സുനന്ദ പുഷ്കർ മരിച്ച് കിടന്ന മുറിയിലെ അജ്ഞാതമായ വിരലടയാളങ്ങൾ! തരൂർ വീണ്ടും പ്രതിരോധത്തിൽ
ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനിരിക്കുന്നതേ ഉള്ളൂ. സുനന്ദയുടെ മരണകാരണം അജ്ഞാതം എന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത് കൊലപാതകത്തിനുള്ള പല സാധ്യതകളും അന്വേഷണത്തില്‍ കണ്ടെത്തിയതിന് അവഗണിച്ച് കൊണ്ടാണ്.
ദേശീയ മാധ്യമമായ ഡിഎന്‍എ, സുനന്ദ പുഷ്കറിന്റെ മരണം വീണ്ടും ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. കേസിന്റെ ആദ്യഘട്ടത്തില്‍ കൊലപാതക സാധ്യതകള്‍ തുറന്ന് കാട്ടുന്ന രഹസ്യ റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കിയത് ഡിഎന്‍എ പുറത്ത് വിട്ടിരുന്നു. അതിന് പിന്നാലെ സുനന്ദ പുഷ്കറിന്റെ ഫിംഗര്‍ പ്രിന്റ് റിപ്പോര്‍ട്ടും ഡിഎന്‍എ പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന സംശയം ബലപ്പെടുകയാണ്. ശശി തരൂർ വീണ്ടും പ്രതിരോധത്തിലാവുകയും ചെയ്യുന്നു.
ഫിംഗര്‍ പ്രിന്റ് റിപ്പോര്‍ട്ട്
സുനന്ദ പുഷ്കറുടെ മരണത്തിന് പിന്നാലെ അന്നത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ ബിഎസ് ജെയ്സ്വാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഡിഎന്‍എ പുറത്ത് വിട്ടത്. ശശി തരൂരുമായി സംഭവ ദിവസം മല്‍പ്പിടുത്തമുണ്ടായെന്നും അതിന്റെ പാടുകള്‍ സുനന്ദ പുഷ്കറിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നും കൈയില്‍ ഇഞ്ചക്ഷന്റെ പാടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൊലക്കേസായി അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. പോലീസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് ഡിഎന്‍എ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ഫിംഗര്‍ പ്രിന്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
മുറിയിലെ വിരലടയാളങ്ങൾ
2014 ജനുവരി 17ന് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15ാം തിയ്യതി ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത സുനന്ദ പുഷ്കറിന് അനുവദിച്ച മുറി പക്ഷേ 307 ആയിരുന്നു. സുനന്ദ പുഷ്കര്‍ മരിച്ച് കിടന്ന 345ാം നമ്പര്‍ മുറിയില്‍ കണ്ടെത്തിയ വിരലടയാളങ്ങള്‍ ആരുടേതാണ് എന്ന് കേസ് അന്വേഷിച്ച ദില്ലി പോലീസിന് കണ്ടെത്താനായിട്ടില്ലെന്ന് ഡിഎന്‍എ വാര്‍ത്തയില്‍ പറയുന്നു. സുനന്ദ പുഷ്കര്‍ മരിച്ച് കിടന്ന കിടക്കയ്ക്ക് സമീപമുള്ള മേശയില്‍ നിന്നും അഞ്ച് ഫിംഗര്‍ പ്രിന്റുകളാണ് ലഭിച്ചത്. കിടക്കയുടെ തലഭാഗത്ത് നിന്നും രണ്ടെണ്ണവും പോലീസ് ശേഖരിച്ചു. തീര്‍ന്നില്ല, രണ്ട് വിരലടയാളങ്ങളില്‍ മുറിയിലെ പൊട്ടിയ ഗ്ലാസ്സില്‍ നിന്നും പോലീസിന് ലഭിച്ചു.
തിരിച്ചറിയാനാകാതെ പോലീസ്
ദില്ലി പോലീസ് ഈ വിരലടയാളങ്ങള്‍ ദില്ലി പോലീസിന്റെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയ്ക്ക് പരിശോധനയ്ക്ക് വേണ്ടി അയച്ച് കൊടുത്തു. എന്നാല്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ ശേഖരത്തിലുള്ള ക്രിമിനലുകളുടെ വിരലടയാളങ്ങളുമായി അവ ഒത്തുപോയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിയില്‍ നിന്നും കണ്ടെത്തിയ പൊട്ടിയ ഗ്ലാസ്സ് കഷണത്തില്‍ നിന്നും പോലീസിന് ഒരു തുമ്പുമുണ്ടാക്കാനായില്ലെന്ന് ഡിഎന്‍എ വാര്‍ത്തയില്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വരുന്നതോടെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും പ്രതിരോധത്തിലാവുകയാണ്. സുനന്ദ പുഷ്കറിന്റെത് കൊലപാതകമാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ ശശി തരൂരിനെയാണ് സുനന്ദ പുഷ്കറിന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത്.
ആത്മഹത്യയല്ലെന്ന റിപ്പോർട്ട്
വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മ്മ മരണം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം, സുനന്ദ പുഷ്കറിന്റെത് ആത്മഹത്യയല്ലെന്ന് വ്യക്തമാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ബിഎസ് ജെയ്സ്വാള്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മരണകാരണം വിഷം ഉള്ളില്‍ ചെന്നത് മൂലമാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഉറക്ക് ഗുളികയായ ആല്‍പ്രസോലം ഉള്ളില്‍ ചെന്നതാവാം മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍. കയ്യിലെ പല്ലടയാളവും ഇന്ഞ്ചക്ഷന് മാര്‍ക്കും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. വിഷം സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ കുത്തിവെച്ചതാണോ അതോ വായയിലൂടെ അകത്ത് ചെന്നതാണോ എന്ന് പരിശോധിക്കണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൽപ്പിടുത്തത്തിന്റെ അടയാളങ്ങൾ
നാല് ദിവസത്തോളം പഴക്കമുള്ള മുറിവുകളും സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. അത് മാത്രമല്ല മല്‍പ്പിടുത്തം നടന്ന പാടുകളും സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്നു. ഈ പാടുകള്‍ ശശി തരൂരുമായുള്ള മല്‍പ്പിടുത്തത്തിലൂടെ സംഭവിച്ചതാണ് എന്നതിന് സഹായിയായ നരേന് സിംഗിന്റെ മൊഴിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മരണകാരണം കണ്ടെത്തിയിട്ടും ആ വഴിക്ക് അന്വേഷണം ചെന്നതേ ഇല്ല. സുനന്ദ പുഷ്കറിന് നല്കിയ മുറിയില്‍ അല്ല അവര്‍ മരിച്ച് കിടന്നത് എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനമായിട്ടുള്ളത് മരണത്തിന് മുന്‍പ് അവര്‍ ഒരു പത്രസമ്മേളം വിളിച്ച് ചേര്‍ക്കാനിരിക്കുകയായിരുന്നു എന്നതാണ്. മാധ്യമപ്രവര്‍ത്തകയാണ് നളിനി സിംഗ് അടക്കമുള്ളവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതാണ്.
പിണറായി സർക്കാരിനെ വെട്ടിലാക്കി ഹാദിയ.. പീഡനത്തിന് നഷ്ടപരിഹാരം തരണം!
പൊള്ളിയടർന്ന ശരീരങ്ങൾ.. വസ്ത്രം മുഴുവനായും കത്തിപ്പോയി.. കാട്ടുതീയിലെ ദുരിതക്കാഴ്ചകൾ ഞെട്ടിക്കും!