ദേശീയ പൗരത്വ ഭേദഗതി നിയമം വിദ്യാർത്ഥികൾ പഠിക്കണം, ആരുടെയും കെണിയിൽ വീഴരുതെന്ന് അമിത് ഷാ
ദില്ലി: പുതിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആരുടെയും പൗരത്വം എടുത്ത് കളയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് അയൽ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്നവർക്ക് നിയമത്തിലൂടെ പൗരത്വം നൽകുകയാണ് ചെയ്യുന്നത്. ചില പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അക്രമം പ്രോഹത്സാഹിപ്പിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾ നിയമത്തെക്കുറിച്ച് പഠിക്കണമെന്നും പ്രതിപക്ഷ പാർട്ടികളുടെ കെണിയിൽ വീഴരുതെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങൾ ദുഖകരമാണെന്നും പൊതുമുതൽ നശിപ്പിക്കുന്നതും ജനജീവിതം തടസ്സപ്പെടുത്തുന്നതും രാജ്യത്തിന്റെ ധാർമികതയുടെ ഭാഗമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളിൽ അക്രമം ഉണ്ടാകുന്നത് ഗൗരവത്തോടെ കാണണമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധം പുകയുകയാണ്.
കഴിഞ്ഞയാഴ്ച പാസാക്കിയ പാരത്വ ഭേദഗതി ബിൽ നിയം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ്. നിയമത്തിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം പുകയുകയാണ്.












Click it and Unblock the Notifications