ഫേസ്ബുക്ക് ഫോട്ടോയെ ചൊല്ലി തർക്കം; സുഹൃത്തുക്കൾ ചേർന്ന് വിദ്യാർത്ഥിയെ കൊലപ്പെടുത്തി
തഞ്ചാവൂർ: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തിൽ സുഹൃത്തുക്കളായ മൂന്ന് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ മുന്താസിറിനെ കുംഭകോണത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ സുഹൃത്തുക്കൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് ബോധ്യമാവുകയായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ:
ജനുവരി നാലിന്
മൈലാഡുതുരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട മുന്താസിർ. ജനുവരി നാലാം തീയതി ഒരു ബന്ധു വീട്ടിലേക്കെന്നു പറഞ്ഞാണ് മുന്താസിർ വീട്ടിൽ നിന്നും ഇറങ്ങിയത്. പോകും വഴി ഒരു സുഹൃത്തിനെ കാണുമെന്നും മുന്താസിർ അമ്മയോട് പറഞ്ഞിരുന്നു.
ഭീഷണി
രാത്രി എട്ടേമുക്കാലോടെ മുന്താസിറിന്റെ മാതാവ് മുന്താസിറിന്റെ ഫോണിൽ വിളിച്ചപ്പോൾ മറ്റൊരാൾ ഫോൾ എടുക്കുകയായിരുന്നു. മകൻ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയാണെന്നും അറിയിച്ചു. കുട്ടിയെ വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അജ്ഞാതൻ ആവശ്യപ്പെട്ടു. പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു.
കഴുത്തറുത്ത നിലയിൽ
ഭീഷണി സന്ദേശത്തിന് പിന്നാലെ മുന്താസിറിന്റെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അജ്ഞാത ഫോൺ സന്ദേശം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം മുന്താസിറിന്റെ സുഹൃത്തുക്കളിൽ എത്തി നിൽക്കുകയായിരുന്നു.
മൂന്ന് സുഹൃത്തുക്കൾ
മുന്താസിറും സുഹൃത്തായ സുഹൃത്തായ ഇജാസ് അഹമ്മദും സമീപത്തെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്ക് വാക്കേറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ മുന്താസിർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഇജാസിന് വാട്സാപ്പിൽ അയച്ച് നൽകുകയും ചെയ്കു. ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സുഹൃത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
ഗൂഢാലോചന
മുന്താസിറിന് പെൺകുട്ടിയുമായുള്ള അടുപ്പം ഇജാസിനെ അസ്യസ്ഥനാക്കി. തുടർന്ന് മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മുന്താസിറിനെ കുടുക്കാൻ പദ്ധതിയിട്ടു. ഒരു പ്രധാന കാര്യം സംസാരിക്കാനുണ്ടെന്ന് കള്ളം പറഞ്ഞ് മുന്താസിറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഒരു സർപ്രൈസുണ്ടെന്ന് പറഞ്ഞ് കണ്ണുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഈ സമയം ഇജാസ് മുന്താസിറിന്റെ കഴുത്തറുക്കുകയായിരുന്നു. കൂട്ടുപ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; രണ്ടാമത്തെ എംഎൽഎയും പാർട്ടി വിട്ടു, ലക്ഷ്യം മറക്കുന്നു