മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ഒരുമിക്കും, മധ്യപ്രദേശിന് പിറകെ മഹാരാഷ്ട്രയെന്ന് സ്വാമി!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയിലായിരിക്കേ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രവചനങ്ങള്‍ ചര്‍ച്ചയാകുന്നു. ദില്ലി തിരഞ്ഞെടുപ്പിലെ കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധിക്ക് തുടക്കമാകുന്നതായി ട്വീറ്റ് ചെയ്തിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഒപ്പം 22 എംഎല്‍എമാരും രാജി വെച്ചത് കോണ്‍ഗ്രസിന് ഇരുട്ടടി ആയിരിക്കുകയാണ്.
അതിനിടെ മഹാരാഷ്ട്രയിലും പ്രവചനം നടത്തിയിരിക്കുകയാണ് സുബ്രഹ്മണ്യന് സ്വാമി. 'സമയത്തിന്റെ പ്രശ്നം മാത്രമേ മഹാരാഷ്ട്രയിലുളളൂ. മഹാരാഷ്ട്ര കൂടി താന്‍ പ്രവചിക്കുകയാണ്. ഹിന്ദുത്വ വീണ്ടും ഉടനെ തന്നെ ഒന്നിക്കും' എന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രവചനം.
സീറ്റ് തര്‍ക്കത്തിന്റെയും മുഖ്യമന്ത്രിക്കസേരയ്ക്കായുളള പിടിവാശിയുടേയും പേരിലാണ് 2019ല്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം വേര്പിരി്ഞ്ഞത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാം എന്ന വാഗ്ദാനം ബിജെപി പാലിച്ചില്ല എന്ന് ആരോപിച്ചാണ് ശിവസേന എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്. ഇത് മുതലെടുത്ത് കോണ്‍ഗ്രസും എന്‍സിപിയും സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയെ ക്ഷണിച്ചു. ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി പദവിയും വാഗ്ദാനം ചെയ്തു.
തുടര്‍ന്നാണ് ശിവസേന ബിജെപി പാളയം വിട്ടത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി നിലവില്‍ പ്രതിപക്ഷത്ത് ഇരിക്കുകയാണ്. ഭീമ കൊറേഗാവ് അടക്കമുളള വിഷയങ്ങളില്‍ ശിവസേനയ്ക്കും സഖ്യകക്ഷികള്‍ക്കും ഇടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ശിവസേനയുമായി വീണ്ടും സഖ്യത്തിന് താല്പര്യമുളളതായി ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നുമുണ്ട്.