അതിർത്തി കടക്കാൻകാത്ത് 600 തീവ്രവാദികൾ; നുഴഞ്ഞുകയറ്റക്കാരിൽ പാക് സൈനികരുമെന്ന് റിപ്പോർട്ട്
ദില്ലി: അതിർത്തിയിൽ വീണ്ടും അശാന്തി പുകയുന്നു. പാകിസ്ഥാനിൽ പുതിയ സർക്കാരുകൾ മാറിമാറി വന്നാലും ഇന്ത്യയോടുള്ള നിലപാടിൽ വലിയ മാറ്റമെന്നും പ്രതീക്ഷിക്കേണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അതിർത്തിയിലെ പുതിയ നീക്കങ്ങളെ പറ്റിയുള്ള റിപ്പോർട്ടുകൾ വരുന്നത്.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരവാദികൾ ശ്രമിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. നുഴഞ്ഞുകയറ്റക്കാർക്ക് പാകിസ്ഥാൻ പട്ടാളത്തിന്റെ പിന്തുണ ലഭിക്കുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അറുന്നൂറ് ഭീകരവാദികൾ
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ അറുന്നൂറോളം ഭീകരവാദികൾ അതിർത്തിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം തമ്പടിച്ചിരിക്കുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദേശിയ മാധ്യമമായ സീ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ഇവർ തമ്പടിച്ചിരിക്കുന്ന മേഖലകൾ, ഓരോ മേഖലയിലുമുള്ള തീവ്രവാദികളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട്.
പിന്തുണ
പാകിസ്ഥാൻ പട്ടാളത്തിന്റെ പിന്തുണയോടുകൂടിയാണ് ഭീകവാദികൾ നുഴഞ്ഞു കയറ്റ ശ്രമം നടത്തുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അറുന്നൂറ് തീവ്രവാദികളിൽ പാകിസ്ഥാൻ സൈന്യത്തിലെ അംഗങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിലെ അംഗങ്ങളാണിവർ എന്നാണ് കരുതുന്നത്. അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമണം നടത്തുന്ന തീവ്രവാദികളെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ബോർഡർ ആക്ഷൻ ടീം.
സർജിക്കൽ സ്ട്രെക്കിന് ശേഷം
പാക് അധീന കശ്മീരിലെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം തീവ്രവാദികൾ നുഴഞ്ഞുകയറ്റശ്രമം നടത്തുന്നതെന്ന് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. മിന്നലാക്രമണത്തിൽ ഭീകരരുടെ ലോഞ്ച് പാഡുകൾ വ്യപകമായി തകർക്കുകയും പാക് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
ഇമ്രാൻ ഖാൻ
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ട്, ഇന്ത്യയിലെ നേതൃത്വം അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം. പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇന്ത്യ ഒരടി മുന്നോട്ട് വെച്ചാൽ പാകിസ്താൻ രണ്ടടി മുന്നോട്ട് വയ്ക്കും, പക്ഷെ ഒരു തുടക്കം വേണം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ ഇമ്രാൻ ഖാൻ നിലപാട് വ്യക്തമാക്കിയിരുന്നു. അതിർത്തിയിലേക്ക് തീവ്രവാദികളെ അയച്ച പാക് സൈന്യത്തിന്റെ നടപടി സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ്. സൈന്യത്തിന്റെ പൂർണ പിന്തുണയാണ് ഇമ്രാൻ ഖാനുള്ളത്.
അതിർത്തിയിൽ കൊല്ലപ്പെട്ടവർ
ചൊവ്വാഴ്ച കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 2018 ജൂലൈ 22 വരെ 111 ഭീകരരെയാണ് സൈന്യം വധിച്ചത്. 2017 ൽ 213 തീവ്രവാദികളെയും 2016ൽ 150 ഭീകരവാദികളെയും 2015ൽ 108 ഭീകരവാദികളെയുമാണ് അതിർത്തിയിൽ സൈന്യം വധിച്ചത്.
നുഴഞ്ഞുകയറ്റം
ഗുരേസ് സെക്ടറിൽ 67 ഭീകരവാദികൾ, മച്ചിൽ സെക്ടറിൽ 96, കേരൻ സെക്ടറിൽ 117, തൻഗ്ദാർ സെക്ടറിൽ 79, ഉറി സെക്ടറിൽ 26, റാംപൂർ സെക്ടറിൽ 26, പൂഞ്ച് സെക്ടറിൽ 43, കൃഷ്ണ ഗട്ടി സെക്ടറിൽ 21, ഭിംബെർ ഗലിയിൽ 40, നൗഷേര സെക്ടറിൽ 6, സുന്ദർബാനി സെക്ടറിൽ 16 തീവ്രവാദികൾ എന്നിങ്ങനെയാണ് അതിർത്തിയിലെ ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പരാമർശമുള്ളത്.