അഭിഭാഷകരില്ല, മാപ്പ് പറയില്ല, പിഴയുമടയ്ക്കില്ല, സുപ്രീം കോടതി വിമർശനത്തിൽ കുനാൽ കമ്ര
ദില്ലി: സുപ്രീം കോടതിക്ക് എതിരായ ട്വീറ്റുകളുടെ പേരില്‍ മാപ്പ് പറയാനോ ട്വീറ്റുകള്‍ പിന്‍വലിക്കാനോ തയ്യാറല്ലെന്ന് പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ആത്മഹത്യാ പ്രേരണാ കേസില്‍ ജാമ്യം അനുവദിച്ചതിന് പിറകേയാണ് സുപ്രീം കോടതിയെ പരിഹസിച്ച് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തത്.
സുപ്രീം കോടതി രാജ്യത്തെ ഏറ്റവും വലിയ തമാശയാണ് എന്നാണ് കുനാല്‍ ട്വീറ്റ് ചെയ്തത്. കാവി നിറത്തിലുളള സുപ്രീം കോടതിയുടെ ചിത്രവും കുനാല്‍ പോസ്റ്റ് ചെയ്തിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെയും ട്വീറ്റില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഷാംപെയ്ന്‍ വിളമ്പുകയാണ് എന്നും എന്നെങ്കിലും സാധാരണക്കാര്‍ക്ക് സീറ്റ് കിട്ടുമോ എന്നറിയില്ലെന്നും കുനാല്‍ ട്വീറ്റ് ചെയ്തു.
മുംബൈയിലെ അഭിഭാഷകനായ റിസ്വിം സിദ്ദിഖിയാണ് കുനാല്‍ കമ്രയ്ക്ക് എതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് കോടതി അലക്ഷ്യത്തിന് കുനാല്‍ കമ്രയ്ക്ക് എതിരെ നടപടിക്ക് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അനുമതി നല്‍കി. സുപ്രീം കോടതിക്ക് എതിരെയുളള കുനാലിന്റെ ട്വീറ്റ് തരംതാണതാണെന്നും കോടതിയലക്ഷ്യ നടപടി നേരിടേണ്ടത് ആണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
വിവാദ ട്വീറ്റ് പിന്‍വലിക്കാതെ കുനാല്‍ കമ്ര പുതിയ ട്വീറ്റുമായി രംഗത്ത് എത്തി. താന്‍ നടത്തിയത് കോടതി അലക്ഷ്യമല്ലെന്നും ഭാവി രാജ്യസഭാ സീറ്റലക്ഷ്യമാണെന്നുമാണ് കുനാല്‍ ട്വീറ്റ് ചെയ്തത്. അഭിഭാഷകരില്ല, മാപ്പ് പറയില്ല, പിഴ അടയ്ക്കില്ല, സമയവും കളയരുത് എന്നും കുനാല്‍ ട്വീറ്റ് ചെയ്തു. സുപ്രീം കോടതി ജസ്റ്റിസിനേയും കെകെ വേണുഗോപാലിനേയും അഭിസംബോധന ചെയ്തുളള കുറിപ്പും കുനാല്‍ പങ്കുവെച്ചിട്ടുണ്ട്. കോടതി ഉച്ചഭാഷിണി ആവുകയല്ല വേണ്ടതെന്നും ചില വിഐപികള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കേണ്ടത് എന്നും കുനാല്‍ കുറിച്ചു.