ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഉത്തവിട്ട ജഡ്ജിയെ പിഎംഎൽഎ ചെയർമാനായി നിയമിച്ചു
ദില്ലി: പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗറിനെ കള്ളപ്പണം വെളിപ്പിക്കുന്നത് തടയുന്നതിനുള്ള അപ്പലേറ്റ് ട്രിബ്യൂണൽ ചെയർമാനായി നിയമിച്ചു. ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ച് 2 ദിവസം പിന്നിട്ടപ്പോൾ ജസ്റ്റിസ് സുനിൽ ഗൗർ വിരമിച്ചിരുന്നു. ജാമ്യം നിഷേധിച്ചതോടെ ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരുകയാണ്.
പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥി, ഇത് നാലാം അങ്കം
നിലവിലെ ചെയർമാൻ വിരമിക്കുന്നതോടെ സെപ്റ്റംബർ 23ന് സുനിൽ ഗൗർ ചുമതലയേൽക്കും. ഐഎൻഎക്സ് മീഡിയ കേസിന്റെ മുഖ്യസൂത്രധാരൻ പി ചിദംബരം ആണെന്നാണ് ജാമ്യം നിഷേധിച്ച് ജസ്റ്റിസ് സുനിൽ ഗൗർ നിരീക്ഷിച്ചത്. ചിദംബരത്തിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ജസ്റ്റിസ് ഗൗർ വിലയിരുത്തി.
അഗസ്ത വെസ്റ്റലാൻഡ് ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലും ജസ്റ്റിസ് സുനിൽ ഗൗറായിരുന്നു വാദം കേട്ടത്. മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ മരുമകൻ രതുൽ പുരിക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതും സുനിൽ ഗൗർ തന്നെയായിരുന്നു. ജാമ്യാപേക്ഷ തള്ളി മണിക്കൂറുകൾക്കുള്ളിൽ രതുൽ പൂരി അറസ്റ്റിലാവുകയും ചെയ്തിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2008ലാണ് ജസ്റ്റിസ് സുനിൽ ഗൗറിനെ ദില്ലി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്. നിർണായകമായ പല അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജസ്റ്റിസ് സുനിൽ ഗൗർ വിധി പറഞ്ഞിട്ടുണ്ട്.