15 ദിവസത്തിനുള്ളിൽ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കണം: സ്വരം കടുപ്പിച്ച് സുപ്രീം കോടതി
ദില്ലി: ലോക്ക്ഡൌണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സമയം അനുവദിച്ച് സുപ്രീം കോടതി. എല്ലാ അതിഥി തൊഴിലാളികളെയും 15 ദിവസത്തിനകം തിരികെയെത്തിക്കണമെന്നാണ് നിർദേശം. അതിഥി തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ, അശോക് ഭൂഷൺ, എസ്കെ കൌൺ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച ഹർജി പരിഗണിച്ചത്.
അതേ സമയം അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ജൂൺ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇതോടെ 57 ലക്ഷം പേരാണ് വീടുകളിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. റോഡ് മാർഗ്ഗം 41 ലക്ഷം പേരും സ്വദേശത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവുമധികം ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയിട്ടുള്ളത്. മഹാരാഷ്ട്രയിൽ നിന്ന് 802 ട്രെയിനുകളാണ് സർവീസ് നടത്തിയിട്ടുള്ളത്.

ഒരു കോടിയോളം അതിഥി തൊഴിലാളികളാണ് പല നഗരങ്ങളിലായി കുടുങ്ങിപ്പോയതെന്നാണ് കണക്കുകൾ. എന്നാൽ എത്ര തൊഴിലാളികളെയാണ് ഇനിയും നാടുകളിലേക്ക് എത്തിക്കാനുള്ളത് എന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്കാണ് അറിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി എത്ര ട്രെയിനുകളാണ് വേണ്ടിവരികയെന്നും അതിനനുസരിച്ച് മാത്രമേ അറിയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിഥി തൊഴിലാളികൾക്ക് ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കിയത് സംബന്ധിച്ച് എല്ലാ സംസ്ഥാന സർക്കാരുകളും റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് വേണ്ടി അഡ്വ. കോളിൻ ഗോൺസാൽവ്സാണ് ഹാജരായത്.
ലോക്ക്ഡൌണിൽ കുടുങ്ങി സ്വദേശേത്ത് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളിൽ നിന്ന് ബസിനോ ട്രെയിനിനോ ചാർജ് ഈടാക്കരുതെന്നും ഇവർക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സൌകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മെയ് 28ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications