പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും ശബരിമലയിൽ സ്ത്രീകളെ കയറ്റണം! ബിജെപിയുടെ തലയ്ക്കടിച്ച് നേതാവ്
ദില്ലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ ആകെ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ് ബിജെപി. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഒന്ന് പറയും, സംസ്ഥാന നേതൃത്വം മറ്റൊന്നും. അണികള്‍ പറയുന്നതല്ല നേതാക്കള്‍ പറയുന്നത്. ആകെക്കൂടി ഒരു അവിയല്‍ പരുവത്തിലാണ് കാര്യങ്ങള്‍.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘപരിവാറിനുള്ളില്‍ത്തന്നെ ഒരു അഭിപ്രായ സമന്വയമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കെ സുരേന്ദ്രന്‍ പറയുന്നതല്ല ടിജി മോഹന്‍ദാസ് പറയുന്നത്. ബിജെപി പ്രക്ഷോഭം നടത്തുമെന്ന് ശ്രീധരന്‍ പിള്ള പറയുമ്പോള്‍ പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ലേഖനം വരുന്നു. ഏറ്റവും ഒടുവില്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ശബരിമല വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയെ വലിച്ച് കീറി ഒട്ടിച്ചിരിക്കുന്നത്.
മാറിമറിയുന്ന നിലപാട്
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച ബിജെപി നിലപാട് ആരാഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി ഉത്തരമില്ലാതെ ഇറങ്ങിപ്പോയത് കഴിഞ്ഞ ദിവസമാണ്. ബിജെപിയുടെ മറ്റൊരു ദേശീയ നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്.
സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നത്
സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം സ്വാമി ട്വിറ്ററില്‍ ചോദിച്ചത്. ആര്‍ത്തവമുള്ള 5 ദിവസം അമ്പലത്തില്‍ പോകണമെന്ന് സുപ്രീം കോടതി നിര്‍ബന്ധിക്കുന്നില്ല. താല്‍പര്യമുള്ളവര്‍ പോയാല്‍ മതി. താല്‍പര്യമില്ലാത്തവരെ ആരും നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ല.
പട്ടാളം വരട്ടെ
ദൈവത്തിന് എന്താണ് വേണ്ടത് എന്ന് ആര്‍ക്കറിയാം എന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ സ്വാമിയുടെ പ്രതികരണം ഇതിലും രൂക്ഷമാണ്. പട്ടാളത്തെ വിളിച്ചിട്ടായാലും സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കണം എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. കേരള സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നു.
ബിജെപി സമരം പ്രഖ്യാപിച്ചിട്ടില്ല
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി സമരം പ്രഖ്യാപിച്ചിട്ടില്ല. വിഷയത്തില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സമരം പ്രവര്‍ത്തകരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ് എന്ന വാദം തെറ്റാണെന്നും സ്വാമി പറഞ്ഞു.
എന്ന് അയ്യപ്പൻ പറഞ്ഞോ
ആര്‍ത്തവമുള്ള അഞ്ച് ദിവസം സ്ത്രീകള്‍ തന്റെ മുന്നില്‍ വരരുത് എന്ന് അയ്യപ്പന്‍ പറഞ്ഞോ, പാവപ്പെട്ട സന്യാസിനിമാരും ഭക്തകളും തന്റെ മുന്നില്‍ വന്നു പോകരുത് എന്ന് അയ്യപ്പന്‍ പറഞ്ഞോ.. ഇല്ല. അതൊക്കെ ചിലര്‍ ഉണ്ടാക്കി വെച്ചതാണ്. ആര്‍ത്തവം സ്ത്രീകള്‍ക്ക് ഒരു അയോഗ്യതയല്ലെന്നും സ്വാമി പറഞ്ഞു.
സർക്കാരിന് പിന്തുണ
ആര്‍ത്തവം ഉള്ള സ്ത്രീകളെല്ലാം ശബരിമലയ്ക്ക് പോകണം എന്നല്ല സുപ്രീം കോടതി പറഞ്ഞത്. ആര്‍ത്തവമുള്ളവര്‍ക്കും പോകാനുള്ള അവകാശമുണ്ട് എന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. പോകണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാവുന്ന കാര്യമാണ്. അതിന് സര്‍ക്കാര്‍ അവസരമൊരുക്കണം. പോലീസിന് സാധിക്കില്ലെങ്കില്‍ സൈനിക നിയമം പ്രഖ്യാപിച്ചും വിധി നടപ്പാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
|
ട്വീറ്റ് വായിക്കാം
സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്