ബാബ്റി മസ്ജിദ് പൊളിക്കുന്നതിന്റെ ദൃശ്യാവിഷ്കാരവുമായി വിദ്യാർത്ഥികൾ, വീഡിയോ വൈറൽ, വിവാദം
ബെംഗളൂരു: ആർഎസ്എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ബാബ്റി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങൾ പുനരാവിഷ്കരിച്ച് വിദ്യാർത്ഥികൾ. ദക്ഷിണ കർണാടകയിലെ കല്ലടകയിലെ ശ്രീ റാം വിദ്യാകേന്ദ്ര ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ കായിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ബാബ്റി മസ്ജിദ് പൊളിക്കുന്നതും അയോധ്യ പ്രതിഷേധങ്ങളും വിഷയമായത്. ആർഎസ്എസ് നേതാവ് പ്രഭാകർ ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ.
ഗ്രെറ്റയെ താരമാക്കിയ ഉച്ചകോടി, ആമസോണിലെ അഗ്നി, കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായെടുത്ത 2019
പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാവി മുണ്ടും വെള്ള ഷർട്ടും ധരിച്ച് നൂറു കണക്കിന് വിദ്യാർത്ഥികളാണ് നാടകത്തിൽ അണിനിരന്നത്. വേദിയിൽ സ്ഥാപിച്ചിരുന്ന ബാബ്റി മസ്ജിദിന്റെ കൂറ്റൻ പോസ്റ്റർ കാവിക്കൊടികൾ കൈയ്യിലേന്തിയ കുട്ടികൾ തകർക്കുന്നും രാമചന്ദ്ര കീജയ്, ഭാരത് മാതാ കീ ജയ് എന്ന് ഉച്ചത്തിൽ വിളിക്കുന്നതും വീഡിയോയിൽ കാണാം. വേദിയിലുള്ളവർ വലിയ കരഘോഷത്തോടെയാണ് ഈ രംഗത്തെ സ്വീകരിച്ചത്.
ബാബ്റി മസ്ജിദ് പൊളിച്ചതിന് ശേഷം വിദ്യാർത്ഥികൾ പ്രതീകാത്മക രാമക്ഷേത്രവും നിർമ്മിച്ചു. പുതുച്ചേരി ഗവർണർ കിരൺ ബേദി, കേന്ദ്രമന്ത്രി ഡിവി സദാനന്ദ ഗൗഡ, കർണാടക ശിശുക്ഷേമ വകുപ്പ് മന്ത്രി ശശികല ജൊല്ലെ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Karnataka school run by RSS man makes kids ‘demolish’ Babri Masjid in a play
— Sanyukta (@dramadhikari) December 16, 2019
The Chief Guests for the event were Union Minister of Chemicals and Fertilizers, DV Sadananda Gowda; Puducherry Governor Kiran Bedi; and several Ministers from Karnataka. pic.twitter.com/hVdqxvfdvI
അയോധ്യയിലെ ഭൂമി തർക്കം തുടങ്ങിയതുമുതൽ രാമക്ഷേത്രം നിർമിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതുവരെയുള്ള കാര്യങ്ങളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. മതപരമായ വിവേചനം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഈ പരിപാടി അവതരിപ്പിച്ചത്. പരിപാടിയുടെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും വിമർശിക്കുന്നതും. ചന്ദ്രയാൻ - 2 ദൗത്യവും വിദ്യാർത്ഥികൾ അവതരിപ്പിച്ചെന്നും പ്രഭാകർ ഭട്ട് വ്യക്തമാക്കി. ഇരുപതോളം സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം വിദ്യാർത്ഥികൾ നടത്തിയെന്നും അതിൽ ഒന്നു മാത്രമാണ് രാമക്ഷേത്ര നിർമാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടകത്തിന്റെ ദൃശ്യങ്ങൾ കിരൺ ബേദി നേരത്തെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.