ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; രണ്ടാമത്തെ എംഎൽഎയും പാർട്ടി വിട്ടു, ലക്ഷ്യം മറക്കുന്നു
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് സഖ്യ നീക്കങ്ങൾ സജീവമാണ്. ആംആദ്മി കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസ് ബന്ധം ആം ആദ്മി തിരിച്ചടിയുണ്ടാക്കുമെന്നാണ് പുറത്തു വരുന്ന ചില സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ തുടരണമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം എന്ന് ഇന്ത്യാ ടുഡേ സർവേയിൽ പറയുന്നു.
സഖ്യചർച്ചകൾ സജീവമാകുന്നതിനിടെ മുതിർന്ന നേതാവ് എച്ച് എസ് ഫൂൽക്ക പാർട്ടി വിട്ടത് ആം ആദ്മിക്ക് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു നേതാവ് കൂടി ആം ആദ്മിയിൽ നിന്നും രാജി വെച്ചിരിക്കുകയാണ്.
പുതിയ ഇസ്ലാമുമായി ചൈന; നിയമം പാസാക്കി, അഞ്ചുവര്‍ഷത്തിനകം ഇസ്ലാം അടിമുടി മാറുമെന്ന് റിപ്പോര്‍ട്ട്
രാജി വെച്ചു
ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് എംഎൽഎ സുഖ്പാൽ ഖൈയ്റയാണ് പാർട്ടി അംഗത്വം രാജിവച്ചത്. അണ്ണാ ഹസാരെയുടെ ആശയങ്ങളിൽ നിന്നും പാർട്ടി വ്യതിചലിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അരവിന്ദ് കെജ്രിവാളിന് കൈമാറിയ രാജിക്കത്തിൽ സുഖ്പാൽ വ്യക്തമാക്കുന്നത്.
പാർട്ടി വിരുദ്ധ പ്രവർത്തനം
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ കഴിഞ്ഞ നവംബറിൽ സുഖ്പാലിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. കേന്ദ്ര- സംസ്ഥാന നേതാക്കൾക്കെതിരെ നിരന്തരം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന നേതാവാണ് സുഖ്പാൽ. പാർട്ടി പദവിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുഖ്പാൽ അരവിന്ദ് കെജ്രിവാളിന് കത്ത് നൽകിയിരുന്നു.
ജനങ്ങളുടെ കോടതിയിൽ
പാർട്ടിയിൽ ഏകാധിപത്യമാണ് നടക്കുന്നതെന്നും ജനങ്ങളുടെ കോടതിയിൽ കാണാമെന്നുമായിരുന്നു സസ്പെൻഷനോട് സുഖ്പാലിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും സുഖ്പാൽ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പദവിയിൽ നിന്നും സുഖ്പാലിനെ നീക്കം ചെയ്ത് 3 മാസത്തിന് ശേഷമായിരുന്നു സസ്പെൻഷൻ.
നേതൃത്വത്തിനെതിരെ
ജൂലൈയിൽ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ സുഖ്പാലിന്റെ നേതൃത്വത്തിൽ എട്ട് എംഎൽഎമാർ പാർട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. ദില്ലി നേതൃത്വം സംസ്ഥാന ഭരണത്തിൽ അമിത ഇടപെടൽ നടത്തുവെന്നായിരുന്നു എംഎൽഎമാരുടെ വിമർശനം.
പാർട്ടി വിട്ട് മുതിർന്ന നേതാവും
കോൺഗ്രസ് ബാന്ധവത്തെ ശക്തമായി എതിർത്ത നേതാവ് എച്ച് എസ് ഫൂൽക്കയാണ് കഴിഞ്ഞ ദിവസം രാജി പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് നിയമസഭാംഗമായിരുന്നു ഫൂൽക്ക. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഫൂൽക്ക രാജി വച്ചത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ നിയമപോരാട്ടം നടത്തികൊണ്ടിരിക്കുകയായിരുന്നു അഭിഭാഷകൻ കൂടിയായ ഫൂല്‍ക്ക.
കോൺഗ്രസിലും വിയോജിപ്പ്
ആപ്പുമായി സഖ്യമുണ്ടാക്കുന്നതിൽ കോൺഗ്രസിലും വിയോജിപ്പ് തുടരുകയാണ്. ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അജയ് മാക്കൻ നേതൃത്വത്തെ തന്റെ എതിർപ്പ് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് തനിച്ച് മല്‍സരിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞദിവസം അജയ് മാക്കൻ അധ്യക്ഷ പദവി രാജിവെക്കുകയായിരുന്നു.