ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം? നിർണായകമാവുക ഇവർ മൂന്ന് പേർ, ബിജെപിക്ക് മേൽക്കൈ
ദില്ലി: കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ കൂറ്റൻ റാലി ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷ നിരയിലെ 23 പാർട്ടി നേതാക്കളാണ് റാലിയിൽ പങ്കെടുത്തത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും പ്രതിനിധികളെ അയച്ചു. ബിജെപി സർക്കാരിനെ താഴെയിറക്കാൻ ബിജെപി വിരുദ്ധ ചേരിയലിലെ ഒരു കുടക്കീഴിൽ അണി നിരത്താനുള്ള നീക്കങ്ങൾ സജീവമാണ്.
പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത റാലിയിൽ 3 എൻഡിഎ വിരുദ്ധ കക്ഷികളുടെ അസാന്നിധ്യവും ചർച്ചയാവുകയാണ്. ആന്ധ്രാപ്രദേശിൽ നിന്നും വൈഎസ്ആർ കോൺഗ്രസും, തെലങ്കാനയിലെ ടിആർഎസും, ഒഡീഷയിലെ ബിജെഡിയും പ്രതിപക്ഷ ഐക്യത്തോട് പൂർണമായും മുഖം തിരിച്ച് നിൽക്കുകയാണ്. ആർക്കും വ്യക്തമായ മുന്നേറ്റം ലഭിച്ചില്ലെങ്കിൽ രാജ്യം ഇനി ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാകുക വിട്ടു നിന്ന പാർട്ടികളുടെ നിലപാടാകും. നിലവിലെ സാഹചര്യം അനുസരിച്ച് മുൻതൂക്കം ബിജെപിക്കാണ്. വിശദാംശങ്ങൾ ഇങ്ങനെ:
പ്രിയങ്കയെ കളത്തിലിറക്കി കോണ്‍ഗ്രസ്; ജനറല്‍ സെക്രട്ടറിയായി നിയമനം, എഐസിസിയില്‍ അഴിച്ചുപണി
63 എംപിമാർ
ഒഡീഷയിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കൂടി ആകെ 63 എംപിമാരെയാണ് ലോക്സഭയിലേക്ക് അയയ്ക്കുന്നത്. ലോക്സഭയുടെ ആകെ അംഗബലത്തിന്റെ പത്തിലൊന്നാണിത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെഡിയും വൈഎസ്ആറും, ടിആർഎസും മികച്ച വിജയം നേടുമെന്നാണ് കരുതുന്നത്. ഭൂരിഭാഗം സീറ്റുകളും പ്രതിപക്ഷ ഐക്യനിരയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഈ പാർട്ടികൾ സ്വന്തമാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുന്നേറ്റം ഇല്ലെങ്കിൽ
രാജ്യം വീണ്ടും ജനവിധി തേടുമ്പോൾ എൻഡിഎയുടെ യുടെ പ്രഭാവത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കിലും കോൺഗ്രസിന് വ്യക്തമായ മേൽക്കൈയും പ്രവചിക്കാനായിട്ടില്ല. വലിയ പ്രതീക്ഷകൾ വച്ചു പുലർത്തിയ പല സംസ്ഥാനങ്ങളിൽ സഖ്യം രൂപികരണം പ്രതിസന്ധിയിലായി. ഈ പശ്ചാത്തലത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ എൻഡിഎയോടും മഹാസഖ്യത്തോടും അകലം പാലിക്കുന്ന ഈ മൂന്ന് പാർട്ടികളാകും മോദി സർക്കാരിന് രണ്ടാമൂഴം നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കോൺഗ്രസിനെ പിന്തുണയ്ക്കാത്ത ബിജെഡി
1997ൽ പാർട്ടി രൂപികരിച്ചത് മുതൽ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമില്ല ബിജെഡിക്ക്. 98ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ബിജെഡിയും സഖ്യത്തിലായി. അത്തവണ ബിജെപി ഒമ്പതും ബിജെപി എഴും സീറ്റുകൾ വീതം നേടി. പതിനൊന്ന് വർഷം തുടർന്ന ബിജെപി-ബിജെഡി ബന്ധം 2009ൽ വഴിപിരിഞ്ഞു. സഖ്യം തകർന്നതോടെ നവീൻ പട്നായിക് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബിജെപി പിൻവലിച്ചു, സീറ്റ് വിഭജനത്തെ തുടർന്നുണ്ടായ തർക്കങ്ങളെ തുടർന്നായിരുന്നു സഖ്യം പിരിഞ്ഞത്.
സമദൂരം
2009 മുതൽ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും സമദൂരം പാലിക്കുകയാണ് ബിജെഡി. കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ പ്രതിപക്ഷ ഐക്യത്തിൽ നിന്നും വിട്ടു നിന്ന ബിജെഡി ചർച്ച ബഹിഷ്കരിച്ചിരുന്നു. ഒഡീഷയ്ക്ക് പ്രഖ്യാപിച്ച പദ്ധതികളുടെ പേരിൽ നരേന്ദ്രമോദിയെ നവീൻ പട്നായിക് നന്ദി അറിയിച്ചിരുന്നു. ബിജെപിയെ പൂർണമായും തള്ളിക്കളയാൻ ബിജെഡി തയാറല്ല എന്നതിന്റെ തെളിവാണിതെന്നാണ് വിലയിരുത്തപ്പെട്ടത്.
ബിജെപിക്ക് പിന്തുണ
തൂക്ക് മന്ത്രിസഭ വന്നാലും ബിജെപിയെയായിരിക്കും ബിജെഡി പിന്തുണയ്ക്കു എന്ന് പേര് വെളിപ്പെടുത്തരുതെന്ന് നിബന്ധനയോടെ പ്രമുഖ നേതാവ് വ്യക്തമാക്കി. പുറത്ത് നിന്നുള്ള പിന്തുണയാകും നൽകുക. ബിജെഡി നേതാക്കൾക്ക് മന്ത്രിപദവി വേണ്ട. അത്തരത്തിൽ ഒരു സാഹചര്യം വന്നാൽ മാത്രമെ പിന്തുണ പ്രഖ്യാപിക്കുകയുള്ളുവെന്നും അല്ലെങ്കിൽ ബിജെഡി നിഷ്പക്ഷരായി തുടരുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
വൈഎസ്ആർ കോൺഗ്രസ് നിലപാട്
ആന്ധ്രാപ്രദേശിലെ മുഖ്യപ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിനെ അടുപ്പിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി കോൺഗ്രസ് പാളയത്തിൽ എത്തിയതോടെ വൈഎസ്ആർ കോൺഗ്രസിനോട് കോൺഗ്രസ് മുഖം തിരിച്ചു. സംസ്ഥാനത്ത് 25 ലോക്സഭാ സീറ്റുകളിൽ പകുതിയെങ്കിലും സ്വന്തമാക്കാനാകുമെന്നാണ് വൈഎസ്ആറിന്റെ പ്രതീക്ഷ. കോൺഗ്രസുമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം തുടരാൻ ടിഡിപിക്ക് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിക്ക് പിന്തുണയില്ല
മുസ്ലീം, ദളിത്, ക്രിസ്ത്യൻ വിഭാഗങ്ങളാണ് വൈഎസ്ആർ കോൺഗ്രസിന്റെ ശക്തി കേന്ദ്രം. പാർട്ടി നിലപാട് നിർണായകമാകുന്ന ഘട്ടം വന്നാൽ നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ നിബന്ധനകളോടെ എതിർ ക്യാമ്പിനെ പിന്തുണയ്ക്കാനാകും സാധ്യത. തിരഞ്ഞെടുപ്പിന് മുമ്പ് ആർക്കും പിന്തുണ നൽകാനില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
തെലങ്കാനയിൽ ടിആർഎസ്
നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ടിആർഎസ് തരംഗമായിരുന്നു കണ്ടത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ എത്തിയത്. സംസ്ഥാനത്തെ 17 ലോക്സഭാ സീറ്റുകളിൽ 15ലും ടിആർഎസ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കടുത്ത കോൺഗ്രസ് വിരുദ്ധനായ കെസിആർ കോൺഗ്രസിന് പിന്തുണ നൽകില്ലെന്ന് ഉറപ്പാണ്. നിലപാട് നിർണായകമായാൽ ബിജെപിക്ക് പിന്തുണ നൽകിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.