ജാമിയ മിലിയയിലെ വിദ്യാർത്ഥികൾ വീണ്ടും തെരുവിലേക്ക്;പ്രതിഷേധം യുപി സർക്കാരിനെതിരെ,പോലീസ് അനുമതിയില്ല!
Recommended Video
ലഖ്നൗ: പൗരത്വ ഭാദഗതി നിയമത്തിനെതിരായ പ്രതിഷേധം തെരുവിലേക്ക് എത്തിയത് ജാമിയ മിലിയ വിദ്യാർത്ഥികളെ ദില്ലി പോലീസ് ക്രൂരമായി നേരിട്ടതിന് പിന്നാലെയാണ്. മൃഗീയമായി മർദ്ദിക്കുകയും ടിയർ ഗ്യാസ് അടക്കമുള്ളവ കോളേജിനകത്ത് പോലീസ് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ചൂടു പിടിച്ചത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുകയായിരുന്നു.
ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം രൂക്ഷമായിരുന്നത്. ഇരുപത്താറോളം പേർ ഉത്തർപ്പദേശിൽ പ്രതിഷേധത്തിനിടെ മരണപ്പെട്ടിരുന്നു. ഉത്തർപ്രദേശ് സർക്കാർ പ്രതിഷേധക്കാക്കാരെ നേരിട്ട രീതിയിൽ വൻ പ്രതിഷേധം രാജ്യത്താകെ അലയടിക്കുന്നുണ്ട്. വീണ്ടും ജാമിയ മിലിയയിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ഇന്ന് ദില്ലി ചാണക്യപുരിയിലെ യുപി ഭവൻ വിദ്യാർത്ഥികൾ ഉപരോധിക്കും.
പോലീസ് അനുമതിയില്ല
വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ഉപരോധ സമരത്തിന് ഇതുവരെ പോലീസ് അനുമതി നൽകിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിദ്യാർത്ഥികളുടെ ഉപരോധ സമരത്തിന് ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. പോലീസ് അനുമതി നൽകിയില്ലെങ്കിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്.
പോലീസ് എങ്ങനെ നേരിടും?
ഉത്തർപ്രദേശിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ വെടിവെപ്പിൽ 20 പേർ മരിച്ചെന്ന് ജാമിയ കോർഡിനേഷൻ കമ്മറ്റി ആരോപിക്കുന്നു. പൈരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർത്ഥികളുടെ സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്. നേരത്തെ പോലീസ് വിലക്ക് ലംഘിച്ച് ജാമിയയിലെ വിദ്യാർത്ഥികൾ ജന്തർ മന്ദറിലേക്ക് മാർച്ച് ചെയ്തിരുന്നു. യുപി ഭവനിലേക്കുള്ള മാർച്ച് പോലീസ് എങ്ങിനെ നേരിടും എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്.
രാജ്യത്ത് പ്രതിഷേധം കടുക്കും
അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഇന്ന് രാജ്യത്ത് കനക്കും എന്ന് രഹസ്യാന്വേഷണ എജൻസികളുടെ മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യയിൽ വ്യാപകമായ അക്രമത്തിന് സാധ്യത ഉണ്ടെന്നതടക്കമുള്ള വിവരം റിപ്പോർട്ടുകളെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ജുമാ നമസ്‌ക്കാരത്തിന് ശേഷമായിരിക്കും സംസ്ഥാനങ്ങളിൽ അക്രമം ഉണ്ടാകുക എന്നാണ് മുന്നറയിപ്പ്.
ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു
ദില്ലി, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിലാണ് പ്രതിഷേധ സമരങ്ങൾ അക്രമാസക്തമാകുക എന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എർപ്പെടുത്തിയിട്ടുള്ളത്. ഉത്തർപ്രദേശിൽ എട്ട് ജില്ലകളിൽ പൂർണമായും ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. ബിജ്നോർ, ബുലന്ദ്ഷഹർ, മുസഫർ നഗർ, ആഗ്ര, ഫിറോസാബാദ്, സംഭൽ, അലിഗഡ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്. ഉത്തര്‍പ്രദേശിലെ 10 നഗരങ്ങങ്ങളില്‍ ഇന്ന് ഇന്‍റര്‍നെറ്റ് നിയന്ത്രണം തലസ്ഥാനമായ ലഖ്നൗ ഉള്‍പ്പടേയുള്ള നഗരങ്ങളിലാണ് നിയന്ത്രണം.
ദില്ലി മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും സാധ്യത
ദില്ലിയിലെ വിവിധ മേഖലകളിലും അധിക പോലീസ് വിന്യാസം കഴിഞ്ഞ ദിവസം രാത്രി മുതൽ നടത്തി. പതിനൊന്ന് മണിക്ക് ശേഷം മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സംഘർഷം ഉണ്ടാകാതിരിക്കാൻ എല്ലാവിധ മുന്നൊരുക്കവും നടത്തിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ പിവി രാമശാസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 19-മുതൽ 21 വരെ നടന്ന പ്രക്ഷോഭങ്ങളിൽ വന്‍ അക്രമങ്ങളാണ് ഉത്തർപ്രദേശിൽ ഉണ്ടായത്.