മകന്റെ വിജയം ഉറപ്പാക്കുന്നത് ഇങ്ങനെയോ? കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുമലത
ബെംഗളൂരു; തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മാണ്ഡ്യയിലെ സ്വതന്ത്ര്യ സ്ഥാനാർത്ഥിയും നടിയുമായ സുമലത. കർണാടക മുഖ്യമന്ത്രി കുമാരസ്വാമി തന്നെ നിരീക്ഷിക്കാൻ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നാണ് സുമലതയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുമലത തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കുമാരസ്വാമി തന്റെ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും സുമലത പരാതിയിൽ ആരോപിക്കുന്നു.
കോൺഗ്രസ് മാണ്ഡ്യാ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സുമലത തീരുമാനിക്കുന്നത്. കുമാരസ്വാമിയുടെ മകൻ നിഖിലാണ് മാണ്ഡ്യയിലെ എതിർസ്ഥാനാർത്ഥി. സുമലതയുടെ പരാതി ഗൗരവമായി കാണണമെന്ന് കർണാടക ബിജെപി അധ്യക്ഷൻ യെദ്യൂരപ്പ പറഞ്ഞു.
കർണാടകയിൽ ബിജെപിയുടെ സർപ്രൈസ് ട്വിസ്റ്റ്; തേജസ്വിനിയെ തെറിപ്പിച്ച തേജസ്വി സൂര്യ ആരാണ്?
കോൺഗ്രസിനോട് ഉടക്കി
സുമലതയുടെ ഭർത്താവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷ് 3 തവണ മാണ്ഡ്യയെ പ്രതിനിധികരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യാ സീറ്റിൽ മത്സരിക്കണമെന്ന് സുമലത കോൺഗ്രസിനോട് ആവശ്യപ്പെടുകയായിരുന്നു. സുമലതയുടെ തീരുമാനത്തെ ആദ്യം സ്വാഗതം ചെയ്തെങ്കിലും സഖ്യകക്ഷിയായ ജെഡിഎസിന്റെ സമ്മർദ്ദത്തെ തുടർന്ന് പിന്മാറുകയായിരുന്നു.
സിറ്റിംഗ് സീറ്റ്
സിറ്റിംഗ് സീറ്റായ മാണ്ഡ്യ വിട്ടു നല്കാനാവില്ലെന്നായിരുന്നു ജെഡിഎസിന്റെ നിലപാട്. ഇതോടെ മറ്റൊരു മണ്ഡലത്തിൽ സുമലതയെ പരിഗണിച്ചെങ്കിലും അംഗീകരിക്കാൻ അവർ കൂട്ടാക്കിയില്ല. ഒടുവിൽ കുമാരസ്വാമിയുടെ മകനും സിനിമാ താരവുമായ നിഖിലിനെ മാണ്ഡ്യയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കാൻ സുമലത തീരുമാനിക്കുകയായിരുന്നു
വൻ പിന്തുണ
സുമലത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യം ഉന്നയിച്ചത് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരായിരുന്നു. ദീർഘനാളായ ശത്രുതയിലായിരുന്ന ജെഡിഎസിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് മാണ്ഡ്യയിൽ സുമലത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ അവരെ അനുഗമിച്ചത്. മുതിർന്ന നേതാക്കളെ തഴഞ്ഞ് നിഖിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ ജെഡിഎസ് പ്രവർത്തകർക്കിടയിലും അതൃപ്തിയുണ്ട്. ഈ ഘടകങ്ങളെല്ലാ സുമലതയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ബിജെപി പിന്തുണ
സുമലതയ്ക്ക് പിന്തുണ നൽകുന്നതായി ബിജെപി യും വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്നില്ല. ഇതോടെ നിഖിലും സുമലതയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് മാണ്ഡ്യയിൽ നടക്കുകയെന്ന് ഉറപ്പായി.
ഫോൺ ചോർത്തുന്നു
തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ തന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും സുമലത ആരോപിക്കുന്നു. വീടിന് പുറത്ത് പോലീസുകാരെ കാണാറുണ്ടെന്നും സുമലത പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും സുമലത ആവശ്യപ്പെട്ടു.
ദർശന് നേരെ ആക്രമണം
സിനിമാ താരങ്ങളായ ദർശൻ, യാഷ് എന്നിവർ സുമലതയെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം ദർശന്റെ വീടിന് നേരെ നടന്ന ആക്രമണം സുമലതയെ പിന്തുണച്ചതിന്റെ പേരിലാണെന്നാണ് കരുതുന്നത്. അംബരീഷുമായി അടുത്ത ബന്ധമുള്ള നേതാക്കളായിരുന്നു യാഷും ദർശനും.
അന്വേഷിക്കും
സുമതലയുടെ പരാതികൾ അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മുൻപും കുമാരസ്വാമിക്കെതിരെ സമാനമായ പരാതി ഉയർന്നിരുന്നു. മുതിർന്ന നേതാക്കളുടെ ഫോൺ കുമാരസ്വാമി ചോർത്തുന്നുണ്ടെന്നാരോപിച്ച് ബിജെപിയാണ് പരാതി നൽകിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ