടെ ഉറച്ച പ്രവർത്തകർ മാത്രമേ അവർക്ക് വോട്ട് ചെയ്യുകയുള്ളൂ. ബാക്കി ഭൂരിപക്ഷം വരുന്ന ജനങ്ങളും ബി ജെ പിയെ പിന്തുണയ്ക്കും.ഭൂരിപക്ഷ സമുദായത്തിന്റെ രാഷ്ട്രീയ പ്രതിനിധിയാകാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും ഇത് തിരിച്ചറിയാനുള്ള ബോധം ജനങ്ങൾക്കുണ്ടെന്നും കാർണിക് പറഞ്ഞു.

വിവാദ നേതാവായ ശ്രീരാമസേന തലവൻ മുത്തലിക് നേരത്തേ ബി ജെ പിയിൽ അംഗമായിരുന്നു. 2014 ൽ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു മുത്തലിക്കിന്റെ പാർട്ടി പ്രവേശം. എന്നാൽ വെറും അഞ്ച് മണിക്കൂർ കൊണ്ട് ആ തീരുമാനം ബി ജെ പി നേതൃത്വത്തിന് തിരുത്തേണ്ടി വന്നു. മുത്തലിക്കിനെ പാർട്ടിയിൽ ചേർത്ത ബി ജെ പി തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ഉയർന്ന്. ഇതോടെയായിരുന്നു തീരുമാനം.അതിന് പിന്നാലെ ബി ജെ പിക്കെതിരെ നിരന്തരം മുത്തലിക്ക് രംഗത്തെത്താറുണ്ട്.












Click it and Unblock the Notifications