ഒഡീഷ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്‍ കേന്ദ്രമന്ത്രിയെയും എംഎല്‍എയെയും പുറത്താക്കി, പ്രതിഷേധം
ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിരുദ്ധ നീക്കങ്ങള്‍ നടത്തുന്ന വിമത നേതാക്കളെ പൂട്ടാന്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിയുടെ എല്ലാ അവസരങ്ങളും ഉപയോഗിച്ച ശേഷം നേതൃത്വത്തിനെതരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഒഡീഷ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്.
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണിത്. തുടര്‍ന്ന് രണ്ടു നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, കൊറാപുത്ത് മുന്‍ എംഎല്‍എ കൃഷ്ണ ചന്ദ്ര എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ ബിജെപിയിലോ ബിജെഡിയിലോ ചേരുമെന്നാണ് വിവരങ്ങള്‍. നേതാക്കളെ പുറത്താക്കിയതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.....
ശ്രീകാന്ത് ജെന, കൃഷ്ണ ചന്ദ്ര
ശ്രീകാന്ത് ജെന, കൃഷ്ണ ചന്ദ്ര എന്നിവരെ പുറത്താക്കിയ കാര്യം കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പിലാണ് അറിയിച്ചത്. പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും മാധ്യമങ്ങളോട് സംസാരിച്ചതാണ് ഇരുവരെയും പുറത്താക്കാന്‍ കാരണം. ഇരുവരുടെയും പ്രാഥമിക അംഗത്വം റദ്ദാക്കിയെന്ന് അച്ചടക്ക സമിതി കണ്‍വീനര്‍ ആനന്ത് സേത്തി പറഞ്ഞു.
നേരത്തെ രാജിവെച്ചവര്‍
എന്നാല്‍ ഇരുവരെയും പുറത്താക്കിയത് പാര്‍ട്ടി നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ്. ഇരുവരും നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കൃഷ്ണ ചന്ദ്ര നവംബറിലും ശ്രീകാന്ത് ജെന ഡിസംബറിലുമാണ് രാജി പ്രഖ്യാപിച്ചത്. പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായികിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചായിരുന്നു ഇരുവരുടെയും രാജി.
സമയം ശരിയായില്ല
അതേസമയം, ഇരുവരെയും പുറത്താക്കേണ്ട സമയം ഇതായിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശരത് റാവത്ത് പ്രതികരിച്ചു. ഒട്ടേറെ നേതാക്കള്‍ക്കെതിരെ അച്ചടക്ക ലംഘന പരാതിയുണ്ട്. അതിലൊന്നും നടപടിയെടുത്തിട്ടില്ല. തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ആരോപണം ഉന്നിയിച്ച രണ്ടുപേരെ മാത്രം പുറത്താക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ശരത് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ് ലക്ഷ്യം
ഒഡീഷയില്‍ കോണ്‍ഗ്രസ് നിര്‍ജീവമാണ്. എന്നാല്‍ പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്നും അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തെളിയിക്കലുമാണ് പുതിയ സംഭവത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റാബി ദാസ് അഭിപ്രായപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സജീവമാകാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷ രാഷ്ട്രീയം ഇങ്ങനെ
ഒഡീഷയില്‍ കോണ്‍ഗ്രസ് സുപ്രധാന ശക്തിയല്ല. സംസ്ഥാനം ഭരിക്കുന്നത് ബിജെഡിയാണ്. നേരത്തെ രണ്ടാംസ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ബിജെപിയാണ് കുതിപ്പ് നടത്തി രണ്ടാംസ്ഥാനത്തെത്തിയിരിക്കുന്നത്. ബിജെപിയും ബിജെഡിയും തമ്മിലാണ് ഒഡീഷയില്‍ പ്രധാന മല്‍സരം.
കർണാടകയിൽ വീണ്ടും പ്രതിസന്ധി; നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്