താന്‍ ഇപ്പോഴും കര്‍ഷക സമരത്തിനൊപ്പമെന്ന് ഗ്രേറ്റ തന്‍ബര്‍ഗ്; എഫ്ഐആറില്‍ പേരില്ലെന്ന് ദില്ലി പൊലീസ്
ദില്ലി: ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബര്‍ഗിന് നേരെ വലിയ വിമര്‍ശനമായിരുന്നു കേന്ദ്ര സര്‍ക്കാറിനെ അനുകൂലിച്ചുകൊണ്ട് സെലിബ്രേറ്റികള്‍ ഉള്‍പ്പടേയുള്ള ഒരുകൂട്ടര്‍ നടത്തിയത്. എന്നാല്‍ താന്‍ ഇപ്പോഴും കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഗ്രേറ്റ തന്‍ബര്‍ഗ്. താൻ ഇപ്പോഴും കർഷകരുടെ സമാധാന സമരത്തിനൊപ്പം നിൽക്കുന്നു. വെറുപ്പ്, ഭീഷണി, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവയൊന്നും ഇതില്‍ മാറ്റമുണ്ടാക്കില്ലെന്നുമാണ് ഗ്രേറ്റ തന്‍ബര്‍ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ദില്ലി പൊലീസ് എഫ്ഐആർ ഇട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രതിയാക്കിയിട്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം. 'ടൂള്‍ കിറ്റ്' പ്രതിഷേധതിന്‍റെ സൃഷ്ടാക്കളെ കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് പൊലീസ് വിശദീകരണം. എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ദില്ലി പോലീസ് വ്യക്തമാക്കി.

കർഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണയ്ക്കാം എന്ന് വിശദമാക്കിയായിരുന്നു ഗ്രേറ്റ തന്‍ബര്‍ഗ് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ എംബസികൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്താൻ അടക്കമുള്ള സമര മാര്‍ഗങ്ങളുായിരുന്നു ഗ്രേറ്റ ട്വീറ്റില്‍ വ്യക്തമാക്കിയത്. എന്നാല്‍ ടൂള്‍ കിറ്റിന് ഖലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്നും ഗ്രേറ്റ തന്‍ബര്‍ഗിന്‍റെ ടൂൾകിറ്റ് ട്വീറ്റുകളിൽ അടക്കം അന്വേഷണമുണ്ടാകുമെന്നുമാണ് ദില്ലി പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
അതേസമയം, ഗ്രേറ്റയും റിയാനയും മറ്റ് സെലിബ്രേറ്റികളും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണെന്ന ആരോപണമാണ് ബിജെപി നടത്തുന്നത്. ബിജെപി നേതാവ് കപിൽ മിശ്രയാണു തുടർച്ചയായ ട്വീറ്റുകളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചത്. രാജ്യത്ത് വൻ അക്രമങ്ങളും കലാപങ്ങളും സംഘടിപ്പിക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്‍ വന്‍തോതില്‍ സഹായം കിട്ടുന്നുവെന്നും കപില്‍ മിശ്ര ആരോപിച്ചു.












Click it and Unblock the Notifications