മഹാ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന
മഹാകുംഭമേളയിൽ മൗനി അമാവാസിയുടെ അമൃത സ്‌നാനത്തിന് മുന്നോടിയായുള്ള ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ ആംബുലൻസുകളിലാണ് ഇവരെ മേള പ്രദേശത്ത് തന്നെയൊരുക്കിയ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയത്.
ചടങ്ങിന് മുന്നോടിയായി ഘാട്ടുകളിലും ത്രിവേണി സംഗമത്തിലും ജനം തിങ്ങിക്കൂടിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ പുണ്യസ്നാനത്തിന് ശേഷം ഘട്ടുകൾ ഒഴിയാൻ അധികൃതർ ഭക്തർക്ക് നിർദേശം നൽകി. തിരക്ക് കാരണം പലരും സ്നാനം ചെയ്യാതെ മടങ്ങി. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് അമൃത് സ്നാൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

കുറഞ്ഞത് 40 ഓളം പേർക്കെങ്കിലും അപകടത്തിൽ പരിക്കേറ്റിക്കാം എന്ന് ദക്സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. 'ഞങ്ങൾ 60 പേരടങ്ങുന്ന സംഘമാണ് എത്തിയത്. 9 പേരുള്ള ഗ്രൂപ്പായിട്ടായിരുന്നു ചടങ്ങിന് പോയത്. എന്നാൽ പെട്ടെന്ന് വലിയൊരു തള്ളലും തിരക്കും അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഞങ്ങൾ കുടുങ്ങി. കൂട്ടത്തിൽ നിരവധി പേർ വീണു. തിരക്ക് അനിയന്ത്രിതമായിരുന്നു', കർണാടകയിൽ നിന്നുള്ള സരോജിനിയെന്ന സ്ത്രീയെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ച മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ശക്തമാക്കിയതായി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഈ നിയന്ത്രണങ്ങൾ പാളിയെന്നാണ് അപകട ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു.












Click it and Unblock the Notifications