ലാബിൽ പരീക്ഷണം, സിസിടിവി പ്രവര്‍ത്തിക്കുന്നില്ല; ശീതള പാനീയം കുടിച്ച് വിദ്യാർത്ഥി മരിച്ചതിൽ ദുരൂഹത
കന്യാകുമാരി : സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ആന്തരീക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹത. ആറാം ക്ലാസ് വിദ്യാര്‍ത്ഥി കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ ( 11 ) ഇന്നലെ വൈകീട്ട് മരിച്ചത്. ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിച്ചിരുന്നു . പിന്നീട് അണുബാധയുണ്ടടാവുകയും ചെയ്തു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം .
കഴിഞ്ഞ മാസം 24ന് ആണ് സംഭവം പരീക്ഷ കഴിഞ്ഞ് ശുചിമുറിയിലേക്ക് മടങ്ങുമ്പോള്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി കോള എന്ന പേരില്‍ നല്‍കിയ ശീതളപാനീയമാണ് കുട്ടി കുടിച്ചത്. എന്നാല്‍ ഏത് വിദ്യാര്‍ത്ഥിയാണ് ഇത് നല്‍കിയത് എന്ന് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ല. ഇതാണ് ഇപ്പോള്‍ കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
പാനിയം കുടിച്ച അന്ന് കുട്ടിക്ക് പനി പിടിപെട്ടു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കുറഞ്ഞില്ല. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെട്ടു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നു മുതല്‍ ഇന്നലെ വരെ ഇവിടെ ചികിത്സയിലായിരുന്നു.
കുട്ടിക്ക് ക്രിയാറ്റിന്‍ അളവ് കൂടുതലാണെന്നും വൃക്കകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തിയതോടെ ഡയാലിസിസ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ആന്തരിക പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ എത്തിയതായി കണ്ടെത്തിയത്. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്കു പൊള്ളലേറ്റു എന്നും തെളിഞ്ഞു.
ആസിഡ് ഉള്ളില്‍ ചെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ് കളിയിക്കാവിള പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ആരെയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സ്‌കൂളിലെ സി സി ടി വി ക്യാമറകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. അതേസമയം, അശ്വന് ശീതള പാനീയം നല്‍കി എന്നു പറയുന്നതിന്റെ തലേ ദിവസം സ്‌കൂളിലെ കെമിസ്ട്രി ലാബില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷണം നടത്തിയെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഈ രാസവസ്തുക്കള്‍ ശരീരത്തിന് ഉള്ളില്‍ ചെന്നാലും സമാനമായ അവസ്ഥയുണ്ടാകും. എന്നാല്‍ ലാബില്‍ നിര്‍മ്മിച്ച ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഐ പി സി 328ാം വകുപ്പു പ്രകാരം 10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റം ചുമത്തിയാണ് അഞ്ജാതരായ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
എന്നാല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ബന്ധുക്കള്‍ തമിഴ്‌നാട് എസ്പി, കളക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. പ്രതികള്‍ ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഒരു മാസമായിട്ടും സാധിച്ചിട്ടില്ല. സ്‌കൂളിലെ ഒരു വിദ്യാര്‍ഥി കോള വേണോ എന്ന ചോദ്യത്തോടെ കൈവശം സൂക്ഷിച്ചിരുന്ന കുപ്പി അശ്വിന് നേരെ നീട്ടുന്നത്. ഒരു കവില്‍ കുടിച്ചപ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വലിച്ചെറിയുകയും ചെയ്തു.
എന്നാല്‍ കളിയിക്കാവിള പൊലീസ് സ്‌കൂള്‍ വളപ്പില്‍ അരിച്ചു പെറുക്കിയിട്ടും ഇത്തരം ഒരു കുപ്പി കണ്ടെത്താനായില്ല. സ്‌കൂളിലെ സി സി ടി വി പ്രവര്‍ത്തിക്കാത്തതും രക്ഷിതാക്കളില്‍ സംശയം ഉണര്‍ത്തുന്നു. അശ്വിന്റെ പിതാവ് വിദേശത്തായിരുന്നു. സംഭവം അറിഞ്ഞതോടെ അദ്ദേഹം നാട്ടിലെത്തിയിരുന്നു.
എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന് ആർഎസ്പിയിലെ ഒരുവിഭാഗം നേതാക്കള്‍: നിലപാട് വ്യക്തമാക്കി നേതൃത്വം