സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍, മുറിയിലെ അജ്ഞാത വിരല്‍ പാടുകള്‍... ആത്മഹത്യയെന്ന് ഉറപ്പിക്കാമോ?
ദില്ലി: സുനന്ദ പുഷ്‌കറിന്റേത് ആത്മഹത്യ ആണെന്നാണ് ദില്ലി പോലീസ് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. കൊലപാതക കുറ്റം ചുമത്തി നടത്തിയ അന്വേഷണം ആണ് ഇപ്പോള്‍ ഒടുവില്‍ ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തി നില്‍ക്കുന്നത്. എന്നാല്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തോടെ കാര്യങ്ങള്‍ അവസാനിക്കുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തുടക്കത്തില്‍ നടന്ന ശ്രമങ്ങളും പിന്നീട് ഉണ്ടായ കണ്ടെത്തലുകളും ആത്മഹത്യ എന്ന നിഗമനത്തില്‍ കേസ് അവസാനിക്കാനുള്ള സാധ്യതകളെ ചോദ്യം ചെയ്യുന്നതാണ്.
വിഷാംശം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചത് എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ തന്നെ പുറത്ത് വന്ന പരിശോധന ഫലങ്ങള്‍ വെളിവാക്കിയത്. എന്നാല്‍ സുനന്ദയുടെ ശരീരത്തിലെ ആ മുറിവുകള്‍ എവിടെ നിന്ന് വന്നു? പഞ്ചനക്ഷത്ര ഹോട്ടലിലെ ആ മറിയിലെ അജ്ഞാത വിരലടയാളങ്ങള്‍ ആരുടേതാണ്?
345-ാം നമ്പര്‍ മുറി
ദില്ലിയിലെ ലീല പാലസ് പഞ്ച നക്ഷത്ര ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയില്‍ ആയിരുന്നു സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തില്‍ നിന്ന് മടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ആയിരുന്നു മരണം. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു സുനന്ദ ലീല പാലസ് ഹോട്ടലില്‍ മുറിയെടുത്തത്.
ആ മുറിയല്ല?
ലീല പാലസ് ഹോട്ടലില്‍ സുനന്ദയ്ക്ക് അനുവദിച്ചിരുന്നത് മറ്റൊരു മുറി ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 307 -ാം നമ്പര്‍ മുറി ആയിരുന്നത്രെ സുനന്ദയ്ക്കായി ഹോട്ടല്‍ അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് സാധ്യതയില്ലെന്ന രീതിയില്‍ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. ശശി തരൂരും ഈ ഹോട്ടലില്‍ തന്നെ ആയിരുന്നു താമസിച്ചിരുന്നത്.
മുറിയിലെ വിരലടയാളങ്ങള്‍
സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ ദില്ലി പോലീസ് കുറേയറെ വിരലടയാളങ്ങള്‍ ദില്ലി പോലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ ഇതില്‍ സംശയാസ്പദമായ വിരലടയാളങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയുണ്ടെങ്കില്‍, ഇപ്പോഴത്തെ കണ്ടെത്തലുകള്‍ എത്രത്തോളം സത്യസന്ധമാണ് എന്ന ചോദ്യമാകും അത് ഉയര്‍ത്തുക.
കിടക്കയിലും മേശയിലും
സുനന്ദ മരിച്ചു കിടന്ന കിടക്കയില്‍ നിന്ന് രണ്ട് വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു എന്നാണ് രണ്ട് മാസം മുമ്പ് ഡിഎന്‍എ പത്രം പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നത്. കിടക്കയുടെ തല ഭാഗത്ത് നിന്നാണ് ഈ രണ്ട് വിരലടയാളങ്ങളും ലഭിച്ചത്. കിടക്കയുടെ സമീപത്തുണ്ടായിരുന്ന മേശയില്‍ നിന്ന് അഞ്ച് വിരലടയാളങ്ങളും ലഭിച്ചിരുന്നത്രെ. സുനന്ദയുടെ മരണത്തിന് പിറകേ, ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബിഎസ് ജെയ്‌സ്വാള്‍ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു ഡിഎന്‍എ വാര്‍ത്ത.
പൊട്ടിയ ഗ്ലാസ്സ്?
സുന്ദയുടെ മുറിയില്‍ നിന്ന് പൊട്ടിയ ഒരു ഗ്ലാസ്സും ലഭിച്ചിരുന്നത്രെ. ഇതില്‍ നിന്ന് രണ്ട് വിരലടയാളങ്ങള്‍ വേറേയും ലഭിച്ചിരുന്നു എന്നായിരുന്നു അന്ന് ഡിഎന്‍എ പുറത്ത് വിട്ട വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും വിരലടയാളങ്ങളുടെ ഉടമകളെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആത്മഹത്യ അല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്?
സുനന്ദയുടെ മരണ ശേഷം വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സുനന്ദയുടേത് ആത്മഹത്യയാണെന്ന് കരുതാന്‍ ആകില്ലെന്നായിരുന്നു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞത് എന്നും ബിഎസ് ജെയ്‌സ്വാല്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശരീരത്തിലെ മുറിവുകള്‍
സുനന്ദയുടെ മൃതദേഹത്തില്‍ മല്‍പ്പിടുത്തത്തിന്റെ പാടുകളും മുറിപ്പാടുകളും ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുറിപ്പാടുകള്‍ക്ക് നാല് ദിവസത്തെ പഴക്കവും ഉണ്ടായിരുന്നു. സുനന്ദയും തരൂരും തമ്മില്‍ മല്‍പ്പിടുത്തം നടന്നതായി തരൂരിന്റെ സഹായ നരേന്‍ സിങ് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സ്വയം വരുത്തിയ മുറിവുകള്‍?
സുനന്ദയുടെ ശരീരത്തിലെ മുറിവുകളെ പറ്റി ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും വിശദീകരിക്കുന്നുണ്ട്. ഇവ സുനന്ദ സ്വയം ഏല്‍പിച്ചതാകാം എന്നാണത്രെ പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. എന്നാല്‍ ഇത് എത്രത്തോളം വിശ്വാസ്യ യോഗ്യമാണ് എന്ന ചോദ്യം ഇനിയും അവശേഷിക്കും എന്ന് ഉറപ്പാണ്.
ആ പത്ര സമ്മേളനം?
സുനന്ദ പുഷ്‌കറും ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ നടന്ന തര്‍ക്കം ഏറെ വിവാദമായതായിരുന്നു. മരണത്തിന് ഏറെ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നില്ല അത്. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ ബന്ധപ്പെടുത്തിയായിരുന്നു ആ വിവാദം.
സുനന്ദ പുഷ്‌കര്‍ ഒരു പത്ര സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുനന്ദയുടെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകയും ആയ നളിനി സിങ് ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
ശശി തരൂർ ഒന്നാം പ്രതി? സുനന്ദ പുഷ്‌കറിന്റേത് ആത്മഹത്യയെന്ന് കുറ്റപത്രം... തരൂരിനെതിരെ പ്രേരണ കുറ്റം
മുസ്ലീം ലീഗിന്റെ പതാക നിരോധിക്കുമോ? പാകിസ്താനോട് സാമ്യമെന്ന്... സുപ്രീം കോടതിയില്‍
ഐസിസ് തകർന്നപ്പോൾ അൽ ഖ്വായ്ദ തിരിച്ചുവരുന്നു; കൊലവിളിയും ജിഹാദ് ആഹ്വാനവും... അമേരിക്കയും ഇസ്രായേലും