തരൂര്‍ ഇടപെട്ടിട്ടില്ല, ആരോപണം എയിംസ് നിഷേധിച്ചു
ദില്ലി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് തിരുത്താന്‍ ഭര്‍ത്താവ് ശശി തരൂര്‍ ഇടപെട്ടു എന്ന വെളിപ്പെടുത്തല്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നിഷേധിച്ചു. എയിംസിലെ ഫോറന്‍സിക് വിഭാഗം തലവനായ ഡോ. സുധീര്‍ ഗുപ്തയാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. കേന്ദ്രമന്ത്രിമാരായിരുന്ന ശശി തരൂരിന്റെയും ഗുലാം നബി ആസാദിന്റെയും ഇടപെടല്‍ കാരണം ശരിയായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ആരോപണം.
എന്നാല്‍ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍ അസത്യവും കെട്ടിച്ചമച്ചതുമാണ് എന്ന് എയിംസ് അധികൃതര്‍ പ്രതികരിച്ചത്. സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ എയിംസ് അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുടെ വിവാദ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ശശി തരൂരും തയ്യാറായിരുന്നില്ല.
2014 ജനുവരി 17 നാണ് ദില്ലിയിലെ ലീല ഹോട്ടലില്‍ വെച്ച് സുനന്ദ പുഷ്‌കര്‍ മരിച്ചത്. ട്വിറ്ററിലെ വിവാദ പോസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സുനന്ദ മരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു. സുനന്ദയുടെ മരണം അസ്വഭാവികമായിരുന്നില്ല എന്നായിരുന്നു പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് തിരുത്തിയ റിപ്പോര്‍ട്ടാണ് എന്ന് വെളിപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ സുധീര്‍ ഗുപ്ത രംഗത്തുവന്നതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സുധീര്‍ ഗുപ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ വാദങ്ങള്‍ക്ക് തെളിവായി ശശി തരൂര്‍ അയച്ച ഇ മെയിലും ഡോ ഗുപ്ത സമര്‍പ്പിച്ചിരുന്നു.