സുന്‍ജ് വാന്‍ ഭീകരാക്രമണം: ഇന്ത്യന്‍ സൈന്യം കണക്കുതീര്‍ത്തു, ഏറ്റുമുട്ടലില്‍ വധിച്ചത് സൂത്രധാരനെ!
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സുന്‍ജ് വാന്‍ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. സുന്‍ജ് വാന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. മുഫ്തി വഖാസിനെയാണ് ദക്ഷിണ കശ്മീരിലെ അവാന്തിപൊരയില്‍ വച്ച് നടന്ന ഏറ്റുമുട്ടലില്‍ വധിച്ചത്. ഇന്‍റലിജന്‍സിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് എസ്ഒജി പ്രദേശം വളഞ്ഞ് ഭീകരനെ ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. അവാന്തിപൊരയിലെ ഒരു വീട്ടില്‍ ഒളിഞ്ഞിരുന്ന ഭീകരനെയാണ് ഏറ്റുമുട്ടലില്‍ വധിച്ചിട്ടുള്ളത്. 2017ല്‍ പാകിസ്താനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയ ഭീകരരില്‍ ഉള്‍പ്പെടുന്നയാളാണ് വഖാഫ്. ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാളെന്നാണ് വിവരം.
ഫെബ്രുവരി പത്തിനാണ് ജമ്മുകശ്മീരിലെ സുന്‍ജ് വാന്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണമുണ്ടാകുന്നത്. ആറ് സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഒരു സാധാരാണക്കാരന്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

പാകിസ്താന് പങ്കെന്ന്
ജമ്മു കശ്മീരിലെ സുന്‍ജ് വാന്‍ 36 ബ്രിഗേഡ് ലൈറ്റ് ഇന്‍ഫന്‍ട്രിയ്ക്ക് നേരെ ഫെബ്രുവരി 10 നാണ് ഭീകരാക്രമണമുണ്ടാകുന്നത്. അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച ആക്രമണത്തില്‍ സാധാണക്കാരനും മരിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വെളിപ്പെടുത്തലുമായി പാകിസ്താന്‍ രംഗത്തെത്തിയിരുന്നുവെങ്കിലും പാക് ഭീകരസംഘടനകളുടെ പങ്ക് തള്ളിക്കളയാന്‍ ഇന്ത്യ ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല.

2017ല്‍ അതിര്‍ത്തി കടന്നു
സുൻജ് വാൻ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരരെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ. 2017 ജൂൺ മാസത്തിൽ പാകിസ്താനിൽ നിന്ന് അതിര്‍ത്തി കടന്നെത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് സുന്‍ജ് വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതെന്നാണ് ഇന്ത്യന്‍ സൈന്യം ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏഴ് മാസത്തോളമായി ജമ്മു കശ്മീരില്‍ പലഭാഗങ്ങളിലായി ഒളിഞ്ഞിരുന്ന മൂന്ന് ഭീകരരാണ് സൈനിക ക്യാമ്പ് ആക്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഒളിച്ച് കഴിഞ്ഞിരുന്ന ഇവർ ആക്രമണം നടത്താൻ തക്കം പാർത്തിരിക്കുകയായിരുന്നുവെന്നുമാണ് സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

വധിച്ചെന്ന് സ്ഥിരീകരണം
സുന്‍ജ് വാന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസിനെ സൈനിക ഏറ്റുമുട്ടലില്‍ വധിച്ചതായി ജമ്മു കശ്മീര്‍ ഡിജിപി എസ് പി വേദ് സ്ഥിരീകരിച്ചു. ട്വിറ്ററിലായിരുന്നു ഡിജിപിയുടെ പ്രതികരണം. അവാന്തിപൊരയിലെ ഹാട്ടിവാരയില്‍ വച്ചുണ്ടായ സൈനിക ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസിനെ വധിച്ചു. സുന്‍ജ് വാന്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇയാളാണെന്നും എസ്പി വേദ് ട്വിറ്ററില്‍ കുറിച്ചു. സുന്‍ജ് വാന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പുറമേ ലെത്ത്പൊര, പുല്‍വാമ ഡിപിഎല്‍, ശ്രീനഗര്‍ വിമാനത്തവാളത്തിലെ ബിഎസ്എഫ് ഓഫീസ് എന്നീ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും ഇയാളായിരുന്നു.

ഇന്റലിജന്‍സ് വിവരം നിര്‍ണായകം
ഭീകരന്റെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഭീകരനെ വധിച്ചത്. 50 രാഷ്ട്രീയ റൈഫിള്‍സിന്റെ നേതൃത്വത്തിലായിരുന്നു സൈനിക ഓപ്പറേഷന്‍. വെടിവെയ്പ് ആരംഭിച്ചതായും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചതായും പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ വ്യക്തമാക്കി. എകെ 47 തോക്കിനൊപ്പമാണ് ഭീകരനെ കണ്ടെത്തിയിട്ടുള്ളത്. ഇയാള്‍ പാകിസ്താന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications