ശിരോമണി അകാലിദൾ അധ്യക്ഷ സ്ഥാനം രാജിവെച്ച് സുഖ്ബീർ സിംഗ് ബാദൽ
ചണ്ഡീഗഡ്: ശിരോമണി അകാലിദൾ അധ്യക്ഷ സ്ഥാനം രാജിവെച്ച് മുതിർന്ന നേതാവ് സുഖ്ബീർ സിംഗ് ബാദൽ. പാർട്ടി നേതാവ് ദൾജിത്ത് ചീമയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് രാജിയെന്ന് ചീമ എക്സിൽ പങ്കുവെച്ചു.
തന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ചതിനും പൂർണ പിന്തുണയും സഹകരണവും ഉറപ്പാക്കിയതിലും അദ്ദേഹം എല്ലാ പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിച്ചതായും ചീമ എക്സിൽ കുറിച്ചു. അതേസമയം മതാചാര പ്രകാരമുള്ള കുറ്റത്തിന് തനിക്കെതിരെ നടപടിയെടുക്കണമെന്ന് സിഖ് പുരോഹിതരുടെ ഏറ്റവും ഉയർന്ന ഇരിപ്പിടമായ അകാൽ തക്തിനോട് അദ്ദേഹം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. സിംഗ് മതപരമായ ദുഷ്പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് അകാൽ തക്ത് വിധിച്ചിരുന്നു. വിധി വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നടപടി വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2007 മുതൽ 2017 വരെ ശിരോമണി അകാലിദൾ പാർട്ടിയും സർക്കാരും മതപരമായ തെറ്റുകൾ ചെയ്തുവെന്നാണ് അകാൽ തക്ത് കണ്ടെത്തിയത്.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സുഖ്ബീർ സിംഗ് ബാദലിനെതിരെ പാർട്ടിയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പർമീന്ദർ സിംഗ് ധിൻദ്‌സയും ബിബി ജാഗീറും ഉൾപ്പെടെയുള്ളവരാണ് നേതൃമാറ്റം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ചില നേതാക്കളുടെ നേതൃത്വത്തിൽ ജലന്തറിൽ രഹസ്യ യോഗവും നടന്നു.
നേതാക്കൾ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും സിംഗ് കൂട്ടാക്കിയിരുന്നില്ലെന്നാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി മുൻ പ്രസിഡന്റ് കൂടിയായ ബിബി ജഗീർ കൗർ ആരോപിച്ചത്. അതേസമയം ആരോപണങ്ങൾ തള്ളിയ എസ്എഡി വർക്കിംഗ് കമ്മിറ്റി ബാദലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ എസ് സുഖ്ബീർ സിംഗ് ബാദലിൻ്റെ നേതൃത്വത്തിൽ ശിരോമണി അകാലിദൾ പ്രവർത്തക സമിതി പൂർണ വിശ്വാസമർപ്പിക്കുകയാണെന്നും പന്തിന്റെ ശത്രുക്കളുടെ കൈയ്യിലെ കളിപ്പാവ ആകരുതെന്ന് വിമർശകരോട് അഭ്യർത്ഥിക്കുകയാണെന്നും പ്രവർത്തക സമിതി എക്സിൽ കുറിച്ചു. പാർട്ടിക്കും പന്തിനും പഞ്ചാബിനുമെതിരെ നടക്കുന്ന ഗൂഢാലോചന ശ്രമങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമം തുടരണമെന്ന് അധ്യക്ഷനോട് അഭ്യർത്ഥിക്കുകയാണെന്നും പ്രവർത്തക സമിതി എക്സിൽ പറഞ്ഞു.
അതിനിടെ ബാദലിന്റെ രാജിയെ സ്വാഗതം ചെയ്ത് മുൻ എംപി പ്രേം സിംഗ് ചന്ദുമജ്‌ര രംഗത്തെത്തി. ബാദലിന്റെ നേതൃത്വത്തിന് കീഴിൽ ശിരോമണി അകാലിദൾ ദുർബലമായി കൊണ്ടിരിക്കുകയായിരുന്നുവെന്നും രാജി അകാലിദളിന്റെ ശക്തി സംയോജിപ്പിക്കാനുള്ള വഴിയാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications