ജീവനെടുത്തിട്ടും തീരാത്ത പക: ഭീകരർ വധിച്ച സൈനികന്‍റെ മരണാനന്തര ചടങ്ങിൽ അക്രമം!!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരർ കൊലപ്പെടുത്തിയ സൈനികന്‍റെ മരണാനന്തര ചടങ്ങില്‍ വിഘടനവാദികളുടെ പ്രതിഷേധം. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരർ തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന സൈനികൻ ലഫ്റ്റൻന്‍റ് കേണൽ ഉമര്‍ ഫയാസിന്‍റെ മരണാനന്തര ചടങ്ങുകൾക്കിടെയാണ് സംഭവം.
ജമ്മു കശ്മീരിൽ സൈന്യത്തിനെതിരെ കല്ലെറിഞ്ഞ് പ്രതിഷേധക്കുന്ന യുവാക്കളാണ് സൈനികന്റെ മരണാനന്തര ചടങ്ങുകള്‍ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. വാര്‍ത്താ ഏജൻസിയെ ഉദ്ധരിച്ച് സീ ന്യൂസാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്നത്.
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കുൽഗാമിലെ ബന്ധുവീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ആറോളം വരുന്ന ഭീകരരാണ് ഉമറിനെ തട്ടിക്കൊണ്ടുപോയത്. ഉമറിന്റെ വെടികൊണ്ട് മരിച്ച നിലയിലുള്ള മൃതദേഹം ബുധനാഴ്ച രാവിലെ ഷോപ്പിയാനിലെ ഹർമയിന്‍ പ്രദേശത്തുനിന്നാണ് ലഭിച്ചത്. ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയപ്പോഴായിരുന്നു സംഭവം.
അഖ്നൂരിൽ സേവനമനുഷ്ടിക്കുന്നു
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നിന്നുള്ള ഉമർ അഖ്നൂരിലാണ് നിയമിതനായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് ഉമറിനെ ഇന്ത്യൻ സൈന്യത്തിലേയ്ക്കുള്ള സെലക്ഷൻ ലഭിച്ചിട്ടുള്ളത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് പഠിച്ചിറങ്ങിയ ഫയാസ് സെപ്തംബറിൽ യംഗ് ഓഫീസേഴ്സ് കോഴ്സിന് ചേരുകയും ചെയ്തിരുന്നു. ഹോക്കി, വോളിബോൾ താരം കൂടിയായിരുന്നു ഫയാസ്.
കുറ്റവാളികൾക്ക് തിരിച്ചടി
ഇന്ത്യന്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ആരായിരുന്നാലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് സൗത്ത് വെസ്റ്റേണ്‍ കമാൻഡ് ലഫ് ജനറൽ അഭയ് കൃഷ്ണ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം അദ്ദേഹം കുടുംബത്തിന് നല്‍കിയ ഉറപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ബന്ധുവീടുകൾ സന്ദർശിക്കരുത്!!
ദക്ഷിണ കശ്മീരിലെ തറവാട് വീടുകള്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മു കശ്മീർ പോലീസ് പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് ദക്ഷിണ കശ്മീർ. പുൽവാമ, ഷോപ്പിയാൻ, അനന്ത്നാഗ്, കുല്‍ഗാം തുടങ്ങിയ പ്രദേശങ്ങളും സമാന സ്വഭാവം പുലര്‍ത്തുന്നവയാണ്. അടുത്ത കാലത്തായി ഭീകരവാദ പ്രവർത്തനങ്ങള്‍ കുത്തനെ ഉയർന്നിട്ടുണ്ട്.
ഭീകരവിരുദ്ധ പോരാട്ടം
ഷോപ്പിയാനില്‍ നിന്ന് ഭീകരരെ തുടച്ചു നീക്കുന്നതിനായി സൈന്യം നടപടി ആരംഭിച്ചിരുന്നു. 3000 സൈനികരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 40 ഓളം സൈനികര്‍ ഷോപ്പിയാനിലുണ്ടെന്ന വിവരങ്ങളെ തുടര്‍ന്നായിരുന്നു നടപടി ആരംഭിച്ചത്. നിയന്ത്രണ രേഖയില്‍ കൃഷ്ണഗാട്ടി സെക്ടറിൽ വച്ച് ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടികളെത്തുടർന്ന് ഭീകരസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കിയത്.