ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയുവിൽ സംഘർഷം, വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്
ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ യൂനിയൻ ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു

ദില്ലി: വിവാദ ബിബിസി ഡോക്യുമെന്റെറി കാണുന്നതിനിടെ ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്.ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ യൂനിയൻ ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് നേരെ കല്ലേറുണ്ടായത്.
തങ്ങളുടെ നേർക്ക് വലിയ കല്ലുകളും കട്ടകളും അടക്കം എറിഞ്ഞതായി വിദ്യാർത്ഥികൾ ആരോപിച്ചു.കല്ലേറിൽ എസ് എഫ് ഐ , എ ഐ എസ് എഫ് , ഐസ പ്രവർത്തകരായ വിദ്യാർത്ഥികൾ എന്നിവർക്ക് പരിക്കേറ്റു വൈദ്യുതി ഇല്ലാത്തത് കൊണ്ട് തന്നെ ആരാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമല്ല. കല്ലെറിഞ്ഞത് എബിവിപിക്കാരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ജെ എൻ യു മെയിൻ ഗേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വൈദ്യുതബന്ധം പുനഃസ്ഥാപിക്കാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.സംഘർഷത്തിനിടയിലും പ്രദർശനം തുടർന്നതായും നേതാക്കൾ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ വാദം പോലീസ് തള്ളി. വിദ്യാർത്ഥികൾക്ക് നേരെ കല്ലേറുണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് സര്‍വകലാശാലാ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി ഇല്ലാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള തീരുമാനവുമായി സംഘടനകൾ മുന്നോട്ട് പോകുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടർന്ന് ലാപ് ടോപിലും മൊബൈലിലുമാണ് വിദ്യാർത്ഥികൾ ഡോക്യുമെന്ററി കണ്ടത്.












Click it and Unblock the Notifications