അർണബ് നിങ്ങളൊരു ഭീരുവാണോ? വിമാനത്തിൽ അർണബ് ഗോസ്വാമിയെ പൊളിച്ചടുക്കി കുനാൽ കാമ്ര!
ദില്ലി: വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കാമ്ര ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്. യാദൃശ്ചികമായി ലഖ്‌നൗവിലേക്കുളള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അര്‍ണബിനെ കണ്ടപ്പോഴാണ് കുനാല്‍ വീഡിയോ ചിത്രീകരിച്ചത്. അതും റിപ്പബ്ലിക് ടിവിയിലെ തന്റെ ഷോയില്‍ എതിരഭിപ്രായം പറയുന്ന അതിഥികളെ അര്‍ബണ് അധിക്ഷേപത്തിലൂടെ കൈകാര്യം ചെയ്യുന്ന അതേ രീതിയില്‍.
അര്‍ണബ് ഗോസ്വാമിയെ ഭീരുവെന്നാണ് കുനാല്‍ വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും കുനാല്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനത്തില്‍ വെച്ച് ഇത്തരത്തില്‍ ചെയ്യുന്നത് ശരിയല്ലെന്ന് തനിക്കറിയാമെന്ന് കുനാല്‍ പറയുന്നു. എന്നാല്‍ താനിത് ചെയ്യുന്നത് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വെച്ച് ആത്മഹത്യ ചെയ്ത രോഹിത് വെമുലയ്ക്ക് വേണ്ടിയാണെന്ന് കുനാല്‍ പറയുന്നു. കുനാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിയോടുകയാണ്.
ഇതെന്റെ ഹീറോയ്ക്ക് വേണ്ടി
'ഞാനിത് ചെയ്തത് എന്റെ ഹീറോയ്ക്ക് വേണ്ടിയാണ്. ഞാനിത് ചെയ്തത് രോഹിതിന് വേണ്ടിയാണ്' എന്നാണ് അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യുന്ന വീഡിയോയെക്കുറിച്ച് കുനാല്‍ കാമ്ര കുറിച്ചിരിക്കുന്നത്. സംഘപരിവാറിനേയും നരേന്ദ്ര മോദിയേയും അമിത് ഷായേയും അര്‍ണബ് ഗോസ്വാമിയെ പോലുളള മാധ്യമപ്രവര്‍ത്തകരേയും നിരന്തരമായ വിമര്‍ശിക്കുന്ന സ്റ്റാന്‍ഡ് അപ് കൊമേഡിയനാണ് കുനാല്‍ കാമ്ര. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളിലടക്കം കുനാല്‍ കാമ്ര മുന്നിലുണ്ട്.
വിമാനത്തിൽ കണ്ടുമുട്ടി
യാദൃശ്ചികമായാണ് വിമാന യാത്രയ്ക്കിടെ റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിയെ കണ്ടുമുട്ടിയതെന്ന് കുനാല്‍ പറയുന്നു. ആദ്യം അര്‍ണബിനോട് മാന്യമായി സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഫോണ്‍ കോളിലാണ് എന്ന് നടിക്കുകയാണ് അര്‍ണബ് ചെയ്തത്. അത് തീരുന്നത് വരെ താന്‍ കാത്തിരുന്നു. അര്‍ണബിന്റെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് തനിക്ക് പറയാന്‍ തോന്നിയതൊക്കെ താന്‍ പറഞ്ഞു.
മാനസിക രോഗിയെന്ന് വിളിച്ചു
എന്നാല്‍ അര്‍ണബ് മറുപടി പറയാന്‍ കൂട്ടാക്കിയില്ല. പകരം തന്നെ മാനസിക വിഭ്രാന്തിയുളളയാള്‍ എന്ന് വിളിച്ചു. വിമാനജീവനക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ സീറ്റിലേക്ക് മടങ്ങി. സീറ്റ് ബെല്‍റ്റ് ഒഴിവാക്കാമെന്ന ഘട്ടം വന്നപ്പോള്‍ വീണ്ടും താന്‍ അര്‍ണബിനെ സമീപിച്ചുവെന്ന് കുനാല്‍ പറയുന്നു. എന്നാല്‍ താന്‍ ലാപ്‌ടോപില്‍ എന്തോ കാണുകയാണ് എന്നാണ് അര്‍ണബ് പറഞ്ഞത്. അതുകൊണ്ട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞു.
റിപ്പബ്ലിക് ചെയ്യുന്നത് തന്നെ
പിന്നെ താന്‍ ചെയ്തത് റിപ്പബ്ലിക് ടിവിയുടെ ആളുകള്‍ മറ്റുളളവരുടെ സ്വകാര്യതയെ മാനിക്കാതെ എന്താണോ ചെയ്യാറുളളത് അതാണ്. അതേക്കുറിച്ച് ഖേദിക്കുന്നില്ലെന്നും കുനാല്‍ പറയുന്നു. വിമാന ജീവനക്കാര്‍ സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ താനത് ചെയ്തു. പൈലറ്റുമാരോടും ക്രൂ ്അംഗങ്ങളോടും ബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോദിച്ചു. താന്‍ തെറ്റ് ചെയ്തതായി കരുതുന്നില്ല. ഇതെന്റെ ധീരതയായും കാണേണ്ടതില്ല.
ഭീരുവായ അര്‍ണബ് ഗോസ്വാമി
ഒരു നിമിഷം ചിരിക്കുന്ന മുഖമുളള രോഹിത് വെമുലയെ ഓര്‍ക്കാം. എല്ലാ യാത്രക്കാരോടും ക്ഷമ ചോദിക്കുന്നു, ഒരാളോടൊഴികെ എന്നാണ് കുനാല്‍ ഫേസ്ബുക്കില്‍ വിശദീകരിക്കുന്നത്. ലൈവ് വീഡിയോയില്‍ കുനാല്‍ കാമ്ര പറയുന്നത് ഇതാണ്: '' ഭീരുവായ അര്‍ണബ് ഗോസ്വാമിയോട് ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. എന്നാല്‍ താനെന്ത് പ്രതീക്ഷിച്ചുവോ അത്തരത്തില്‍ തന്നെയാണ് അയാള്‍ പ്രതികരിക്കുന്നത്. ഭീരുവാണെന്ന് തെളിയിച്ച് കൊണ്ട്.
ടുക്‌ഡേ ടുക്ടേ ഗ്യാംഗിലെ അംഗം
ആദ്യം തന്നെ മാനസിക രോഗിയെന്ന് വിളിച്ചു. ഇപ്പോള്‍ പറയുന്നു താന്‍ എന്തോ കാണുകയാണ് എന്ന്. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അയാള്‍ തയ്യാറാകുന്നില്ല. അര്‍ണബ് ഒരു ഭീരുവാണോ അതോ ദേശസ്‌നേഹിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണം. ഇത് രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തിയാണ്. ഞാന്‍ ടുക്‌ഡേ ടുക്ടേ ഗ്യാംഗിലെ അംഗമാണ്. നിങ്ങള്‍ക്ക് എന്നെയും അടിച്ചിരുത്താം. രാജ്യത്തിന്റെ ശത്രുക്കളെ നിങ്ങള്‍ നേരിടണം.
മാന്യത നിങ്ങള്‍ അര്‍ഹിക്കുന്നില്ല
രാജ്യം നരേന്ദ്ര മോദിയുടെ കൈകളില്‍ സുരക്ഷിതമാണ് എന്ന് നിങ്ങള്‍ ഉറപ്പ് വരുത്തണം. താന്‍ പിന്തുണയ്ക്കുന്ന രാഹുല്‍ ഗാന്ധിയെ പോലുളള കുടുംബ രാഷ്ട്രീയക്കാരെ പ്രതിരോധിക്കണം. അര്‍ണബ് നിങ്ങള്‍ മറുപടി പറയണം അര്‍ണബ്. നിങ്ങളൊരു ഭീരുവാണോ അതോ ഒരു മാധ്യമപ്രവര്‍ത്തകനാണോ അതോ ദേശസ്‌നേഹിയാണോ ആരാണ് നിങ്ങള്‍ പറയൂ അര്‍ണബ്. ഞാന്‍ നിങ്ങളോട് ആദ്യം മാന്യമായാണ് സംസാരിച്ചത്. എന്നാല്‍ ആ മാന്യത നിങ്ങള്‍ അര്‍ഹിക്കുന്നില്ല.
രോഹിതിന്റെ അമ്മയ്ക്ക് വേണ്ടി
ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല. ഇത് രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണ്. നിങ്ങളുടെ പരിപാടിയില്‍ അവരുടെ ജാതി ചര്‍ച്ച ചെയ്തില്ലേ, അവര്‍ക്ക് വേണ്ടിയാണിത്. ഇത് ശരിയല്ലെന്ന് എനിക്കറിയാം. ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണ്. ഇത് രോഹിതിന്റെ അമ്മയ്ക്ക് വേണ്ടിയാണ്. പോയി രോഹിത് വെമുല എഴുതിയ പത്ത് പേജുളള ആത്മഹത്യാക്കുറിപ്പ് വായിക്കൂ. അങ്ങനെയെങ്കിലും നിങ്ങള്‍ക്ക് കുറച്ച് വികാരങ്ങളുണ്ടാകട്ടെ, ഹൃദയമുണ്ടാകട്ടെ, കുറച്ചെങ്കിലും മനുഷ്യത്വമുണ്ടാകട്ടെ. സമയം കിട്ടുമ്പോള്‍ അത് ചെയ്യൂ, ദേശസ്‌നേഹീ.
വൈറലായി വീഡിയോ
കുനാല്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഒരു വട്ടം പോലും അര്‍ണബ് മുഖമുയര്‍ത്തി നോക്കുകയോ പ്രതികരിക്കുകയോ ഉണ്ടായിട്ടില്ല. മാത്രമല്ല ചെവിയില്‍ ഹെഡ്‌ഫോണ്‍ തിരുകി മുഴുവന്‍ നേരവും ലാപ് ടോപില്‍ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇതിനകം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടിരിക്കുന്നതും ഷെയര്‍ ചെയ്തിരിക്കുന്നതും. കുനാല്‍ ചെയ്തതിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്.
വീഡിയോ
കുനാൽ കാമ്രയുടെ വീഡിയോ കാണാം