ശശി തരൂര്‍ എംപി കുടുങ്ങും? ശക്തമായ തെളിവുമായി പോലീസ്!! ഹാജരാക്കിയത് രണ്ട് പ്രധാന തെളിവുകള്‍
Recommended Video
ദില്ലി: ഭാര്യ സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വ്യക്തമായ തെൡവുണ്ടെന്ന് പോലീസ്. തരൂരിനെതിരെ രണ്ട് ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് ദില്ലി കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. വിശദമായി കുറ്റപത്രം പരിശോധിച്ച കോടതി വിചാരണ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത മാസമാണ് വിചാരണ തുടങ്ങുക. ജൂലൈ ഏഴിന് ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം തരൂര്‍ നിഷേധിച്ചിരിക്കുകയാണ്. എന്താണ് പോലീസ് പറയുന്ന ശക്തമായ രണ്ട് തെളിവുകള്‍? ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഇങ്ങനെ...
വീട്ടുജോലിക്കാരന്റെ മൊഴി
ശശി തരൂരിന്റെ വീട്ടുജോലിക്കാരന്റെ മൊഴിയാണ് ഇതില്‍ പ്രധാന തെളിവ്. ഇയാള്‍ ശശി തരൂരിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പോലീസ് തരൂരിനെ പ്രതി ചേര്‍ക്കാന്‍ കാരണവും ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് തരൂരിനെതിരായ കുറ്റം.
നല്ല ബന്ധത്തിലായിരുന്നില്ല
മെയ് 14നാണ് ശശി തരൂരിനെതിരെ ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 3000 പേജുള്ള കുറ്റപത്രത്തില്‍ സുനന്ദ പുഷ്‌കറും ശശി തരൂരും തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. ഇതിന് വീട്ടുജോലിക്കാരന്‍ നാരായണ്‍ സിങ് സാക്ഷിയായിരുന്നുവത്രെ. ശശി തരൂരും സുനന്ദയും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
ജീവിക്കാന്‍ ആഗ്രഹമില്ല
മറ്റൊരു പ്രധാന തെളിവ് സുനന്ദ പുഷ്‌കറിന്റെ ഇമെയിലാണ്. ജീവിക്കാന്‍ ആഗ്രഹമില്ലെന്നാണ് ആ മെയിലില്‍ പറയുന്നത്. സുനന്ദ പുഷ്‌കര്‍, ശശി തരൂരിന് അയച്ച മെയിലിലാണ് ഇക്കാര്യം പറയുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡന കുറ്റവും ശശി തരൂരിനെതിരെ ചുമത്തിയിട്ടുണ്ട്. മരണവേളയില്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവുകളാണ് ഇതിന് കാരണം.
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ
2014 ല്‍ ആയിരുന്നു സുനന്ദ പുഷ്‌കര്‍ മരിച്ചത്. ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം മുറിയില്‍ സുനന്ദയെ ജനുവരി 17 ന് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മുതലേ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. സുനന്ദയുടേത് കൊലപാതകം ആണെന്ന രീതിയില്‍ ആയിരുന്നു ആദ്യം അന്വേഷണം പുരോഗമിച്ചിരുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്.
പോലീസ് നടപടി ദുരുദ്ദേശ്യത്തോടെ
ദില്ലി പോലീസിന്റെ നടപടി ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് ശശി തരൂര്‍ സംശയം പ്രകടിപ്പിച്ചു. സുനന്ദ ആത്മഹത്യ ചെയ്തതാണെന്ന് ആരും വിശ്വസിക്കുന്നില്ല. താന്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് കുറ്റപത്രം പറയുന്നത്. അത് അപഹാസ്യമായ കുറ്റപത്രമാണെന്നും ശശി തരൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. നാല് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ദില്ലി പോലീസ് കണ്ടെത്തിയ കാര്യം ഇതാണെങ്കില്‍ ദില്ലി പോലീസിന്റെ നടപടി സംശയിക്കേണ്ടി വരുമെന്നും തരൂര്‍ പറഞ്ഞു.
ആറ് മാസത്തിനിടെ എന്തു സംഭവിച്ചു
കഴിഞ്ഞ ഒക്ടോബറില്‍ സുനന്ദയുടെ മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് ദില്ലി കോടതിയെ പോലീസ് അറിയിച്ചത്. ആറ് മാസത്തിന് ശേഷം ഇതേ പോലീസ് പറയുന്നു ആത്മഹത്യയാണെന്ന്. ഇത് അവിശ്വസനീയമാണെന്നും ശശി തരൂര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ വിചാരണ ചെയ്യുന്ന പാട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
തിരുവനന്തപുരത്ത് നിന്ന് എത്തിയ ഉടനെ
സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ സ്വയം ഏല്‍പ്പിച്ചതാണെന്നാണ് ദില്ലി പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിനാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. 2014 ജനുവരി 17നാണ് ദില്ലിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടത്. തിരുവനന്തപുരത്ത് നിന്ന് എത്തിയ ഉടനെയായിരുന്നു മരണം. സംഭവത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊന്നു; ക്രൂര പീഡനം, ആളൊഴിഞ്ഞ സമയം വന്ന അക്രമികള്‍ ചെയ്തത്...