തെലുഗ് സിനിമയെ നാണം കെടുത്തിയ സെക്സ് റാക്കറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
ഹൈദരാബാദ്: തെലുഗ് സിനിമയെ ഞെട്ടിച്ച് കൊണ്ടാണ് യുവനടിമാരെ വലയിലാക്കി വിദേശത്ത് നടത്തുന്ന സെക്‌സ് റാക്കറ്റ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. തെലുഗ് സിനിമയിലെ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായി മൊദുഗുമിഡി കിഷനും ഭാര്യ ചന്ദ്രയുമാണ് പോലീസ് പിടിയിലായത്.
ഇവരുടെ അറസ്റ്റിന് പിന്നാലെ ഈ സെക്‌സ് റാക്കറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി താരങ്ങളും രംഗത്ത് വന്നു. വിദേശത്ത് പോകുന്ന ചില നടിമാര്‍ കെട്ടുകണക്കിന് പണവും കൊണ്ടാണത്രേ തിരിച്ച് വരിക പതിവ്. കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.
ഞെട്ടിച്ച് സെക്സ് റാക്കറ്റ്
കിഷനും ചന്ദ്രയും അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വേശ്യാവൃത്തിക്ക് തങ്ങളേയും നിര്‍ബന്ധിച്ചിരുന്നുവെന്ന് നടിമാരായ ശ്രീ റെഡ്ഡി, സഞ്ജന ഗല്‍റാണി എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. ഗാനരചയിതാവായ ശ്രേഷ്ഠയും ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുകയുണ്ടായി. അതേസമയം തെലുഗ് സിനിമയിലെ പുതുമുഖങ്ങളും ജൂനിയര്‍ താരങ്ങളുമാണ് അമേരിക്കയിലെ സെക്‌സ് റാക്കറ്റിന്റെ ഇരകളായിരിക്കുന്നത്.
നേരത്തേ സൂചന ലഭിച്ചു
ഏകദേശം നാല് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അമേരിക്കയില്‍ നടിമാരെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സിനിമാലോകത്തെ ചിലര്‍ക്ക് സൂചനകള്‍ ലഭിച്ചിരുന്നു. അതിന് കാരണമായത് അമേരിക്കയില്‍ നിന്നും തിരിച്ച് വന്ന ഒരു നടിയാണ്. വന്ന ശേഷം 14 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇവര്‍ ഡോളറില്‍ നിന്നും മാറിയത് എന്ന് തെലുഗ് സിനിമയ്ക്ക് അകത്തുള്ള ചിലര്‍ പറയുന്നു.
അവസരങ്ങളില്ലാത്ത നടിമാർ
തെലുഗിലെ രണ്ട് നടിമാരുടെ പേരുകളാണ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പറഞ്ഞ് കേള്‍ക്കുന്നത്. ഇവര്‍ നാല് തെലുഗ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. രണ്ട് പേരും രണ്ട് വീതം കന്നട ചിത്രങ്ങളിലും ഏകദേശം മൂന്ന് വര്‍ഷം മുന്‍പ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് സിനിമയില്‍ അവസരങ്ങളൊന്നും ലഭിക്കാതെയായി.
സെക്സ് റാക്കറ്റിന്റെ കയ്യിൽ
ശേഷം അമേരിക്കയിലെ സെക്‌സ് റാക്കറ്റിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് സൂചന. സിനിമയില്‍ നിന്നും ഔട്ടായിപ്പോയൊരു നടി പെട്ടെന്ന് ഒരു ദിവസം അമേരിക്കയില്‍ നിന്നും കൈ നിറയെ പണവുമായി തിരികെ വരുമ്പോള്‍ ആ പണം എവിടെ നിന്ന് എന്ന ചോദ്യം ഉയരുമെന്ന് മുതിര്‍ന്ന നടനും താരസംഘടയായ മായുടെ പ്രസിഡണ്ടുമായ ശിവാജി രാജ പറയുന്നു.
നടി വന്നത് പൂത്ത കാശുമായി
ഒരു നടി തിരിച്ച് വന്നത് 14 ലക്ഷം രൂപയുമായിട്ടാണ്. എവിടെ നിന്നാണ് അവര്‍ക്ക് അത്രയും പണം ലഭിച്ചത്. അവര്‍ അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുകയായിരുന്നോ അതോ അമേരിക്കയില്‍ പോയി സിനിമയില്‍ അഭിനയിച്ച് ഉണ്ടാക്കിയ പണമാണോ എന്ന സംശയം ഉണ്ടാകുമെന്നും ശിവാജി രാജ പറയുന്നു. ജോലി നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് അത്തരത്തില്‍ പണമുണ്ടാക്കേണ്ടി വരുന്നുവെന്നും ശിവാജി കൂട്ടിച്ചേര്‍ത്തു.
വ്യാജ ലെറ്റർ ഹെഡ് ഉപയോഗിച്ച് കെണി
സാംസ്‌ക്കാരിക പരിപാടികളുടേയും സ്റ്റേജ് ഷോകളുടേയും പേരില്‍ യുവനടിമാരെ അമേരിക്കയില്‍ എത്തിച്ചാണ് കിഷനും ഭാര്യയും സെക്‌സ് റാക്കറ്റ് നടത്തിയത്. കുരുക്കിലായ ഒരു നടി പരാതിപ്പെട്ടതോടെയാണ് സെക്‌സ് റാക്കറ്റ് പോലീസ് പിടിയിലായത്. വിവിധ തെലുഗു സിനിമാ അസോസിയേഷനുകളുടെ ലെറ്റര്‍ ഹെഡാണ് നടിമാരെ വിശ്വസിപ്പിച്ച് അമേരിക്കയിലേക്ക് എത്തിക്കാന്‍ ഇരുവരും ഉപയോഗിച്ചിരുന്നത്.
നടിക്ക് രണ്ട് ലക്ഷം വരെ
ഇവരെ വിശ്വസിച്ച് അമേരിക്കയിൽ എത്തുന്ന നടിമാരെ ചിക്കാഗോയിലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ നിന്നും ആവശ്യക്കാർക്ക് നടിമാരെ എത്തിച്ച് കൊടുക്കുകയാണ് പതിവ്. രണ്ട് ലക്ഷം രൂപ വരെയാണ് നടിമാർക്ക് വേണ്ടി ഇവർ ഈടാക്കിയിരുന്നത്. ചന്ദ്രയുടെ ഡയറിയിലും ഇമെയിലുകളിലും പെൺകുട്ടികളുടെ വിലയും മറ്റ് ഇടപാടുകളുടെ വിവരവും രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത് പോലീസിന് ലഭിച്ചിട്ടുണ്ട്.