സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്, കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡെന്ന് തുഷാർ വെള്ളാപ്പളളി
ആലപ്പുഴ: വിവാദങ്ങള്‍ക്കൊടുവില്‍ സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളിയാണ് സുഭാഷ് വാസുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതായും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാലുമാണ് പുറത്താക്കുന്നതെന്ന് തുഷാര്‍ വെള്ളാപ്പളളി വ്യക്തമാക്കി.
സുഭാഷ് വാസുവിനെ പാര്‍ട്ടിയിലെടുത്തത് ഏറ്റവും വലിയ തെറ്റായിരുന്നു. ഒരാള്‍ക്ക് പോലും സുഭാഷ് വാസുവിനെ അറിയില്ല. താനാണ് പാര്‍ട്ടി പ്രസിഡണ്ട് എന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്. എന്നാല്‍ അത് തെറ്റാണെന്നും തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു. സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണെന്നും തുഷാര്‍ ആരോപിച്ചു.

സുഭാഷ് വാസുവിനെ എന്‍ഡിഎ തളളിപ്പറയുമെന്നും തുഷാര്‍ വെള്ളാപ്പളളി അവകാശപ്പെട്ടു. അടുത്ത യോഗത്തില്‍ വെച്ച് സുഭാഷ് വാസുവിനെ എന്‍ഡിഎ നേതൃത്വം തളളിപ്പറയും. ബിജെപി കേന്ദ്രങ്ങളുടെ പിന്തുണ സുഭാഷ് വാസുവിനുണ്ട് എന്ന വാദത്തെ തുഷാര്‍ വെള്ളാപ്പളളി തളളിക്കളഞ്ഞു. സുഭാഷ് വാസുവിന് ആരുടേയും പിന്തുണയില്ല. നിലവില്‍ സ്‌പൈസ് ബോര്‍ഡ് ചെയര്‍മാന്‍ ആയ സുഭാഷ് വാസുവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു.
സുഭാഷ് വാസുവിന് പകരമുളള സ്‌പൈസ് ബോര്‍ഡ് ചെയര്‍മാനെ ഉടനെ തന്നെ പാര്‍ട്ടി തീരുമാനിക്കും. മാത്രമല്ല സുഭാഷ് വാസുവിന് പകരം രണ്ട് ജനറല്‍ സെക്രട്ടറിമാരെ നിയോഗിച്ചു. കായംകുളം കട്ടച്ചിറ കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് വന്‍ സാമ്പത്തിക ക്രമക്കേടാണ് സുഭാഷ് വാസു നടത്തിയതെന്ന് തുഷാര്‍ ആരോപിച്ചു. അപകട മരണങ്ങളില്‍ പോലും വെള്ളാപ്പളളി നടേശന്റെ പേര് സുഭാഷ് വാസു വലിച്ചിഴയ്ക്കുകയാണ് എന്നും തുഷാര്‍ വെള്ളാപ്പളളി ആരോപിച്ചു.












Click it and Unblock the Notifications