സുപ്രീം കോടതിയിൽ സച്ചിൻ പൈലറ്റ് ക്യാംപിന് വിജയം, ഹൈക്കോടതിക്ക് വിമതരുടെ കേസിൽ വിധി പറയാം!
ദില്ലി: സുപ്രീം കോടതിയില്‍ സച്ചിന് പൈലറ്റ് ക്യാംപിന് ആശ്വാസം. അയോഗ്യതാ നീക്കത്തിന് എതിരെ വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതി വിധി പറയുന്നത് തടയണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
Recommended Video
വിമതരുടെ ഹര്‍ജിയില്‍ നാളെ ഹൈക്കോടതിക്ക് വിധി പറയാം. നിഷ്പക്ഷനായിരിക്കേണ്ട സ്പീക്കര്‍ കോടതിയെ സമീപിച്ചതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. സുപ്രീം കോടതി ഉത്തരവ് ഗെഹ്ലോട്ട് പക്ഷത്തിന് തിരിച്ചടിയായിരിക്കുകയാണ്.
വിധി വെള്ളിയാഴ്ച
കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ നല്കിയ വിപ്പ് വിമത എംഎല്‍എമാര്‍ ലംഘിച്ചതോടെയാണ് സ്പീക്കര്‍ സിപി ജോഷി അയോഗ്യതാ നോട്ടീസ് അയച്ചത്. എന്നാല്‍ സച്ചിന് പൈലറ്റ് അടക്കമുളള 19 വിമതര്‍ സ്പീക്കറുടെ നോട്ടീസിനെ ചോദ്യം ചെയ്ത് രാജസ്ഥാന് ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച കേസില്‍ കോടതി വിധി പറയാനിരിക്കുകയാണ്.
സ്പീക്കർക്ക് തിരിച്ചടി
വെള്ളിയാഴ്ച വരെ വിമതര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും സ്പീക്കറെ ഹൈക്കോടതി തടഞ്ഞിരുന്നു. ഇതോടെയാണ് ഹൈക്കോടതി വിമതരുടെ ഹര്‍ജിയില്‍ വിധി പറയുന്നത് തടയണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ അധികാരപരിധിയില്‍ കൈ കടത്താന്‍ കോടതിക്ക് സാധിക്കില്ലെന്നാണ് സിപി ജോഷിയുടെ വാദം.
തിങ്കളാഴ്ച വരെ കാക്കണം
എന്നാല്‍ സ്പീക്കറുടെ ആവശ്യം തളളിയ സുപ്രീം കോടതി വിമതരുടെ ഹര്‍ജിയില്‍ ഹൈക്കോടതിക്ക് വിധി പറയാം എന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് സുപ്രീം കോടതി വീണ്ടും കേള്‍ക്കും. സുപ്രീം കോടതിയുടെ തീരുമാനം നാളത്തെ ഹൈക്കോടതി വിധിക്ക് ബാധകമായിരിക്കും. സുപ്രീം കോടതി വിധി വരും വരെ സ്പീക്കര്‍ക്ക് അയോഗ്യതയില്‍ തീരുമാനമെടുക്കാനാവില്ല.
എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടരുത്
ഒരു ജനാധിപത്യ രാജ്യത്തില്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടരുതെന്ന് രാജസ്ഥാനെ പരാമര്‍ശിക്കാതെ സുപ്രീം കോടതി നിരീക്ഷിച്ചു. ഇതൊരു ദിവസത്തെ മാത്രം കാര്യമാണ്. എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു ദിവസം കാത്തിരുന്നു കൂടായെന്നും സുപ്രീം കോടതി സ്പീക്കറോട് ചോദിച്ചു. സ്പീക്കര്‍ സിപി ജോഷിക്ക് വേണ്ടി കപില്‍ സിബല്‍ ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.
അയോഗ്യരാക്കുക സാധ്യമല്ല
നിയമസഭാ സ്പീക്കര്‍ നിഷ്പക്ഷനായിരിക്കേണ്ടതാണ്. സ്പീക്കര്‍ എന്തിനാണ് കോടതിയെ സമീപിക്കുന്നത് എന്നും സുപ്രീം കോടതി ആരാഞ്ഞു. ഒരു നേതാവിലുളള വിശ്വാസം വ്യക്തികള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് കരുതുക. അവര്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമ്പോള്‍ അയോഗ്യരാക്കുക സാധ്യമല്ല എന്നും ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര ചൂണ്ടിക്കാട്ടി.
തീരുമാനമെടുക്കേണ്ടത് സ്പീക്കർ
അങ്ങനെ ചെയ്താല്‍ അതൊരു ഉപകരണമായി മാറ്റപ്പെടുമെന്നും പിന്നീടാര്‍ക്കും എതിര്‍ശബ്ദം ഉയര്‍ത്താന്‍ സാധിക്കാതെ വരുമെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. എതിര്‍ശബ്ദങ്ങള്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്താനാകില്ല. വിമതരെ സംരക്ഷിക്കുന്ന തരത്തിലുളള ഉത്തരവ് നല്കാന് ഹൈക്കോടതിക്ക് സാധിക്കില്ലെന്ന് കപില്‍ സിബല്‍ വാദിച്ചു. സ്പീക്കര്‍ തീരുമാനമെടുക്കേണ്ട കേസില്‍ ഒരു കോടതിക്കും ഇടപെടാനാകില്ലെന്നും കപില്‍ സിബല്‍ വാദം ഉന്നയിച്ചു.
എതിരഭിപ്രായം പറയാനാകില്ലേ
അവരെല്ലാവരും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണെന്നും അവര്‍ക്ക് എതിരഭിപ്രായം പറയാനാകില്ലേ എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു. അത് സ്പീക്കറാണ് തീരുമാനിക്കേണ്ടത് എന്നും ഏതെങ്കിലും കോടതിയല്ല എന്നും കപില്‍ സിബല്‍ മറുപടി നല്കി. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗിയും ഹരീഷ് സാല്‍വേയുമാണ് വിമതര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.