മന്ത്രിസഭാ മാറ്റം കഴിഞ്ഞു, പിന്നാലെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിച്ച് യോഗി, പ്രതിപക്ഷത്തിന് ചാന്‍സില്ല
ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക സമരം വലിയ വിഷയമാക്കാനുള്ള പ്രതിപക്ഷത്തെ നീക്കത്തെ പൊളിച്ച് ബിജെപി. കരിമ്പ് കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് യോഗി. കരിമ്പിന് ക്വിന്റലിന് 25 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം യുപിയിലെ കര്‍ഷകര്‍ക്ക് 2500 മുതല്‍ മൂവായിരം കോടി രൂപ വരെയാണ് ഈ വര്‍ധനവിലൂടെ കൂടുതലായി ലഭിക്കുക. അതേസമയം തിരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദ് നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വളരെയധികം പ്രത്യേകത കൂടി യോഗിയുടെ തീരുമാനത്തിനുണ്ട്.
യുപിയില്‍ മന്ത്രിസഭാ പുനസംഘടന കഴിഞ്ഞതിന് പിന്നാലെയാണ് യോഗിയുടെ ഈ പ്രഖ്യാപനം വന്നത്. ബിജെപിയുടെ കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കര്‍ഷക യോഗത്തിലായിരുന്നു യോഗി വില ഉയര്‍ത്തുന്ന കാര്യം പ്രഖ്യാപിച്ചത്. പല തരത്തിലുള്ള കരിമ്പുകള്‍ക്ക് വില 25 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ 325 രൂപയാണ്, അത് 350 രൂപയായിട്ടാണ് ഉയര്‍ത്തിയതെന്നും യോഗി പറഞ്ഞു. സാധാരണ ഇനത്തില്‍ വരുന്ന കരിമ്പിനും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 340 രൂപയായിട്ടാണ് ഉയര്‍ത്തിയത്. നിലവില്‍ ക്വിന്റലിന് 315 രൂപയാണ് ലഭിക്കുന്നത്. വലിയ ഗുണം ലഭിക്കാത്ത കരിമ്പ് ഇനിങ്ങള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
വില വര്‍ധന ശരിക്കും ഗുണം ചെയ്യുമെന്ന് യോഗി പറയുന്നു. കര്‍ഷകര്‍ക്ക് അവരുടെ വരുമാനം എട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ ലസാധിക്കും. 45 ലക്ഷത്തോളം കര്‍ഷകരുടെ ജീവിതം തന്നെ ഈ തീരുമാനം മാറ്റിമറിക്കും. യുപിയില്‍ 119 പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇവ ഏഥനോളുമാണ് ബന്ധിപ്പിക്കുമെന്നും യോഗി പറഞ്ഞു. അടുത്ത മാസം കരിമ്പിന്റെയും പഞ്ചസാരയുടെയും സീസണ്‍ ആരംഭിക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള കരിമ്പാണ് യുപിയില്‍ ഉള്ളതെന്ന് കരിമ്പ് വികസന വകുപ്പ് മന്ത്രി സുരേഷ് റാണ പറയുന്നു. ഇതില്‍ യത്തെ വിഭാഗത്തില്‍ വരുന്ന കരിമ്പ് 97 ശതമാനത്തോളം വരും. രണ്ടാമത്തെ വിഭാഗത്തിലുള്ളത് 2.7 ശതമാനവും, ബാക്കിയുള്ളത് 0.3 ശതമാനവും വരും.
ആദ്യ വിഭാഗത്തില്‍ വരുന്ന കരിമ്പിനാണ് 350 രൂപ ലഭിക്കുക. രണ്ടാമത്തെ വിഭാഗത്തിനുള്ള താങ്ങുവില 340 ആയും ഉയര്‍ത്തി. മൂന്നാമത്തെ വിഭാഗത്തിന് 330 രൂപയാണ് ലഭിക്കുക. അതേസമയം മുസഫര്‍നഗര്‍ കലാപത്തെ കുറിച്ച് യോഗി ഈ യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. ഈ കലാപത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കര്‍ഷകരാണ്. ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതൊരു കര്‍ഷകന്റെ മകനായിരിക്കും. കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയായിരുന്നു അന്നത്തെ സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍ നാലര വര്‍ഷമായി യുപിയില്‍ കലാപങ്ങളേ ഇല്ലെന്നും യോഗി പറഞ്ഞു.
ഒരിക്കല്‍ പശ്ചിമ യുപിയില്‍ നിന്നുള്ള ഒരു എംപി തന്നോട് പശുക്കടത്തിനെ കുറിച്ച് പറഞ്ഞിരുന്നു. കാളവണ്ടി നിര്‍ത്തിയിട്ടാല്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ന് അനധികൃതമായി ഒരു കശാപ്പുശാല പോലും യുപിയില്‍ ഇല്ല. എല്ലാം അടച്ച് പൂട്ടി. ഒരു പശുക്കളും അലഞ്ഞ് തിരിയുന്നില്ല. ബിജെപി ഇതര സര്‍ക്കാരുകളുടെ കാലഘട്ടം ഇരുണ്ട അധ്യായമായിരുന്നു. ആ സമയം കര്‍ഷകരുടെ ആത്മഹത്യകള്‍ യുപിയില്‍ നടക്കാറുണ്ടായിരുന്നു. ദരിദ്രര്‍ വിശപ്പ് കാരണം മരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്ത് ഭാഗ്യം കടന്നുവന്നിരിക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നപ്പോള്‍ എസ്പിയോ ബിഎസ്പിയോ ഒന്നും മിണ്ടിയിരുന്നില്ല. കോണ്‍ഗ്രസ് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് യോഗി പറഞ്ഞു.
കര്‍ഷകര്‍ക്ക് വേണ്ടി എക്കാലവും സംസാരിച്ചത് ബിജെപിയാണ്. 2014 മുതല്‍ 2021 വരെ ഒരു കര്‍ഷകന്‍ പോലും രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടില്ലെന്നും യോഗി വ്യക്തമാക്കി. നേരത്തെ സെപ്റ്റംബര്‍ അഞ്ചിന് മഹാപഞ്ചായത്ത് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ യുപിയില്‍ നടന്നിരുന്നു. ഒരു സര്‍ക്കാര്‍ കരിമ്പ് വില 80 രൂപ വര്‍ധിപ്പിച്ചു. മറ്റൊരു സര്‍ക്കാര്‍ 50 രൂപയും. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇവ രണ്ടിനേക്കാളും ദുര്‍ബലമാണോ എന്ന് ടിക്കായത്ത് ചോദിച്ചിരുന്നു. ഒരു രൂപ പോലും വില വര്‍ധിപ്പിച്ചിട്ടില്ലെന്നും ടിക്കായത്ത് ആരോപിച്ചിരുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില തന്നില്ലെങ്കില്‍ വോട്ടുമില്ലെന്ന് നമ്മള്‍ പറയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.