കശ്മീരിലെ കുട്ടികൾക്കെതിരായ കേസുകൾ പിൻവലിക്കും; കുട്ടികൾ ചതിയിൽപെട്ടു, തെറ്റിദ്ധരിപ്പിക്കാൻ എളുപ്പം!
ശ്രീനഗർ: സൈന്യത്തിനെതിരെ നടത്തിയ കല്ലേറ് കേസിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കുട്ടികളെ എളുപ്പത്തിൽ തെറ്റ്ദ്ധരിപ്പിക്കാം. അങ്ങിനെയാണ് അവർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. തീവ്രവാദ പിടിയിൽ നിന്നും യുവാക്കളെയും കുട്ടികളെയും മോചിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിങ് കശ്മീരിലെത്തിയത്.
ശ്രീനഗറില്‍ നടന്ന സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ടാണ് രാജ്‌നാഥ് കേസുകള്‍ പിന്‍വലിക്കുമെന്ന കാര്യം പറഞ്ഞത്. കുട്ടികൾ സ്പോർട്സിനെ നെഞ്ചോട് ചേർത്താൽ തീവ്രവാദ ആക്രമണ സ്വഭാവത്തിൽ നിന്നും കുട്ടികളെയും യുവാക്കളെയും ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അതിനുവേണ്ട കാര്യങ്ങളൊക്കെ ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ നടന്ന കല്ലേറ് കേസിലെ ഒരു പ്രതിയായ കായിക താരം തന്നെ ദില്ലിയിൽ വന്ന് കണ്ടിരുന്നു. സ്പോർട്സിലൂടെ അയാളുടെ ജീവിതം അയാൾക്ക് തിരിച്ചു കിട്ടിയെന്ന് രാജ്നാഥ് സിങ് പ്രസംഗത്തിൽ പറഞ്ഞു. കശ്മീരിൽ അക്രമികളുടെ കല്ലേറിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശി ഗുൽമാർഗിൽ മരണപ്പെട്ടിരുന്നു. സ്കൂൾ വാഹനങ്ങൾക്ക് നേരെയും സൈന്യത്തിനു നേരെയും നിരന്തരം കല്ലേറ് നടന്നിരുന്നു. കല്ലേറിനെ പ്രതിരോധിക്കുന്നതിനിടെ സാധാരണക്കാരായ പലരും സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.