രഹസ്യ പോലീസ് റിപ്പോർട്ട് പുറത്ത്! സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം വീണ്ടും ചർച്ചയാവുന്നു!
ദില്ലി: 2014 ജനുവരി 17നാണ് രാജ്യതലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ ആയത് കൊണ്ട് നിരവധി ചോദ്യങ്ങളും സംശയങ്ങളും സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നു. എന്നാല്‍ സുനന്ദ പുഷ്കര്‍ മരണപ്പെട്ട് 4 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.
ശശി തരൂര്‍ എംപിയുടെ ഭാര്യ ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതകമാണോ എന്ന അടിസ്ഥാനപരമായ ചോദ്യത്തിന് പോലും ഇതുവരെ ഒരു ഉത്തരം കിട്ടിയിട്ടില്ല. സുനന്ദ പുഷ്കറിന്റെ മരണകാരണം അജ്ഞാതം എന്നാണ് ദില്ലി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമായിരുന്നു എന്ന് ദില്ലി പോലീസിന് ആദ്യം മുതല്ക്കേ അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ദേശീയ മാധ്യമമായ ഡിഎന്‍എ പുറത്ത് വിട്ടിരിക്കുന്നു.
ദുരൂഹത മാറാതെ മരണം
സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന് ആ കൊലപാതകത്തില്‍ പങ്കുണ്ട് എന്നുമാണ് തുടക്കം മുതല്‍ സുബ്രഹ്മണ്യന് സ്വാമിയെ പോലുള്ള ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ കേസന്വേഷിച്ച അന്വേഷണ സംഘത്തിന് ഇരുവരെ സുനന്ദയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ പുഷ്കറിന്റെ മരണം സംഭവിച്ചത് എന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും മരണകാരണം വിഷം ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല.
പോലീസ് തയ്യാറാക്കിയ റിപ്പോർട്ട്
എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും എഫ്ബിഐയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും വിലയിരുത്തിയ മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍ മരണകാരണം അവ്യക്തമാണ് എന്നതാണ്. ഈ ദുരൂഹതകളൊന്നും നീക്കാന്‍ ഇതുവരെ അന്വേഷണത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന് ആദ്യമേ തന്നെ കൃത്യമായ വിവരമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഡിഎന്‍എ പുറത്ത് വിട്ടിരിക്കുന്നത്. അന്നത്തെ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബിഎസ് ജെയ്സ്വാള്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ആണ് ഡിഎന്‍എ പുറത്ത് വിട്ടിരിക്കുന്നത്. ഇത് സുനന്ദ പുഷ്കറിന്റെ മരണത്തെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മാധ്യമശ്രദ്ധയില്‍ കൊണ്ടുവരികയാണ്.
കൊലക്കേസായി അന്വേഷിക്കണം
സുനന്ദ പുഷ്കര്‍ മരിച്ച് കിടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പരിശോധന നടത്തിയ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മ്മ, സുനന്ദയുടേത് ആത്മഹത്യയല്ലെന്ന് വിലയിരുത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് നടന്ന അന്വേഷണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സരോജിനി നഗര്‍ പോലീസ് ഓഫീസറോട് സുനന്ദ പുഷ്കറിന്റെ മരണം കൊലക്കേസായി അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഡിഎന്‍എ വാര്‍ത്തയില്‍ നിന്ന് വ്യക്തമാകുന്നു. എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നവത്രേ ജഡ്ജിയുടെ നിര്‍ദേശം.
ശരീരത്തിലെ മുറിവുകൾ
വിഷം ഉള്ളില്‍ ചെന്നതാണ് സുനന്ദ പുഷ്കറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടം. ആല്‍പ്രസോളം അമിതമായി ഉള്ളില്‍ച്ചെന്നതാവാം മരണത്തിന് കാരണമായത് എന്ന് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മുറിവുകളും പാടുകളും ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. എല്ലാ പാടുകളും മല്‍പ്പിടുത്തത്തില്‍ സംഭവിച്ചതാണ്. എന്നാല്‍ മരണകാരണമാകാന്‍ മാത്രം ഗുരുതരമായ പാടുകളോ മുറിവുകളോ ആയിരുന്നില്ല സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മുറിവുകളില്‍ പത്താമത്തേത് ഒരു ഇന്ജക്ഷന് മാര്‍ക്ക് ആണ്. പന്ത്രണ്ടാം നമ്പര്‍ ഒരു പല്ലടയാളമാണ് എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
പല്ലടയാളവും ഇന്ജക്ഷന് പാടും
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 1 മുതല്‍ 15 വരെ രേഖപ്പെടുത്തിയിരിക്കുന്ന മുറിവുകളും പാടുകളും സുനന്ദ പുഷ്കറിന്റെ മരണത്തിന് 12 മണിക്കൂറുകള്‍ക്ക് മുന്‍പോ നാല് ദിവസങ്ങള്‍ക്കിടയിലോ സംഭവിച്ചവയാണ്. അതേസമയം ഇന്ജക്ഷന് എടുത്തതിന്റെ പാട് പുതിയതാണ് എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പരുന്നു. സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ കണ്ടെത്തിയ പാടുകള്‍ ശശി തരൂരുമായുണ്ടായി മല്‍പ്പിടുത്തത്തില്‍ സംഭവിച്ചതാണ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ പുഷ്കറിന്റെയും ശശി തരൂരിന്റെയും സഹായിയായ നരേന് സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ കണ്ടെത്തല്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ ദില്ലി റേഞ്ച് പോലീസ് ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോഗ്യയ്ക്കാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.
സംശയങ്ങളുണർത്തി അന്വേഷണം
ഈ റിപ്പോര്‍ട്ട് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചു. മരണകാരണം എന്താണെന്ന് കണ്ടെത്തിയിട്ടും പോലീസ് ആ വഴിക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനിരിക്കേ ക്രൈംബ്രാഞ്ചില്‍ നിന്നും കേസ് പിന്‍വലിക്കപ്പെട്ട് വിവേക് ഗോഗ്യയിലേക്ക് തന്നെയെത്തിയെന്ന് ഡിഎന്‍എ വാര്‍ത്തയില്‍ പറയുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു വര്‍ഷത്തോളം വൈകിയതും അന്വേഷണം രണ്ട് വര്‍ഷത്തോളം വൈകിയതും അന്നത്തെ ദില്ലി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി കാരണമാണ് എന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎന്‍എ പുറത്ത് വിട്ടിരിക്കുന്ന പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ എല്ലാവിധ രേഖകളുമുണ്ട്.
വാർത്താ സമ്മേളനത്തിന് മുൻപേ
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കെമിക്കല്‍, ബയോളജിക്കല്‍, ഫിംഗര്‍ പ്രിന്റ് റിപ്പോര്‍ട്ട് എന്നിവയെല്ലാം പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ഓരോ റിപ്പോര്‍ട്ടും കൊലപാതകമെന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും എന്നിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ പുഷ്കറിന്റെ കൈകളില്‍ കണ്ട ഇന്ജക്ഷന് മാര്‍ട്ടും പല്ലടയാളവും സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുണ്ട്. വിഷം വായ വഴി അകത്ത് ചെന്നതാണോ അതോ ശരീരത്തില്‍ കുത്തിവെച്ചതാണോ എന്ന് അന്വേഷിക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച ദിവസം സുനന്ദ പുഷ്കര്‍ ഒരു വാര്‍ത്താ സമ്മേളനം വിളിക്കാനിരിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകയായ നളിനി സിംഗ് വെളിപ്പെടുത്തിയിരുന്നു. അതിന് മുന്‍പ് മരണം സംഭവിച്ചു എന്നത് തന്നെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. സുനന്ദയുടെ മരണം സംഭവിച്ച ദിവസം മുതല്ക്കേ തന്നെ എല്ലാ സാധ്യതകളും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അന്ന് കേസന്വേഷിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയതായും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കലപ്പയേന്തിയ കൈകളിൽ ചെങ്കൊടി.. ബിജെപി സർക്കാരിനെ വിറപ്പിച്ച് മുന്നേറി കർഷക മാർച്ച്!
എന്തിനാണീ ലോങ് മാർച്ച്? അങ്ങനെ ചോദിക്കുന്നെങ്കിൽ നിങ്ങൾ വായിക്കണം, സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ്