പുൽവാമ ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടാരാതെ ഇത്തരം ആക്രമണങ്ങൾ സാധ്യമല്ലെന്ന് മുൻ റോ തലവൻ
Recommended Video
ഹൈദരാബാദ്: പുൽവാമാ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ. സുരക്ഷാ വീഴ്ച ഉണ്ടാവാത്ത പക്ഷം ഇത്തരം ആക്രമണങ്ങൾ നടക്കില്ലെന്നാണ് റോയുടെ മുൻ തലവൻ വിക്രം സുദിന്റെ പ്രതികരണം. പുൽവാമയിൽ എന്താണ് തെറ്റായി സംഭവിച്ചതെന്ന് അറിയുന്നില്ല.എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ വീഴ്ചകൊണ്ടാണെന്ന് കരുതാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഹൈദരാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പുൽവാമ വിഷയത്തിൽ പ്രതികരിക്കുന്നത്.
തീർച്ചയായും ഒന്നിലധികം പേർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടാവുമെന്നും സ്ഫോടക വസ്തുുക്കൽ എത്തിക്കാൻ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സിആർപിഎഫ് വാഹനങ്ങളെക്കുറിച്ച് അറിവുള്ളവർ കൂട്ടത്തിലുണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം പറയുന്നു.
സാധാരണ നിലയിൽ സൈനിക വാഹനങ്ങൾ കടന്നുപോകുന്നതിന് മുന്നോടിയായി സുരക്ഷക്ക് വ്യോമ നിരീക്ഷണം പതിവുള്ളതാണ്. എന്നാൽ വ്യാഴാഴ്ച 78 ഓളം വാഹന വ്യൂഹമാണ് ജമ്മു കശ്മീർ ഹൈവേയിലൂടെ കടന്നുപോയത്. അതാണ് ഭീകരാക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചത്. വാഹന വ്യൂഹത്തിന്റെ ഇടതുവശത്തുനിന്നാണ് 22കാരനായ ചാവേർ ആർഡിഎക്സുമായി പ്രവേശിച്ചത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാർ മരിച്ചതോടെ രാജ്യത്തെ ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥരും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും ശനിയാഴ്ച ദില്ലിയിൽ യോഗം ചേർന്നിരുന്നു. ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ വലിയ വില നൽകേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകിയിരുന്നു. ചെയ്തത് വലിയ തെറ്റാണെന്ന് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.