നോയിഡ ഫിലിം സിറ്റിയുടെ സ്ഥാനത്ത് ഹനുമാൻ ക്ഷേത്രം? ട്വിറ്ററിൽ ട്രെൻഡിംഗായ ക്യാംപെയിന് പിന്നിൽ
ദില്ലി: അയോധ്യക്കേസിൽ അന്തിമവാദം പൂർത്തിയായി വിധി കാത്തിരിക്കെ ട്വിറ്ററിൽ മറ്റൊരു വിവാദം കത്തുന്നു. #NoidaFilmCityExcavation എന്ന ഹാഷ് ടാഗ് ക്യാംപെയിനാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നോയിഡയിലെ സെക്റ്റർ 16 എയിൽ സ്ഥിതി ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളുടെ സ്ഥാനത്ത് വലിയൊരു ഹനുമാൻ ക്ഷേത്രം സ്ഥിതിചെയ്തിരുന്നുവെന്ന അജ്ഞാതനായ ട്വിറ്റർ ഉപഭോക്താവ് കഥ മെനഞ്ഞതിന് പിന്നാലെയാണ് #NoidaFilmCityExcavation എന്ന പേരിൽ ട്വിറ്ററിൽ ക്യാംപെയിനും പ്രചരിച്ച് തുടങ്ങിയത്.
പി ചിദംബരം തീഹാർ ജയിലിൽ നിന്നും പുറത്തേയ്ക്ക്; ഈ മാസം 24 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
ഹിന്ദി ചാനലായ ആജ് തക്കിൽ അയോധ്യ കേസുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്ത് പരിപാടിയുടെ പേര് വിവാദമായതിന് പിന്നാലെയാണ് #NoidaFilmCityExcavation എന്ന പേരിൽ ക്യാപെയിൻ ആരംഭിക്കുന്നത്. റോഫിൽ ഗാന്ധി എന്ന പേരിൽ നിന്നുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ക്യാംപെയിന്റെ തുടക്കം. ആയിരക്കണക്കിന് വർഷങ്ങൾക്ക് നോയിഡ ഫിലിം സിറ്റി നിൽക്കുന്ന സ്ഥാനത്ത് വലിയൊരു ഹനുമാൻ ക്ഷേത്രം നില നിന്നിരുന്നുവെന്ന് വാദിച്ച് ഹിന്ദിയിൽ എഴുതിയ നിരവധി ട്വീറ്റുകളാണ് ഈ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
നിരവധി മാധ്യമ സ്ഥാപനങ്ങളാണ് നോയിഡ ഫിലിം സിറ്റിയിൽ ഇന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഹിന്ദി ചാനലായ ആജ് തക്ക് അയോധ്യ വിഷയത്തിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ പേര് വലിയ വിവാദമായിരുന്നു. '' ജന്മസ്ഥലം ഞങ്ങളുടേതാണ്, രാമൻ ഞങ്ങളുടേതാണ്, പള്ളികളിൽ നിന്നുള്ള ഈ ആളുകൾ എവിടെ നിന്ന് വന്നതാണ്'' എന്നായിരുന്നു അയോധ്യ കേസിലെ അന്തിമ വാദം പൂർത്തിയായതിന് പിന്നാലെ ചാനൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ പേര്. ആജ് തക്കിന്റെ ഓഫീസും സെക്ടർ 16ലെ നോയിഡ ഫിലിം സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. ആജ് തക്കിനെ ലക്ഷ്യം വെച്ചുള്ളതാണ് ഈ ക്യാംപെയിനെന്നാണ് കരുതുന്നത്. വർഗീയ ദ്രുവീകരണം നടത്തുന്ന തരത്തിലുള്ള ചാനലിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധമാണ് #NoidaFilmCityExcavation എന്ന ക്യാംപെയിൻ ശ്രദ്ധിക്കപ്പെടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വലിയ വിമർശനം ഉയർന്നെങ്കിലും വിവാദ തലക്കെട്ട് പിൻവലിക്കാൻ ചാനൽ തയ്യാറായില്ല. അയോധ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ വാർത്തകൾ നൽകരുതെന്നും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അതോരിറ്റി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആജ് തക്ക് വിവാദ പരിപാടി സംപ്രേഷണം ചെയ്തത്.