പശ്ചിമബംഗാളിൽ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്, സംഘർഷം

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹന വ്യൂഹത്തിനു നേരെയാണ് കല്ലേറുണ്ടായത്. ബെഹർ ജില്ലയിലെ കൂച്ചിൽ വെച്ചാണ് സംഭവം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബി ജെ പി ആരോപിച്ചു.
കൂച്ച് ബെഹറില്‍നിന്നുള്ള ലോക്‌സഭാംഗമാണ് നിസിത് പ്രമാണിക്.മന്ത്രിയുടെ ഓഫീസ് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഗോത്രവര്‍ഗക്കാരനെ അതിര്‍ത്തിരക്ഷാ സേന വെടിവെച്ചു കൊന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. കൂച്ച് ബെഹാറിലെ ഭേടഗുരിയിൽ പ്രമാണിക്കിന്റെ വസതിക്ക് സമീപം തൃണമൂൽ കോൺഗ്രസ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുക മാത്രമല്ല വെടിയുതിർക്കുകയും ബോംബുകൾ എറിയുകയും ചെയ്തെന്നും പ്രമാണിക് ആരോപിച്ചു. പോലീസിന്റെ കൺമുൻപിലാണ് ഇതെല്ലാം നടന്നത്. അവർ വെറും കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തതെന്നും പ്രമാണിക് പറഞ്ഞു. ആക്രമണത്തിൽ നിരവധി ബി ജെ പി പ്രവർത്തകർക്ക് പരിക്കേറ്റതായും പ്രമാണിക് ആരോപിച്ചു.
അതേസമയം മന്ത്രിയുടെ വാഹനത്തിന് നേരെ തൃണമൂൽ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതോടെ ഇരു പാർട്ടികളിലേയും നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പ്രവർത്തകർക്ക് മേൽ പോലീസ് ലാത്തി വീശി. അതിനിടെ അക്രമണത്തിൽ സംസ്ഥാന സർക്കാരിനേയും തൃണമൂൽ കോൺഗ്രസിനേയും ബി ജെ പി രൂക്ഷമായി വിമർശിച്ചു.
ഒരു കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെയാണ് ഇത്തരത്തിൽ ആക്രമണം ഉണ്ടായത്, ഇത് സംസ്ഥാനത്തിന്റെ പരിതാപകരമായ ക്രമസമാധാന നിലയെ ആണ് വെളിപ്പെടുത്തുന്നത്', ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുകന്ദ മജൂംദാർ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം ഗവർണർ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്ത് ആർട്ടിക്കിൾ 355 പ്രഖ്യാപിക്കണമെന്നും ബി ജെ പി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. കഴിഞ്ഞ നവംബറിലും പ്രമാണിക്കിന്റെ വാഹനത്തിന് നേരെ അക്രമണം ഉണ്ടായിരുന്നു.
അതേസമയം ബി ജെ പിയുടെ ആരോപണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ബംഗാൾ ബി ജെ പി നേതൃത്വം തങ്ങളുടെ പ്രവർത്തകരെ പ്രേരിപ്പിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ആരോപിച്ചു.












Click it and Unblock the Notifications