സുനന്ദയുടേത് അസ്വാഭാവികമരണം,ശരീരത്തില്‍ ക്ഷതങ്ങള്‍
ദില്ലി: പഞ്ച നക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്കറിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ് മോർട്ടത്തില്‍ തെളിഞ്ഞതെന്നാണ് അറിയാന്‍ കഴിയുന്നത്. സുനന്ദയുടെ മരണത്തെ അസ്വാഭാവികവും പെട്ടെന്നുള്ളതുമായ മരണം എന്നാണ് വിശേഷിക്കുന്നത്.എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ കുമാര്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
സുനന്ദയുടെ മൃതദേഹത്തില്‍ ക്ഷതങ്ങള്‍ ഉണ്ടായിരുന്നതായും പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഈ ക്ഷതങ്ങള്‍ മരണകാരണമാകണമെന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. വിഷം അകത്ത് ചെന്നല്ല മരണമെന്നും പോസ്റ്റ് മോര്‍ട്ടം സ്ഥിരീകരിച്ചു. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭ്യമാകും.
ശവ സംസ്കാരം ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ നടക്കും . ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പോസ്റ്റ് മോര്‍ട്ടം തുടങ്ങിയത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനാണ് കൈമാറുക. ശവസംസ്കാരം ഞായറാഴ്ച നടക്കും എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതെങ്കിലും ശനിയാഴ്ച തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹം തരൂരിന്റെ ദില്ലിയിലെ ഔദ്യോഗിക വസതയില്‍ എത്തിച്ചതിന് ശേഷമാണ് ലോധി റോഡിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോവുക.
ശശി തരൂരിന്റെ മൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ശവ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം മാത്രമായിരിക്കും മൊഴി രേഖപ്പെടുത്തുക. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയിരിക്കും മൊഴി രേഖപ്പെടുത്തുക
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാലെ യഥാര്‍ത്ഥ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു. മരണം സംബന്ധിച്ച് രണ്ട് ദിവസമായി നില നില്ക്കുന്ന ദുരൂഹത ഇതോടെ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശവ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി ശശി തരൂരിന്റെ അമ്മയും സഹോദരിയും ദില്ലിയില്‍ എത്തിയിട്ടുണ്ട്. സുനന്ദയുടെ രണ്ടാം ഭര്‍ത്താവിലുള്ള മകന് ശിവ് മേനോന് ശനിയാഴ്ച രാവിലെ തന്നെ ദില്ലിയില്‍ എത്തിയിരുന്നു. ലണ്ടനിലുള്ള തരൂരിന്റെ രണ്ട് മക്കളും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സംസ്കാരത്തിന് ശേഷം ചിതാഭസ്മം കേരളത്തിലേക്കും കശ്മീരിലേക്കും കൊണ്ടും പോകും.