സുനന്ദയുടെ മരണം തരൂരിനെ പിടിവിടില്ല, 'ദൈവത്തിന്റെ കൈയൊപ്പ്' വെള്ളക്കുപ്പിയിലും കാപ്പി കറയിലും?
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണത്തിൽ അന്വേഷണ റിപ്പോർട്ട് പത്ത് ദിവസത്തിനകം നൽകാൻ കോടതി നിർദേശം. സുനന്ദപുഷ്കറിന്റെ മരണ ദിവസം ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത വെള്ളക്കുപ്പിയും കാപ്പിക്കറയും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ദില്ലി ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്.
സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദില്ലിയിലെ നക്ഷത്ര ഹോട്ടല്‍ ആയ ലീലയിൽ അന്വേഷണ സംഘം വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തിയിരുന്നു. സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയാണ് ഈ മുറിയില്‍ പരിശോധന വീണ്ടും നടത്തിയത്. മൂന്ന് വര്‍ഷത്തോളം അടച്ചിട്ട മുറി കോടതി ഉത്തരവ് പ്രകാരമാണ് തുറന്നത്. മുറി തുറന്നതോടെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തുകയായിരുന്നു.
ചാണക്യ പുരിയിലുള്ള ഹോട്ടൽ
കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ചാണക്യപുരിയിലുള്ള നക്ഷത്ര ഹോട്ടലിലാണ് ഫോറൻസിക് വിഭാഗം പരിശോധന നടത്തിയത്.
വെള്ളക്കുപ്പിയും കാപ്പി കറയും
മുറി തുറന്നിട്ടും തുടര്‍നടപടികള്‍ ഇല്ലാത്തത്തില്‍ പോലീസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ മാസം 4ന് മുന്‍പ് പോലീസിന് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇതിനിടിയിലാണ് ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത വെള്ളക്കുപ്പിയും കാപ്പിക്കറയും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
തരൂരുമായി വഴക്ക്
സുനന്ദ പുഷ്ക്കര്‍ കൊല്ലപ്പെട്ടതിന്റെ തലേ രാത്രി മുഴുവന്‍ ശശി തരൂരുമായി അവര്‍ വഴക്കിടുകയായിരുന്നുവെന്നും റിപ്പബ്ലിക് ചാനല്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മരകണകാരണം അജ്ഞാതം
ലോക്സഭ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ ദില്ലി പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുനന്ദ പുഷ്കറിന്റെ മരണകാരണം അജ്ഞാതം എന്നാണ് പോലീസ് റിപ്പോർട്ടിൽ എഴുതി ചേർത്തത്.
സംഭവം 2014ൽ
തലസ്ഥാന നഗരമായ ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ 345 ആം മുറിയിൽ വെച്ചാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2014 ലായിരുന്നു ഈ സംഭവം.
ബിജെപി കാരിൽ നിന്നും സഹായം തേടി
സുനന്ദ പുഷ്കറിന്റേത് കൊലപാതകമാണെന്ന് വ്യക്തമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. അന്വേഷണത്തിൽ നിന്ന്രക്ഷനേടാൻ ശശി തരൂർ ബി ജെ പിക്കാരായ ചിലരിൽ നിന്നും സഹായം തേടിയിട്ടുണ്ടെന്ന് സ്വാമി കോടതിയെ അറിയിച്ചിരുന്നു. സുനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 6 നാണ് സുബ്രഹ്മണ്യൻ സ്വാമി പൊതുതാൽപര്യഹർജി ഫയൽ ചെയ്തത്.