ജാഗ്രതൈ!! പനിക്കും ജലദോഷത്തിനും മരുന്ന് വാങ്ങിയാൽ സർക്കാർ 'റഡാറിൽ' കുടുങ്ങും
ദില്ലി: പനിയ്ക്കും ജലദോഷത്തിനും മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി സർക്കാർ. തെലങ്കാന, ആന്ധ്രപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഇത്തരം അസുഖങ്ങൾക്ക് മരുന്ന് വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറാൻ മെഡിക്കൽ സ്റ്റോറുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്. പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങൾക്ക് മരുന്ന് വാങ്ങുന്നവരുടെ വിലാസം, ഫോൺ നമ്പർ, എന്നീ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം. ദിവസേന ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനാണ് നിർദേശം. സംശയമുള്ളവരെ ഇത്തരത്തിൽ കൊറോണ പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം.
കൊറോണവൈറസ് മനുഷ്യനിര്മിതം; ചൈനയില് നിന്നും വന്നതെന്ന് എച്ച്ഐവി കണ്ടെത്തിയ നൊബേല്ജേതാവ്
കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങളെ അടക്കിവെക്കാനാണ് ഇത്തരത്തിൽ പലരും പനി, ജലദോഷം, ചുമ എന്നീ രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നതെന്ന സംശയത്തെത്തുടർന്നാണ് നീക്കം. ഇതുവഴി 14 ദിവസം നിരീക്ഷണത്തിൽ കഴിയുന്നതും കൊവിഡ് പരിശോധന നടത്തുന്നത് ഒഴിവാക്കുകയാണ് നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തരം സ്വയം ചികിത്സ നടത്തിയ നിരവധി പേർക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് തെലങ്കാന ആരോഗ്യ വകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്.
വെള്ളിയാഴ്ച തെലങ്കാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് അർബൻ ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് ജില്ലാ കളക്ടർ, മുനിസിപ്പിൽ കമ്മീഷണർമാർ എന്നിവർക്ക് അയച്ച മെമോയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മെഡിക്കൽ സ്റ്റോർ ഉടമകൾ, ഫാർമസിസ്റ്റുകൾ എന്നിവരുടെ യോഗം വിളിക്കാനും മെമോയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്ന് വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ അസോസിയേഷൻ അസോസിയേഷനും ഉടനടി തന്നെ സ്റ്റോറുകളോട് നിർദേശിക്കാനും സർക്കാർ മെമോയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നുകൾ വാങ്ങാനെത്തുന്നവരോട് പരിശോധനയ്ക്ക് വിധേയമാകാൻ ആവശ്യപ്പെടാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളാണ് കൊറോണ വൈറസ് ബാധയ്ക്കുമെന്നതിനാൽ ഇക്കാര്യങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ആന്ധ്രപ്രദേശ് രണ്ട് ഡോക്ടർമാരെ ഉൾപ്പെടുത്തി കൊവിഡ് കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളുണ്ടായിട്ടും പരിശോധനക്ക് വിധേയമാകാൻ തയ്യാറാകാത്തവരുടെ വിവരങ്ങൾ വിളിച്ച് അറിയിക്കുന്നതിനാണ് കൺട്രോൾ റൂം.
പൂനെയിൽ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങൾക്ക് മരുന്നുകൾ വാങ്ങാനെത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കൈമാറാൻ മുംബൈ പോലീസ് ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങാനെത്തുന്നവരാണ് ഇതോടെ നിരീക്ഷണത്തിലാവുക. പനി, തുമ്മൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ട് മരുന്ന് വാങ്ങാനെത്തുന്നവരുടെ വിവരങ്ങൾ വാട്സ്ആപ്പ് വഴി എല്ലാ ദിവസും രാത്രി എട്ട് മണിയ്ക്ക് മുമ്പായി വാട്സ്ആപ്പ് വഴി അയച്ച് നൽകാനാണ് നിർദേശം.
നിർദേശം ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പൂനെ പോലീസ് കമ്മീഷണർ രവീന്ദ്ര ശിസാവേ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യവകുപ്പിനന്റെ നിർദേശപ്രകാരമാണ് നടപടി. കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്നവരെ പിഎംസിയുടെ ക്ലിനിക്കുകളിലേക്ക് അയയ്ക്കാനും നിർദേശമുണ്ട്. ബിഹാറിൽ മെഡിക്കൽ സ്റ്റോറുകളിലെത്തുന്നവരുടെ പട്ടിക കൈമാറാനാണ് ആരോഗ്യോ വകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് സിവാൻ, മുംഗർ, ബേഗുസാരായി, നവാഡ എന്നിങ്ങനെ നാലോളം ഹോട്ട്സ്പോട്ടുകൾ കണ്ടത്തിയതോടെയാണ് നടപടി.