കമലഹാസൻ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് സൂപ്പർസ്റ്റാർ രജനീകാന്തും
മോദിയുടെ ശുചിത്വ പരിപാടിക്ക് രജനീകാന്തിന്റെ പിന്തുണ
ദില്ലി: ഇടതുപക്ഷക്കാരനായ കമലഹാസന് പിറകേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രജനീകാന്തും രംഗത്ത്. നോട്ട് നിരോധനത്തേയും മോദിയേയും കമലഹാസന്‍ പുകഴ്ത്തിയതിന് പിന്നാലെയാണ് രജനീകാന്തും രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ക്ക് മോദി കത്തയച്ചിരുന്നു. ശുചിത്വപരിപാടിയോട് സഹകരിക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവ പദ്ധതിക്ക് തന്റെ എല്ലാവിധ സഹകരണവും ഉണ്ടാകും, വൃത്തി ദൈവമാണ് എന്നാണ് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
തമിഴ്‌സിനിമയിലെ സൂപ്പര്‍ സ്റ്റാറായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വളരെ നാളുകളായി ചര്‍ച്ചയാണ്. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും എന്നതിന്റെ സൂചനകള്‍ രജനീകാന്ത് തന്നെ പങ്കുവെച്ചും കഴിഞ്ഞു. രജനീകാന്തിനെ കൂടെ നിര്‍ത്തി തമിഴ്‌നാട് പിടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി സൂചനയുണ്ട്. എന്നാല്‍ ബിജെപിയില്‍ ചേരാതെ സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാണ് രജനീകാന്തിന്റെ നീക്കം എന്നാണ് അറിയുന്നത്. അതേസമയം രജനീകാന്ത് രൂപീകരിക്കുന്ന പാര്‍ട്ടി എന്‍ഡിഎയുടെ സഖ്യകക്ഷി ആയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചനകളല്ലാതെ വ്യക്തമായ സ്ഥിരീകരണം ഇതുവരെ രജനീകാന്തിൽ നിന്നും ഉണ്ടായിട്ടില്ല. ഡിസംബറിൽ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്