യഹൂദ വിരുദ്ധതയും സെമിറ്റിക് വിരുദ്ധ പരാമർശങ്ങളും പാഠപുസ്തകങ്ങളില്‍ നിന്നും സൗദി ഒഴിവാക്കുന്നതായി പഠനം
ബെയ്റൂട്ട്: പുരുഷന്മാർക്കുള്ള സ്ത്രീകളുടെ വിധേയത്വം, യഹൂദവിരുദ്ധത, ഇസ്‌ലാം ഒഴികെയുള്ള മതങ്ങളോടുള്ള പൊതു ശത്രുത എന്നിവ പഠിപ്പിക്കുന്ന സ്‌കൂൾ പാഠപുസ്തകങ്ങളുടെ പേരില്‍ പതിറ്റാണ്ടുകളായി സൗദി അറേബ്യയ്ക്ക് നേരെ നിശിതമായ വിമര്‍ശനങ്ങളാണ് പല ലോകരാജ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ശക്തമായതിന് പിന്നാലെ പാഠപുസ്തകങ്ങളില്‍ നിന്നും ഇത്തരം വിഷയങ്ങള്‍ സൗദി പതിയെ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തകാലത്ത് സൗദി അറേബ്യന്‍ ഭരണകൂടം സ്വീകരിച്ച് വരുന്ന പുരോഗമനപരമായ നിലപാടിന്‍റെ ഭാഗമായാണ് ഈ നീക്കത്തേയും വിലയിരുത്തപ്പെടുന്നത്.
സ്വവര്‍ഗ ബന്ധത്തിന് വധശിക്ഷ, ജിഹാദി രക്തസാക്ഷിത്വത്തിനുള്ള അനുകൂല നിലപാട്, സെമിറ്റിക് വിരുദ്ധ പരാമർശങ്ങള്‍, ജൂതന്മാരോട് പോരാടാനുള്ള ആഹ്വാനങ്ങള്‍ എന്നിവ ഇപ്പോൾ സൗദി പാഠപുസ്തകങ്ങളില്‍ വളരെ കുറവാണ്. സ്കൂൾ പാഠ്യപദ്ധതികൾ നിരീക്ഷിക്കുന്ന ഇസ്രായേൽ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോണിറ്ററിംഗ് പീസ് ആന്റ് കൾച്ചറൽ ടോളറൻസ് ഇൻ സ്കൂൾ എഡ്യൂക്കേഷൻ (IMPACT-se) സൗദി അറേബ്യയുടെ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തു. തികച്ചും ആശ്ചര്യകരമാണ് ഇത്തരം മാറ്റങ്ങള്‍ എന്നാണ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് മാർക്കസ് ഷെഫ് സൗദിയിലെ ഇത്തരം മാറ്റങ്ങളോട് പ്രതികരിച്ചത്.

അതേസമയം തന്നെ സെമിറ്റിക് വിരുദ്ധമായ ചില ആശങ്കകൾ ഇപ്പോഴും അവശേഷിക്കുന്നു. ഇസ്ലാം മതം സ്വീകരിച്ച് നരകത്തിൽ നിന്ന് രക്ഷിക്കപ്പെട്ട ഒരു യഹൂദ ബാലന്റെ കഥ ഒരു പാഠപുസ്തകത്തിൽ ഇപ്പോഴും ഉണ്ട്. "ക്രിസ്ത്യാനികളെക്കുറിച്ചും ജൂതന്മാരെക്കുറിച്ചും ഷിയ മുസ്ലീങ്ങളെക്കുറിച്ചും ഏറ്റവും പൈശാചികവത്കരിക്കപ്പെട്ട ചില ഭാഗങ്ങൾ ചില സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്,"- ആന്റി ഡിഫമേഷൻ ലീഗിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ വാഷിംഗ്ടൺ ഡയറക്ടർ ഡേവിഡ് വെയ്ൻബർഗ് പറഞ്ഞു.












Click it and Unblock the Notifications