ദുരൂഹതയൊഴിയാതെ ശ്രീദേവിയുടെ മരണം!! രക്തം പരിശോധിക്കുന്നു.. കാരണം പുറത്ത് വിടാതെ കുടുംബം!
Recommended Video
ദുബായ്: ബന്ധുവും നടനുമായ മോഹിത് മര്‍വയുടെ വിവാഹ വിരുന്നില്‍ ഒരു റാണിയെപ്പോലെ സുന്ദരിയായിരുന്നു ശ്രീദേവി. വീവാഹത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും അതീവ സന്തോഷവതിയാണ് അവര്‍. എന്നാല്‍ മണിക്കൂറുകള്‍ പോലും നീണ്ട് നിന്നില്ല ആ സന്തോഷം. ഇപ്പോഴും പുറത്ത് വരാത്ത ഒരു കാരണം അവരുടെ ജീവനെടുത്തു. എല്ലാ ചമയങ്ങളും അഴിച്ച് വെച്ച് മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ രണ്ടാം നമ്പര്‍ ഫ്രീസറില്‍ അവസാനത്തെ ഉറക്കത്തിലാണ് ഇന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട ശ്രീ.
ശനിയാഴ്ച രാത്രിയോടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. എന്നാല്‍ മൃതദേഹം ഇതുവരെ നാട്ടിലേക്ക് എത്തിക്കാനായിട്ടില്ല. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാകാത്തതാണ് മൃതദേഹം കൊണ്ടുവരുന്നത് വൈകുന്നതിന് കാരണം. ഇന്ന് മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശ്രീദേവിയുടെ മരണകാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
രണ്ടാം നമ്പർ ഫ്രീസറിൽ
ദുബായ് ഖിസൈസിലെ പോലീസ് ഫോറന്‍സിക് ലബോറട്ടിയിലെ മോര്‍ച്ചറിയിലാണ് രണ്ടാം നാളിലെ ശ്രീദേവിയുടെ അന്ത്യവിശ്രമം. ഞായറാഴ്ച തന്നെ മൃതദേഹം മുംബൈയിലെക്ക് കൊണ്ടുവരാനാകും എന്നായിരുന്നു കരുതിയത്. എന്നാല്‍ മരണകാരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി മൃതദേഹം വിട്ട് നല്‍കാനാണ് ദുബായ് പോലീസും സര്‍ക്കാരും തീരുമാനിച്ചത്.
രക്തമടക്കം പരിശോധിക്കുന്നു
പരിശോധനകളും മറ്റ് ഔദ്യോഗിക നടപടികളും പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകിട്ടോടെ മാത്രമേ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കൂ എന്നാണ് അറിയുന്നത്. ശ്രീദേവിയുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നത് വരെ രണ്ടാം നമ്പര്‍ ഫ്രീസറില്‍ ശ്രീദേവിയുടെ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനം.
മരണ സർട്ടിഫിക്കറ്റ് ലഭിക്കണം
ശ്രീദേവിയുടെ മരണത്തില്‍ ബര്‍ദുബായ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രക്തപരിശോധനയ്ക്ക് ശേഷം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. മരണത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല എങ്കില്‍ ബര്‍ദുബായ് പോലീസ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിന് ശേഷമേ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കാനാവൂ.
അംബാനിയുടെ വിമാനം
ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ലഭിച്ച ശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനിയിലെ മെഡിക്കല്‍ ഫിറ്റ്‌നെസ് സെന്ററിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് നടപടികളെല്ലാം വേഗത്തിലാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബായിലെത്തിയിട്ടുണ്ട്.
മരണകാരണം വ്യക്തമല്ല
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്ത് പ്രചരിക്കുന്നുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നും, ബാത്ത് റൂമില്‍ കുഴഞ്ഞ് വീണതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രതികരിക്കാതെ കുടുംബം
ശ്രീദേവിയുടെ യഥാര്‍ത്ഥ മരണ കാരണം എന്തെന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബാത്ത് റൂമില്‍ കുഴഞ്ഞ് വീണത് മൂലമുണ്ടായ ആഘാതമാണോ മരണകാരണം അതോ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണതാണോ തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.
ഒപ്പം ബോണിയും ഖുഷിയും
ഭര്‍ത്താവ് ബോണി കപൂറും രണ്ട് മക്കളില്‍ ഒരാളായ ഖുഷിയും മരണസമയത്ത് ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു. ശ്രീദേവിയും കുടുംബവും താമസിച്ചിരുന്ന ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത്ത്‌റൂമിലാണ് നടി കുഴഞ്ഞ് വീണത്. രാത്രി തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. ശേഷം മൃതദേഹം ഖിസൈസിസെ ദുബായ് പോലീസ് ആസ്ഥാനത്തേക്ക് മാറ്റി.
കർശന നിയന്ത്രണം
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലില്‍ ബര്‍ദുബായ് പോലീസ് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാണ് ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം കാണിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്.
മൃതദേഹം ആരെയും കാണിക്കുന്നില്ല
ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ പോലും ശ്രീദേവിയുടെ മൃതദേഹം കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ മോര്‍ച്ചറി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇത്രയും വൈകുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കാരണം ഹൃദയാഘാതം പോലെയുള്ള സാധാരണ മരണം ആണെങ്കില്‍ 6 മണിക്കൂറിനകം റിപ്പോര്‍ട്ട് ലഭിക്കേണ്ടതാണ്.
സഹായവുമായി സാമൂഹ്യ പ്രവർത്തകർ
അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് എങ്കില്‍ അതിലും കുറഞ്ഞ സമയം മതിയാവും. എന്നാല്‍ മരണകാരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാനാകും സമയമെടുത്തുള്ള പരിശോധനകള്‍ എന്നാണ് കരുതപ്പെടുന്നത്. നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് സഹായവുമായി ദുബായിലെ സാമൂഹ്യപ്രവര്‍ത്തകരും സ്ഥലത്തുണ്ട്.
സംസ്ക്കാരം ഇന്ന് തന്നെ
മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റിലേക്കാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുക. സംസ്‌ക്കാരവും ഇന്ന് തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയെ അവസാനമായി ഒരു നോക്ക് കാണാന്‍ അന്ധേരിയിലെ വസതിയിലേക്ക് ആരാധകരുടെ ഒഴുക്കാണ്. അതേസമയം മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുണ്ടിലും മൂക്കിലും സർജറി.. ത്വക്കിനും സ്തനത്തിനും ലേസർ! ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹം?
ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്!! ആശുപത്രിയിലെത്തും മുൻപ് മരണം.. ഞെട്ടിക്കുന്ന വിവരങ്ങൾ!