ആരൊക്കെ അറസ്റ്റിലായി? ലഖിംപൂര്‍ ഖേരിയിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീം കോടതി
ദില്ലി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ ആണ് സുപ്രീം കോടതി കേസെടുത്തിരിക്കുന്നത്. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സുപ്രീം കോടതി ആരാഞ്ഞു. യുപി സര്‍ക്കാരിനോട് നാളെ തന്നെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സുപ്രീം കോടതിയെ അറിയിക്കണം. മാത്രമല്ല ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരും മാധ്യമപ്രവര്‍ത്തകരും അടക്കമുളളവരെ കുറിച്ചുളള വിവരങ്ങളും കോടതിക്ക് കൈമാറണം. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ് ലഖിംപൂര്‍ ഖേരിയില്‍ നടന്നത് എന്ന് കേസ് പരിഗണിച്ച് കൊണ്ട് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആര്‍ക്ക് എതിരെയൊക്കെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും എത്ര പേര്‍ അറസ്റ്റിലായിട്ടുണ്ട് എന്നും അറിയിക്കണം എന്ന് സുപ്രീം കോടതി യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

Recommended Video
ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന കര്‍ഷക പ്രതിഷേധത്തിലേക്ക് മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ച് കയറ്റി അപകടമുണ്ടാക്കി എന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. കൊലക്കുറ്റം ചുമത്തി ആശിഷ് മിശ്രയ്ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അഭിഭാഷകനായ ശിവകുമാര്‍ ത്രിപാഠിയാണ് ലഖിംപൂര്‍ സംഭവത്തില്‍ സുപ്രീം കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കത്ത് നല്‍കിയത്.
അധികാരികളുടെ വീഴ്ച കാരണം ഒരു കൂട്ടം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. വിഷയത്തില്‍ കോടതി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇതൊരു മനുഷ്യാവകാശ ലംഘനത്തിന്റെ വിഷയമാണ് എന്നാണ് പരാതിയില്‍ അഡ്വക്കേറ്റ് ശിവകുമാര്‍ ത്രിപാഠി വ്യക്തമാക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വേണ്ട യാതൊരു വിധ നടപടിയും ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ശിവകുമാര്‍ ത്രിപാഠി കുറ്റപ്പെടുത്തി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കൃത്യമായ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതും കൃത്യമായ അന്വേഷണം നടക്കുന്നില്ല എന്നതുമാണ് വിഷയമെന്ന് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി.
ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരില്‍ ഒരാളുടെ അമ്മ അതീവ ഗുരുതരാവസ്ഥയിലാണ് എന്നുളള വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞു. കൊല്ലപ്പെട്ട കര്‍ഷകന്റെ അമ്മയ്ക്ക് അടിയന്തര ചികിത്സാ സൗകര്യം ലഭ്യമാക്കണം എന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഏറ്റവും അടുത്തുളള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് അവര്‍ക്ക് ചികിത്സ നല്‍കണം എന്ന് കേസ് പരിഗണിച്ച ബെഞ്ചിലുളള ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും രണ്ട് ബിജെപി പ്രവര്‍ത്തകരും വാഹനത്തിന്റെ ഡ്രൈവറും ആണ് ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രിയുടെ മകന്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് യുപി പോലീസ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. കേന്ദ്ര മന്ത്രി അജയ് മിശ്ര രാജി വെയ്ക്കണം എന്നുളള ആവശ്യം ശക്തമാണ്.












Click it and Unblock the Notifications