സുനന്ദക്ക് 112 കോടിയുടെ സ്വത്ത്
ദില്ലി:സുനന്ദ പുഷകറിന് 112 കോടി രൂപയുടെ സ്വത്ത് വകകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. 2012-13 കാലത്ത് ശശി തരൂര്‍ നല്‍കിയ സ്വത്ത് വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും 'ധനികരായ ദമ്പതിമാര്‍' എന്നാണ് എക്കണോമിക് ടൈംസ് സുനന്ദ-തരൂര്‍ ദമ്പതിമാരെ വിശേഷിപ്പിക്കുന്നത്. സുനന്ദക്ക് സ്വന്തമായുള്ള ഫ്‌ലാറ്റുകളും, അപ്പാര്‍ട്ട്‌മെന്റുകളും, ആഭരണങ്ങളും കാറുകളും പുരാവസ്തു ശേഖരവും എല്ലാം കൂടി കണക്കാക്കിയുള്ള സ്വത്താണ് തരൂര്‍ നേരത്തെ പുറത്ത് വിട്ടിരുന്നത്. തരൂന്റെ കയ്യില്‍ ആകെ 6.34 കോടി രൂപയുടെ സ്വത്തേ ഉള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
112 കോടി രൂപയുടെ സ്വത്തുക്കള്‍ ഉണ്ടെങ്കിലും സുനന്ദക്ക് കട ബാധ്യതകളും ഉണ്ട്. രണ്ട് മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍(ഏതാണ്ട് പന്ത്രണ്ടര കോടി രൂപ) സുനന്ദയുടെ ദുബായിലുള്ള ബാധ്യത തീര്‍ക്കുന്നതിനായി ശശി തരൂര്‍ നല്‍കിയിട്ടുണ്ടത്രെ. അങ്ങനെയെങ്കില്‍ തന്റെ മൊത്തം ആസ്തിയുടെ രണ്ട് ഇരട്ടിയോളം രൂപയാണ് തരൂർ സുനന്ദയുടെ കടം വീട്ടാന്‍ മാത്രം ചെലവാക്കിയിട്ടുള്ളത്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരുന്നു സുനന്ദയുടെ നിക്ഷേപത്തില്‍ അധികവും. 12 അപ്പാര്‍ട്ട്‌മെന്റുകളാണ് സുനന്ദക്ക് ദുബായില്‍ മാത്രം ഉള്ളത്. ഇതിന് ഏതാണ്ട് 95 കോടി രൂപ വിലവരും. 15 കോടി രൂപയുടെ ബാധ്യതകളും ദുബായില്‍ ഉണ്ട്. കാനഡയില്‍ മൂന്നര കോടി രൂപയുടെ ആഡംബര വീടുണ്ട്. ഇതില്‍ 1.65 കോടി ബാധ്യതയുണ്ട്.
പണവും നിക്ഷപവും ആയി ഏഴ് കോടി രൂപയാണ് സുനന്ദക്ക് ഉണ്ടായിരുന്നത്. വിലയേറിയ വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ സ്വന്തമായുണ്ടായിരുന്നു. ആറ് കോടി രൂപ വിലവരുന്നതാണ് സുനന്ദയുടെ വാച്ച്, ആഭരണ ശേഖരം. ഇത് കൂടാതെ ജമ്മു കശ്മീരില്‍ 12 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഉണ്ട്.
സുനന്ദ മരിക്കുന്നതിന് മുമ്പ് വില്‍പത്രം തയ്യാറാക്കിയിരുന്നില്ല. അതുകൊണ്ട് ഈ സ്വത്തുവകകള്‍ ആര്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഹിന്ദു നിയമ പ്രകാരം ഭര്‍ത്താവ് ശശി തരൂരിനും മകന്‍ ശിവ് മേനോനും സ്വത്തില്‍ തുല്യ അവകാശമാണ് ഉണ്ടായിരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.