ബിജെപിയുടെ ആ മോഹം പൂവണിയില്ല; പ്രചാരണം അസത്യമെന്ന് ശിവസേന, കോണ്‍-എന്‍സിപി സഖ്യം തുടരും
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും സഖ്യകക്ഷികളായ കോണ്‍ഗ്രസിനും എന്‍സിപിക്കും ഇടയിലുണ്ടായ തര്‍ക്കം മുതലെടുത്ത് ബിജെപി വീണ്ടും അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ദില്ലിയിലെത്തിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും സന്ദര്‍ശിച്ചത് ഈ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുകയും ചെയ്തു.
ശിവസേനയെ എന്‍ഡിഎയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ശക്തമാക്കുന്നുവെന്നായിരുന്നു ഇതോട് അനുബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ശിവസേന, എന്‍സിപി നേതൃത്വങ്ങള്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
സുഭാഷ് ദേശായി
മഹാരാഷ്ട്രയില്‍ ശിവസേന ബിജെപി സഖ്യത്തിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ശിവസേന നേതാവും സംസ്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവുമായ സുഭാഷ് ദേശായി. കോണ്‍ഗ്രസ്, എന്‍സിപി സഖ്യം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ശിവസേനയില്‍ യാതൊരു ആലോചനയും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ബിജെപി ഒറ്റി
ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനവും സുഭാഷ് ദേശായി നടത്തി. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ശിവസേനയെ ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നു. സഖ്യത്തിലേക്ക് തിരിച്ചുവരാനുള്ള ബിജെപിയുടെ ആവശ്യം സേന പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ കാലത്തേക്ക്
മഹാരാഷ്ട്രയുടെ മുന്‍ മുഖ്യമന്ത്രിയെന്ന ദേവേന്ദ്ര ഫഡ്നാവിസിന്‍റ പദവി ചുരുങ്ങിയ കാലയളവിനുള്ളിലേക്ക് മാത്രമാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ശിവസേനയെ സഖ്യത്തിലേക്ക് തിരികെ എത്തിക്കുന്നതിന്‍റെ സൂചനകളാണ് ആര്‍എസ്എസ് നേതാവിന്‍റെ വാക്കുകള്‍ നിന്ന് വ്യക്തമാകുന്നതെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
ഉയര്‍ച്ച താഴ്ച്ചകള്‍
വളരക്കാലം പ്രതിപക്ഷ നേതാവോ മുന്‍ മുഖ്യമന്ത്രിയോ ആകുക എന്നത് അദ്ദേഹത്തിന് വിധിച്ചിട്ടുള്ള കാര്യമല്ല. ഇവ രണ്ടും ചുരുങ്ങിയ കാലത്തേക്ക് മാത്രമുള്ളതാണ്. രാഷ്ട്രീയമായ ഉയര്‍ച്ച താഴ്ച്ചകള്‍ ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടത്.
സര്‍ക്കാര്‍ നിലംപൊത്തുമെന്ന്
മഹാ വികാസ് അഘാടി സഖ്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ നിരവധി ബിജെപി നേതാക്കളും അധികം വൈകാതെ തന്നെ സഖ്യ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപി ഉടന്‍ തന്നെ അധികാരത്തില്‍ തിരിച്ചുവരുമെന്നുമാണ് നേതാക്കളുടെ അവകാശവാദം.
അഭിപ്രായ വ്യത്യാസങ്ങള്‍
ദേശീയ പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍, ഭീമകൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിട്ടത് തുടങ്ങിയ വിഷയങ്ങളില്‍ ശിവസേനയ്ക്കും സഖ്യകക്ഷികളായ കോണ്‍ഗ്രസിനും എന്‍സിപിക്കും ഇടയില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇത് മുതലെടുത്താണ് ശിവസേനയെ തിരികെ എത്തിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍.
എന്‍പിആര്‍
മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോവാനുള്ള ഉദ്ധവ് താക്കറയുടെ തീരുമാനമാണ് സഖ്യത്തില്‍ രൂപപ്പെട്ട പ്രധാന പ്രശ്നം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍പിആര്‍ നടപ്പാക്കേണ്ടെന്ന നിര്‍ദേശം പാര്‍ട്ടി ദേശീയ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ അവഗണിച്ചാണ് ഉദ്ധവ് എന്‍പിആര്‍ നടപടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.
മെയ് ഒന്ന് മുതല്‍
മറ്റു സംസ്ഥാനങ്ങളെപ്പോലെ ഏറ്റവും വേഗത്തില്‍ എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ധവ് താക്കറെ തീരുമാനിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങുമെന്നും അദേഹം വ്യക്തമാക്കി. ജൂണ്‍ അവസാനത്തോടെ എന്‍പിആര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്‍റ പ്രതീക്ഷ.
സന്ദര്‍ശനത്തിന് പിന്നാലെ
'മഹാരാഷ്ട്രയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി നല്ല രീതിയിലുള്ള ചർച്ച നടത്തി. പൗരത്വ നിയമ ഭേദഗതി, എൻപിആർ, പൗരത്വ രജിസ്ട്രേഷന്‍ വിഷയങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്തു. പൗരത്വ നിയമത്തെക്കുറിച്ച് ആരും പേടിക്കേണ്ട കാര്യമില്ല. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ രാജ്യത്തുനിന്ന് ആരെയും പുറത്തെറിയാൻ പോകുന്നില്ല'- എന്നായിരുന്നു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെയുള്ള ഉദ്ധവ് അഭിപ്രായപ്പെട്ടത്.
ഭീമ കൊറേഗാവ്
ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് വിടാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ തീരുമാനമായിരുന്നു എന്‍സിപി നേതാവ് ശരദ് പവാറിനെ ചൊടിപ്പിച്ചത്. തീരുമാനത്തില്‍ ശരദ് പവാര്‍ നേരത്തെ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. കേസ് എന്‍ഐഎക്ക് വിട്ടുകൊടുത്ത തീരുമാനവും കേസ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും അനീതിയാണെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.
സഖ്യം തുടരും
എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ സഖ്യസര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ്, എന്‍സിപി നേതൃത്വം വ്യക്തമാക്കുന്നത്. മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട് പറഞ്ഞത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടുന്നതിന്‍റെ സാധ്യതകള്‍ സഖ്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരദ് പവാറും
സഖ്യ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് എന്‍സിപി നേതാവ് ശരദ് പവാറും അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ അഞ്ചുവർഷത്തെ മുഴുവൻ കാലാവധിയും പൂർത്തിയാക്കുമെന്നതിൽ എനിക്ക് സംശയമില്ലെന്നായിരുന്നു ഒടു ടിവി ഷോയില്‍ പങ്കെടുത്തുകൊണ്ട് പവാര്‍ പറഞ്ഞത്.
ഉദ്ധവിന് പ്രശംസ
മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് തന്നോടൊപ്പം മുന്നോണ്ട് കൊണ്ടുപോവുന്ന തരത്തിലുള്ള ആളാണ് ഉദ്ധവ് താക്കറെ. തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരം അദ്ദേഹം നല്‍കുന്നുവെന്നും പവാര്‍ പറഞ്ഞു.
കെ സുരേന്ദ്രന് ആദ്യ 'അടി' കുണ്ടാര്‍ വക; ആദ്യ തീരുമാനം തന്നെ നയിച്ചത് പൊട്ടിത്തെറിയിലേക്ക്
പൗരത്വ നിയമം; തെരുവില്‍ ഏറ്റുമുട്ടി പ്രതിഷേധക്കാരും അനുകൂലികളും, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു