ഒമാൻ സുൽത്താന്റെ ഇന്ത്യ സന്ദർശനത്തിന് തുടക്കം; സ്വതന്ത്ര്യ വാപാര കരാറിൽ വൻ പ്രഖ്യാപനത്തിന് സാധ്യത
ദില്ലി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ദില്ലിയിലെത്തിയ സുൽത്താനും സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ഇന്ത്യ ഒരുക്കിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഒമാൻ സംഘത്തെ സ്വീകരിച്ചത്.
ഇത് ആദ്യമായാണ് ഹൈതം ബിൻ ഇന്ത്യയിലെത്തുന്നത്. സന്ദർശനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും തമ്മിൽ സഹകരണ കരാറുകൾ ഒപ്പുവെയ്ക്കും. സ്വതന്ത്ര വ്യാപാരകരാരിനെ കുറിച്ചും സുപ്രധാന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു എ ഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിജയകരമായതിന്റെ ചുവടുപിടിച്ചാണ് ഒമാനുമായി സഹകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.

ജി സി സി രാജ്യങ്ങളുമായി സ്വതന്ത്ര്യ വ്യാപാര കരാറിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ നേരത്തേ തന്നെ ഇന്ത്യ ആരംഭിച്ചിരുന്നു. ഒമാനുമായി ഇതിനോടകം തന്നെ രണ്ട് വട്ട ചർച്ചകൾ ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. ഈ ചർച്ചകൾ വിജയമായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നവംബർ 27-29 തീയതികളിൽ ഡൽഹിയിൽ നടന്ന ആദ്യ റൗണ്ട് ചർച്ചകളിലും ഡിസംബർ 9-11 വരെ മസ്‌കറ്റിൽ നടന്ന രണ്ടാം റൗണ്ടിലും വ്യാപാര ഇടപാട് സംബന്ധിച്ച ഭൂരിഭാഗം നിർദ്ദേശങ്ങളും ഇരുപക്ഷവും അംഗീകരിച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്രവ്യാപാര കരാർ രൂപപ്പെട്ടാൽ ഒമാനും ഇന്ത്യയും തമ്മലുളള വാണിജ്യ ബന്ധത്തിൽ വലിയ വളർച്ച കൈവരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയ്ക്ക് 5,000 വർഷത്തിലേറെയായി ഒമാനുമായി വ്യാപാര ബന്ധമുണ്ട്, നിലവിൽ ജി സി സിയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ. 2022-23 കാലഘട്ടത്തിൽ 12.39 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടായിട്ടുണ്ട്', ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒമാനിൽ 6000-ലധികം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളുണ്ട്.7.5 ശതകോടി ഡോളര്‍ മൂല്യം വരുമിത്.
അതേസമയം പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും ഒമാനും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിന് ഒമാൻ സംഘത്തിന്റെ സന്ദർശനം വഴിയൊരുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് രാഷ്ടപതിയുമായും പ്രധാനമന്ത്രിയുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വിവിധ മന്ത്രിമാരുമായും ഒമാൻ സംഘം കൂടിക്കാഴ്ച നടത്തും. ത്രിദിന സന്ദർശനത്തിനാണ് ഒമാൻ ഭരണാധികാരി എത്തിയത്. മൂന്ന് ദിവസത്തെ സിംഗപ്പുർ സന്ദർശനം പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്കുള്ള വരവ്.












Click it and Unblock the Notifications