വെളിപ്പെടുത്തലുകൾ വിനയാകുന്നു; ശ്രീ റെഡ്ഡിക്കെതിരെ വേശ്യാവൃത്തിക്ക് കേസെടുക്കണമെന്ന് പരാതി
Recommended Video
ചെന്നൈ: തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണ് താനെന്ന് വെളിപ്പെടുത്തലോടെ വലിയ വിവാദങ്ങൾക്കാണ് നടി ശ്രീ റെഡ്ഡി തുടക്കം കുറിച്ചത്. നാനി , റാണ ദഗുബദിയുടെ സഹോദരൻ, പവൻ കല്യാൺ, അല്ലു ബോബി അങ്ങനെ തെലുങ്ക് സിനിമയിലെ മുൻനിര താരങ്ങൾക്കും സംവിധായകർക്കുമെതിരെ ശ്രീറെഡ്ഡി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
തെലുങ്കിനു ശേഷം തമിഴ് സിനിമയിലെ പ്രമുഖർക്കെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങൾ ഉന്നയിച്ചു. സംവിധായകൻ എ ആർ മുരുകദോസ്, നടൻ ശ്രീകാന്ത്, സുന്ദർ സി, രാഘവ ലോറൻസ് തുടങ്ങിയവർക്കെതിരെയായിരുന്നു ലൈംഗിക ആരോപണം. എന്നാൽ ഈ തുറന്നുപറച്ചിലുകൾ ശ്രീറെഡ്ഡിക്ക് തന്നെ വിനയായിരിക്കുകയാണ്. ശ്രീറെഡ്ഡിക്കെതിരെ വേശ്യാവൃത്തിക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് പരാതി ലഭിച്ചിരിക്കുകയാണ്.
പരാതി
ഇന്ത്യൻ മക്കൾ മൺട്രമെന്ന എൻ ജി ഒയിലെ ഒരു അംഗമാണ് ശ്രീറെഡ്ഡിക്കെതിരെ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇന്ത്യൻ സംസ്കാരത്തിന് കളങ്കം വരുത്തുന്ന രീതിയിലാണ് ശ്രീറെഡ്ഡി പ്രവർത്തിക്കുന്നത്. അവർ സ്ത്രീസമുദായത്തെ ഒന്നാകെ അപമാനിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു. വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നത്. പണത്തിനായി പ്രമുഖരെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് ശ്രീ റെഡ്ഡിയുടെ ഉദ്ദേശമെന്നും പരാതിയിൽ പറയുന്നു.
കേസെടുക്കണം
സിനിമയിൽ അവസരം ലഭിക്കുന്നതിനായി സംവിധായകർക്കും നടന്മാർക്കുമൊപ്പം പോയതായി ശ്രീ റെഡ്ഡി തന്നെ സമ്മതിക്കുന്നുണ്ട്. അവർക്കെതിരെ വേശ്യാവൃത്തിക്ക് കേസെടുക്കണം. ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് ശ്രീ റെഡ്ഡി പണം തട്ടാൻ ശ്രമിച്ചതായും സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു. പരാതിയോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രശസ്തിക്ക് വേണ്ടി
വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് ശ്രീ റെഡ്ഡി അഭിനയിച്ചിട്ടുള്ളത്. സിനിമയിൽ നിന്ന് ലഭിച്ചതിൽ അധികം പ്രശസ്തിയാണ് വെളിപ്പെടുത്തലുകളിലൂടെ ശ്രീ റെഡ്ഡി നേടിയെടുത്തത്. സിനിമയിലെ ചൂഷണങ്ങൾക്കെതിരെ ശ്രീ റെഡ്ഡി മേൽവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെയാണ് വിഷയം ദേശീയ ശ്രദ്ധ ആകർച്ചിത്. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സെലിബ്രിറ്റികളിലൊന്നാണ് ശ്രീ റെഡ്ഡി. സാമന്ത,തൃഷ, നയൻതാര അടക്കമുള്ള മുൻനിര താരങ്ങൾക്കും കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ടെന്നും ഭയം കാരണം തുറന്നുപറയാത്തതാണെന്നും ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. എന്നാൽ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ശ്രീ റെഡ്ഡി അപവാദം പറയുന്നതെന്നാണ് ആരാധകർ ആരോപിക്കുന്നത്.
വേശ്യയല്ല
തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ശ്രീ റെഡ്ഡി ആരോപിച്ചു. താൻ വേശ്യയല്ല ഇരയാണ്. നീതി ലഭിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യേണ്ടി വരും. കാസ്റ്റിംഗ് കൗച്ച് കാരണം പീഡനം നേരിടേണ്ടി വരുന്ന പെൺകുട്ടികൾക്കായി തന്റെ പോരാട്ടം തുടരുമെന്നും ശ്രീ റെഡ്ഡി പറയുന്നു. താൻ കണ്ടതിൽവെച്ച് ഏറ്റവും മോശമായ മനുഷ്യൻ നാനിയാണെന്ന് മുൻപ് ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു.