സുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്'; കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽ മാറ്റം
ദില്ലി; സുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്' സംബന്ധിച്ച് കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽ മാറ്റം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ഒക്ടോബർ 5 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, മൽഹോത്ര, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് സെപ്റ്റംബർ 24 ന് കേസ് അവസാനമായി പരിഗണിച്ചത്.
ഈ ആഴ്ച മുതൽ, ചില ബെഞ്ചുകളുടെ ഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്. ജസ്റ്റിസ് ബാനർജി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലും ജസ്റ്റിസ് ജോസഫ് മറ്റൊരു ബെഞ്ചിലേക്കുമാണ് മാറിയത്.കുറഞ്ഞത് എട്ട് ബെഞ്ചുകളിൽ എങ്കിലും ഇത്തരത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കോടതി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്നാണ് അധികൃതരുടെ വിശദീകരണം.
സെപ്റ്റംബർ 15 ന് ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, മൽഹോത്ര, ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പരിപാടിയുടെ സംപ്രേഷണം സ്റ്റേ ചെയ്തിരുന്നു.സുദര്‍ശന്‍ ടിവി അവതരിപ്പിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്.അതേസമയം പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും മറ്റൊരു സമുദായത്തെ അപമാനിക്കുന്ന തരത്തിൽ പരിപാടി അവതരിപ്പിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്ത കാലത്ത് ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാരില്‍ മുസ്ലീങ്ങളുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചുവെന്നായിരുന്നു പരിപാടിയിലെ ആരോപണം. . ചാനലിന്റെ ചീഫ് എഡിറ്റര്‍ സുരേഷ് ചവാങ്കേ അവതരിപ്പിക്കാനിരുന്ന പരിപാടിയുടെ പ്രൊമോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. യു പി എസ് സിയിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുകാണെന്നാണ് ടിവി പരിപാടിയില്‍ പറയുന്നു.
ആമസോണില്‍ 20000 ത്തിനടുത്ത് ജീവനക്കാര്‍ക്ക് കൊവിഡ് ബാധയെന്ന് കമ്പനി വെളിപ്പെടുത്തല്‍