കമൽഹാസൻ മുതൽ ഹേമാമാലിനി വരെ; 2019ൽ സെബിബ്രിറ്റി പോരാട്ടം, തിരഞ്ഞെടുപ്പ് ഗോദയിലെ താരങ്ങൾ ഇവർ
ദില്ലി: സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഇഴയടുപ്പം ചെറുതല്ല. രാഷ്ട്രീയത്തിൽ നിന്ന് സിനിമയിലേക്കും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കും കളം മാറ്റി ഭാഗ്യപരീക്ഷണം നടത്തിയവർ കുറവല്ല. രാജ്യം നിർണായകമായൊരു തിരഞ്ഞെടുപ്പിലെ നേരിടാനൊരുങ്ങുമ്പോൾ സിനിമാമേഖലയിലും ചർച്ചകൾ കൊഴുക്കുകയാണ്. കമൽ ഹാസൻ മുതൽ ഹേമാ മാലിനിവരെയുള്ള സെലിബ്രിറ്റികളാണ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിലെ താരങ്ങൾ.
മത്സരരംഗത്ത് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ക്രിക്കറ്റ്, സിനിമാ താരങ്ങളെ ഇറക്കാൻ മത്സരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. സ്വന്തം പാർട്ടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നവർ വേറെ. ഒറ്റയടിക്ക് ബംഗാളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് ഞെട്ടിച്ച മമതാ ബാനർജിയുടെ തൃണമൂൽ സ്ഥാനാർത്ഥി പട്ടികയിലും സിനിമാ താരങ്ങൾക്ക് ഇടം പിടിച്ചിട്ടുണ്ട്. ഇത്തവണ മത്സരത്തിനിരങ്ങുന്ന താരങ്ങൾ ഇവരാണ്.
കേരളത്തിൽ
തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. മോഹൻലാലും, മ്മമൂട്ടിയും, സുരേഷ് ഗോപിയും എന്തിനേറെ റിമാ കല്ലിങ്കൽ വരെ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ വട്ടം എംപിയായ ഇന്നസെന്റ് മത്സരരംഗത്തേക്കില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ മത്സരംഗത്തെ താരം ഇന്നസെന്റ് മാത്രമാണെന്ന് വ്യക്തമായി. ചാലക്കുടി മണ്ഡലത്തിൽ നിന്നും ഇന്നസെന്റ് രണ്ടാം തവണയും ജനവിധി തേടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പിസി ചാക്കോയെ 13,884 വോട്ടുകൾക്കാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്.
തമിഴകത്ത് കമൽ
മക്കൾ നീതി മയ്യം എന്ന സ്വന്തം പാർട്ടിയിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് കമൽഹാസൻ. തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം സ്ഥാനാർത്ഥികളെ നിർത്തും. ഉലകനായകൻ മത്സരരംഗത്തുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ടോർച്ചാണ് മക്കൾ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം. എംജിആറും ജയലളിതയുമൊക്കെ അരങ്ങുവാണ തമിഴകത്ത് ഇനി കമലിന്റെ കാലമാണോയെന്നാണ് ഇനി അറിയേണ്ടത്. രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടൻ രജനികാന്ത് മത്സരംഗത്തേയ്ക്ക് ഉടനില്ലെന്നാണ് വ്യക്തമാക്കിയത്.
ബംഗാളിൽ ഞെട്ടിച്ച് മമതാ
ബംഗാളിൽ ബിജെപിക്ക് 2 ലോക്സഭാ സീറ്റുകളാണുള്ളത്. ഡാർജിലിഗും അസാൻസോളും. അസാൻസോളിൽ ഇത്തവണ പ്രമുഖ ബംഗാളി സിനിമാ താരമായ മൂൺ മൂൺ സെന്നാണ് തൃണമൂൽ സ്ഥാനാർത്ഥി. 2014ൽ സിപിഎം നേതാവ് ബസുദേവ് ആചാര്യയെ ബങ്കൂരയിൽ നിന്ന് പരാജയപ്പെടുത്തിയ താരമാണ് മൂൺ മൂൺ സെൻ. പ്രമുഖ നടി സുചിത്ര സെന്നിന്റെ മകളാണ് മൂൺ മൂൺ സെൻ. കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ ആണി മൂൺ മൂൺ സെന്നിന്റെ എതിരാളിയെന്നാണ് റിപ്പോർട്ടുകൾ.
പുതുമുഖങ്ങൾ
യുവ താരങ്ങളായ നുസ്രത് ജഹാന്റെയും മിമി ചക്രവർത്തിയുടെയും പേരുകൾ അപ്രതീക്ഷിതമായാണ് തൃണമൂൽ പട്ടികയിൽ ഇടം പിടിച്ചത്. ജാദവ് പൂരിലും, ബഷീർഹട്ടിലുമാണ് ഇരുവരും യഥാക്രമം മത്സരിക്കുന്നത്. തീയേറ്റർ ആർട്ടിസ്റ്റ് അർപ്പിത ഘോഷ്, ശതാബ്ദി ഘോഷ്, ദീപക് അധികാരി, ഇന്ത്യൻ ഫുട്ബോൾ താരം പ്രസൂൺ ബാനർജി എന്നിവരാണ് തൃണമൂൽ ലിസ്റ്റിലെ മറ്റ് താരങ്ങൾ.
കർണാടകയിൽ സുമലത
കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ സുമലതയെ ചൊല്ലി കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. സുമലതയുടെ ഭർത്താവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷീന്റെ മണ്ഡലത്തിൽ ഇക്കുറി മത്സരിക്കുമെന്നാണ് സുമലതയുടെ നിലപാട്. എന്നാൽ മാണ്ഡ്യ സീറ്റ് കോൺഗ്രസിന് വിട്ടു നൽകാൻ ജെഡിഎസ് വിസമ്മതിച്ചതോടെ മാണ്ഡ്യയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് സുമലത. കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമാ താരവുമായ നിഖിലാണ് മാണ്ഡ്യയിലെ എതിർസ്ഥാനാർത്ഥി.
ബെംഗളൂരുവിൽ പ്രകാശ് രാജ്
ബിജെപി സർക്കാരിന്റ കടുത്ത വിമർശകനാണ് നടൻ പ്രകാശ് രാജ്. ബെംഗളൂരുവിൽ ഇത്തവണ സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുമാണ് പ്രകാശ് രാജ് വ്യക്തമാക്കിയിരിക്കുന്നത്. കർണാടകയിലെ 28 സീറ്റുകളിലും സ്വന്തം പാർട്ടിയായ ഉത്തമ പ്രജാകീയ പാർട്ടി സ്ഥാനാർത്ഥികളെ നിർത്താനൊരുങ്ങുകയാണ് കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്ര. ഉപേന്ദ്ര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.
ആന്ധ്രയിൽ ഇങ്ങനെ
ആന്ധ്രാപ്രദേശിൽ പവൻ കല്യാണിൻറെ ജനസേന മത്സര രംഗത്തുണ്ട്. പവൻ കല്യാണിന്റെ സഹോദരൻ ചിരഞ്ജീവി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിക്കുകയാണ്. പ്രചാരണത്തിനോ മത്സരിക്കാനോ ചിരഞ്ജീവിയില്ല.
ക്രിക്കറ്റ് താരങ്ങളും
അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കീർത്തി ആസാദ് ഇക്കുറിയും മത്സരിച്ചേക്കും. 2 ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കീർത്തി ആസാദ് അവകാശപ്പെടുന്നത്. തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ മത്സരിച്ചേക്കും.
ഹേമാമാലിനിയും ഗൗതം ഗംഭീറും
ഗൗതം ഗംഭീറിനെ ദില്ലിയിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമം തുടരുകയാണ്. ഹേമാ മാലിനി, ധർമേന്ദ്ര, നഗ്മ, ഷിൽപ്പാ ഷിൻഡെ, അസവരി ജോഷി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.
പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദേവഗൗഡ; ഒപ്പം കൂടി മകനും, കൊച്ചുമകനും, പ്രചാരണ വേദിയിൽ കൂട്ടക്കരച്ചിൽ,